2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

സംസാരമുണ്ടോ <><> ദ്വന്ദമുണ്ട്‍



യത്ര യത്ര ഭവേത്‍ ത്ര്‌ഷ്ണാ സംസാരം വിദ്ധി തത്ര വൈ
എവിടെയെവിടെ ആശയുണ്ടോ അവിടവിടെ സംസാരവുമുണ്ട്‍ എന്നറിയുക. 

എവിടെ സംസാരമുണ്ടോ അവിടെ ദ്വന്ദമുണ്ട്‍, ദു:ഖമുണ്ട്‍.

എന്റെ ജഗത്‌ ഞാനാണ്‌ സ്ര്‌ഷ്ടിക്കുന്നത്‍. ഞാനുണ്ടോ അവിടെ എന്റെ ജഗത്തുമുണ്ട്‍. ജഗത്‍ ശബ്‍ദത്തിന്‌ ഇളകുന്നത്‍/ചലിക്കുന്നത്‍/സ്‍പന്ദിക്കുന്നത്‍ എന്നൊക്കെ  അര്‍ഥമുണ്ട്‍. ജഗത്തും ജാഗ്രത്തും ഒന്നുതന്നെ. ജാഗ്രത്തുണ്ടെങ്കിലേ ജഗത്തുള്ളു. ജാഗ്രത്തില്ലെങ്കില്‍ ജഗത്തുമില്ല. ജാഗ്രത്തില്‍ ജഗത്തുള്ളപോലെത്തന്നെ സ്വപ്‍നത്തിലും ജഗത്തുണ്ട്‍. സ്വപ്‍നവും വേറൊരു ജാഗ്രത്തുതന്നെ. അതുപോലെ ജാഗ്രത്തും ഒരുതരം സ്വപ്‍നം തന്നെ. ജാഗ്രത്തുള്ളതുകൊണ്ട്‍ ആയാസങ്ങളും/കര്‍മ്മങ്ങളും ഉണ്ട്‍. ആയാസങ്ങളുള്ളതുകൊണ്ട്‍ എല്ലാവരും ദു:ഖികളാകുന്നു.

ആയാസാത്‍ സകലോ ദു:ഖീ 

സകലരും ആയാസത്താല്‍/കര്‍മ്മത്താല്‍ ദു:ഖികളാകുന്നു, 

ഈ ജാഗ്രത്താണ്‌, ഈ ജഗത്താണ്, ഈ കര്‍മ്മങ്ങളാണ്‌ ഇതിനൊക്കെ കാരണമെന്ന്‍ ആരും അറിയുന്നുമില്ല. 

നൈനം ജാനാതി കശ്ചന - ആരും ഇതൊട്ട്‍ അറിയുന്നുമില്ല.

സുഷുപ്തി അഥവാ ഗാഡനിദ്രയില്‍ ഒന്നും ഗ്രഹിക്കുന്നില്ലാത്തതുകൊണ്ട്‍, സുഷുപ്‍തി താമസികഗുണമായതുകൊണ്ട്‍,  അഗ്രഹണത്തിന്റെതായതുകൊണ്ട്‍, വിശേഷഗ്രാഹ്യം ഒന്നും ഉണ്ടാകുന്നില്ല.  ദാര്‍ശനിക തലത്തില്‍ സുഷുപ്‍തി ശബ്‍ദം കൊണ്ട്‍, ഒന്നും ഗ്രഹിക്കാതിരിക്കുന്ന തലത്തെയല്ല പ്രതിപാദിക്കുന്നത്‍, ഗ്രഹിക്കുന്ന തലത്തെയാണ്‌. അത്‍ ധ്യാനാവസ്ഥയാണ്‌, സമാധ്യവസ്ഥയാണ്‌. ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമേ ആശയുടെ ഉദയം ഉള്ളു. ഒന്നിനുപുറകെ ഒന്നായി പൊങ്ങിവന്നുകൊണ്ടിരിക്കുന്ന ആശകളുടെ നിര/അലകള്‍  തന്നെയാണ്‌ സംസാരസാഗരം. വായുവിന്റെ സമ്മര്‍ദ്ദത്താലാണ്‌ കടലില്‍ അലകള്‍ രൂപം കൊള്ളുന്നത്‍. ആ അലകളെക്കൊണ്ട്‍ കടലിന്‌ യാതൊരു ഗുണവും ഇല്ല. അതേപോലെ എന്നില്‍ രൂപം കൊള്ളുന്ന ആശാരൂപികളായ ഓരോ അലകളും എന്നെ പിടിച്ച്‍ കുലുക്കുകയും എന്നെ ദു:ഖക്കയത്തിലേക്കെത്തിക്കുകയും ചെയ്യാനേ ഉപകരിക്കൂ എന്നല്ലാതെ എന്റെ ദു:ഖങ്ങളെ ഇല്ലായ്‍മ ചെയ്യാന്‍ ഒരു ആശക്കും സാധ്യമല്ല.  സുഷുപ്‍തി തീര്‍ത്തും ആഗ്രഹമുക്താവസ്ഥയാണ്‌. ആശകള്‍ മനസ്സില്‍ പൊങ്ങുമ്പോള്‍ അതിനെ നിരീക്ഷിക്കുക. അതിനെ വീക്ഷിക്കുക. ഇപ്പോള്‍ എന്നില്‍ ഉടലെടുത്ത ഈ ആശ അല്ലെങ്കില്‍ ഈ ഒരു ആഗ്രഹം എവിടുന്നാണ്‌ വന്നത്‍, എങ്ങിനെയാണ്‌ അത്‍ എന്നിലേക്ക്‍ എത്തിയത്‍. അത്തരത്തിലൊന്ന്‍ മുളക്കണമെന്ന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ലല്ലൊ. ആരുടെ സമ്മതത്താലാണ്‌ ഈ ആശ എന്നിലേക്ക്‍ എത്തിയത്‍. എന്തുകൊണ്ട്‍ ഇതിനെ അവിടെത്തന്നെ ഇല്ലാ‍യ്‍മ ചെയ്തുകൂടാ. അത്‍ എനിക്ക്‍ ദോഷം ചെയ്യാനുള്ള ആശയല്ലേ.. ഇപ്പൊത്തന്നെ അതിനെ ഇല്ലാതാക്കിയില്ലെങ്കില്‍, അത്‍ അടുത്ത ഭാവിയില്‍ എന്നെത്തന്നെ ഇല്ലാതാക്കില്ലേ.. കടലിലെ അലകള്‍ക്ക്‍ കാരണം വായുവാണ്‌. വായുവിന്റെ സമ്മര്‍ദ്ദം കുറയുമ്പോള്‍ അലകളും നശിക്കുന്നു, കടല്‌ ശാന്തമാകുന്നു. ജീവാത്മാവിലെ പ്രാണ അപാനനെന്ന വായുവാണ്‌ ആശകളെ അടക്കാനുള്ള മരുന്ന്‍ എന്ന്‍ മനസ്സിലാക്കുക. അകത്തോട്ട്‍ എടുക്കുന്നത്‍ അപാനനാണ്‌. നാഭിയിലുള്ള അപാനശക്തി വായുവിനെ അകത്തേക്ക്‍ വലിക്കുന്നു. പുറത്തേക്ക്‍ പോകുന്നത്‍ പ്രാണനാണ്‌. പുറത്തേക്ക്‍ പോകുന്ന പ്രാണനെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുക. എത്രനിമിഷത്തേക്ക്‍ തടഞ്ഞ്‍ നിര്‍ത്തുന്നുവോ അത്രയും നേരം ചിത്തചാഞ്ചല്യം അനുഭവപ്പെടില്ല. ഉള്ളില്‍ ആശകള്‍ പൊങ്ങില്ല. ഉള്ളിലേക്കെടുത്ത അപാനനെ ഉള്ളില്‍ത്തന്നെ നിര്‍ത്തി വളരെ അല്പാല്പമായി പുറത്തേക്ക്‍ വിട്ട്‍കൊണ്ട്‍ പരിശീലിക്കുക. പിന്നീട്‍ പുറത്തേക്ക്‍ പ്രാണനെ വിടാതെ ഉള്ളില്‍ത്തന്നെ അതിനെ ലയിപ്പിക്കാന്‍ സാധിക്കും. അതോടെ ഇളകുന്നതൊന്നും ഇല്ലാതാവും, ജഗത്‍ ഇല്ലാതാകും, ജാഗ്രത്‍ നശിക്കും, സംസാരം നശിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല: