2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ഇന്ദ്രിയങ്ങള്‍ പംഗുവാണ്‌



പംഗുവായ ഇന്ദ്രിയങ്ങള്‍ 

യുക്ത്യധിഷ്ഠിത അറിവുകള്‍ മാത്രമേ ജാഗ്രത്‍ജഗത്തില്‍ നിന്ന്‍ ലഭിയ്ക്കുകയുള്ളു. ജഗത്തിലെ ഓരോന്നിനേയും കുറിച്ചുള്ള അറിവുകള്‍ എന്നിലേയ്ക്ക്‍ എത്തിച്ചുതരുന്നത്‍ എന്റെ അഞ്ച്‍ ജ്ഞാനേന്ദ്രിയങ്ങളാണ്‌. ഈ ജ്ഞാനേന്ദ്രിയങ്ങള്‍ അഞ്ചും മുടന്തന്മാരുമാണ്‌, പൂര്‍ണ്ണരല്ല. അതുകൊണ്ട്‍ ഞാന്‍ ശേഖരിച്ചുവെച്ചിരിയ്ക്കുന്ന അറിവുകളൊന്നും സമഗ്രമല്ല. മുടന്തന്മാരായ അന്വേഷകരെയാണ്‌ നമുക്കുവേണ്ടി വാര്‍ത്തകള്‍ സ്വീകരിയ്ക്കാന്‍ നാം നിയൊഗിച്ചിട്ടുള്ളത്‍.  നമ്മുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ ചുറ്റുപാടുകളെകുറിച്ച്‍ അറിവുകള്‍ എടുത്തുകൊണ്ടുവരുന്നത്‍ ഇന്ദ്രിയങ്ങളാണ്‌. ഇന്ദ്രിയങ്ങളെല്ലാം വാസനകളാല്‍ നിയന്ത്രിതമായ മനസ്സിന്റെയും ബുദ്ധിയുടെയും അഹങ്കാരത്തിന്റെയും തലങ്ങള്‍ വര്‍ത്തമാനദശയില്‍ സ്വീകരിച്ചുകൊണ്ടുവരുന്നതായ വിഷയങ്ങളെ മാറ്റിമറിച്ചാണ്‌ നാമെല്ലാം ചിന്തിയ്ക്കുകയും പഠിയ്ക്കുകയും പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നത്‍. കേവലതയിലല്ല മറിച്ച്‍ സോപാധികതയിലാണ്‌. ഈ സോപാധികതയില്‍ നിന്നുകൊണ്ട്‍ പൗരാണിക ദര്‍ശനങ്ങളെ സമീപിയ്ക്കാനോ പഠിയ്ക്കാനോ ആവില്ല. ഉപാധിരഹിത ബോധത്തോടെ മാത്രമേ അതിനെ സമീപിയ്ക്കാന്‍ പറ്റു. സമ ക്ര്‌ത്‍ എന്ന ധാതുവില്‍ നിന്ന്‍ ഉല്പന്നമായ ഭാഷയാണ്‌ സംസ്ക്ര്‌തം, സമീകരിച്ച ഭാഷ.  ആ ഭാഷയിലെ ശ്രുതിയും സ്മ്ര്‌തിയും സമീകരിയ്ക്കാത്ത ഇന്ദ്രിയങ്ങളുടെ ബലത്താല്‍ ബോധ്യപ്പെടില്ല.  ഇന്ദ്രിയങ്ങള്‍ പംഗുവായതുകൊണ്ട്‍ നമുക്ക്‍ കിട്ടുന്ന യാതൊരു അറിവും അപംഗുവാകില്ല. യുക്തിയ്ക്ക്‍ പ്രാധാന്യം നല്‍കാനാണ്‌ ഇന്ദ്രിയങ്ങള്‍ ആഹ്വാനം ചെയ്യുക. യുക്തിയാണെങ്കിലോ, അത്‍ ബുദ്ധിയുടെ തലമാണ്‌. ബുദ്ധി ഖണ്ഡിതവുമാണ്‌. ഏതൊരുവന്റെയും ബുദ്ധി ഖണ്ഡിതമാണ്‌. നിഷ്പക്ഷതയിലും കേവലതയിലും അനുഭൂതമാകുന്നതുമാത്രമേ ഇന്ദ്രിയാതീതമായതിനെ അനുഭവവേദ്യമാകാന്‍ സഹായിയാവൂ. 

അഭിപ്രായങ്ങളൊന്നുമില്ല: