2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

ആഗ്രഹിച്ചാല്‍ മനസ്സിന്‌ ആന്ദോളനങ്ങള്‍ ഉണ്ടാകും. ആഗ്രഹത്തിനനുസരിച്ച്‍ മനസ്സ്‍ രൂപമെടുക്കും. ചിലത്‌ സ്വപ്നത്തില്‍വെച്ച്‍ തീരും. ബാക്കിയൊക്കെ ജാഗ്രത്തില്‍ രൂപപ്പെടും. ആ രൂപപ്പെട്ടത്‌ ചെയ്ത്‌ തീര്‍ക്കാന്‍, ആരുടേയും അഭിപ്രായം ചോദിയ്ക്കേണ്ട ആവശ്യമില്ല. മറ്റൊരാളുടെ അഭിപ്രായം തേടുന്നതിന്റെ പൊരുളെന്താണ്‌.  എന്റെ അനുഭവത്തില്‍ ആ കര്‍മ്മം ഞാന്‍ മുമ്പ്‍ ചെയ്തതാണ്‌. ഈ ജന്മത്തിലല്ലെങ്കില്‍ മറ്റേതോ പൂര്‍വ്വ ജന്മത്തില്‍. അതിന്റെ സ്മരണ എന്നിലുണ്ട്‍. അന്ന്‍ ആ കര്‍മ്മം ചെയ്തത്‌ പ്രതികൂലമായിട്ടാണ്‌ സംഭവിച്ചത്‌. ഇന്ന്‍ ചെയ്യാന്‍ പോകുന്ന കര്‍മ്മവും അതുപോലത്തെ ഒന്നുതന്നെയാണ്‌. ഞാന്‍ ആ കര്‍മ്മം ചെയ്ത്‌ അതൊരു പരാജയമായാല്‍ അതിന്റെ ഉത്തരവാദിത്തം മറ്റൊരുത്തന്റെ തലയില്‍ കെട്ടിവെയ്ക്കണം, അതിനായിട്ടുള്ള അനുവാദം വാങ്ങിയ്ക്കലാണ്‌ അഭിപ്രായം ചോദിയ്ക്കുന്നത്‌. അയാള്‍ അനുകൂലിച്ചില്ലെങ്കിലും ചെയ്യാനുള്ളതാണെങ്കില്‍ ആ കര്‍മ്മം ഞാന്‍ ചെയ്തിരിയ്ക്കും. ആ തലത്തില്‍ എന്തിനാ വേറൊരുത്തന്റെ അഭിപ്രായം. സമവായം, സാമൂഹ്യം, എന്നതൊക്കെ വെറും കള്ളനാണയങ്ങള്‍ മാത്രമാണ്‌. പരാജയം വന്നാല്‍ അതൊക്കെ നിങ്ങളുടേയും, ജയം വന്നാല്‍ അതൊക്കെ എന്റേയും. ഇങ്ങനെ പറയാനൊരു അനുവാദം തരുമോ എന്നാണ്‌ അഭിപ്രായം ചോദിയ്ക്കുന്നതിന്റെ പൊരുള്‌.  ചോദിയ്ക്കുന്ന സമയത്ത്‍ ആരോടാണോ ചോദിച്ചത്‌ അവന്റെ ഒരു ആഗ്രഹം ഉണരുകയും അത്‍ അവിടെ ചെലവാക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യും.

മാറിനിന്ന്‍ തന്റെ ആഗ്രഹങ്ങളെ, കര്‍മ്മങ്ങളെ നോക്കിയാല്‍, അത്‌ അനുപേക്ഷണീയമാവുകയും, അനുപേക്ഷണീയമല്ലാത്തത്‌ അറിവില്‍ അറ്റുപോവുകയും ചെയ്യുന്ന ഒരു തലം കാണാം. അതാണ്‌ ജീവിതം കാമമെന്ന പാപത്തിന്റെ സ്പര്‍ശമില്ലാതെ കര്‍മ്മമേഖല ഇല്ല എന്ന്‍ പറയുന്നത്‌.

ഏതൊരു കര്‍മ്മം തുടങ്ങാനും കാമം വേണം, ആഗ്രഹം വേണം. ആഗ്രഹമുണ്ടായാല്‍ മനസ്സിന്റെ സ്വസ്ഥത പോയി. അസ്വസ്ഥമായ മനസ്സ്‍ പാപപങ്കിലമാണ്‌. അതിലാണ്‌ കര്‍മ്മങ്ങള്‍ ചെന്ന്‍ വീഴുന്നത്‍. അതുകൊണ്ട്‍ എല്ലാ കര്‍മങ്ങളും പാപസ്പര്‍ശമുള്ളവയാണ്‌. ശോധന ചെയ്ത്‌ അറിഞ്ഞുകൊണ്ട്‍ ചിലതിനെ ഒഴിവാക്കുകയും ഒഴിവാക്കാനാകാത്തതിനെ ചെയ്തുതീര്‍ക്കുകയും വേണം. ഉത്തമമോ അധമമോ ആയിക്കൊള്ളട്ടെ. ഇതാണ്‌ നിയമം എല്ലാ കര്‍മ്മത്തിനും. അങ്ങിനെ എല്ലാ ജീവികളുടേയും കര്‍മ്മങ്ങള്‍ ഒന്നിച്ചു തീരുമ്പോഴാണ്‌ ഈ വിശ്വം സംഹരിച്ച്‍ ഭഗവാന്‍ സമാധിയിലേയ്ക്ക്‍ പ്രവേശിയ്ക്കുന്നത്.

എന്റെ ആഗ്രഹങ്ങളും അവന്റെ ആഗ്രഹങ്ങളും അവളുടെ ആഗ്രഹങ്ങളും സജീവമായി കിടക്കുമ്പോള്‍ ഈ ജഗത്ത്‍ നന്നാക്കാമെന്ന മോഹം വ്ര്‌ഥാവിലാണ്‌. എന്റെ ആഗ്രഹങ്ങളെ സംഹരിച്ച്‍ എനിയ്ക്ക്‍ മോക്ഷത്തിലെത്താം.  പാപാപഹാരിയായ ഒരംശം എന്നിലുണ്ട്‌. അവിടുന്നാണ്‌ ഞാന്‍ വരുന്നത്‍ തന്നെ. ആ പാപാപഹാരിയായ ഹരനെ പുറത്തു വിളിയ്ക്കുമ്പോള്‍ അകത്തെ ഹരനെ നിഷേധിയ്ക്കുന്നു, എന്നിരുന്നാലും അകത്തെ ഹരനാണ്‌ ഉത്തരം തരുന്നത്‌. എന്റെ പൗര്‍വ്വദേഹത്തെ ഹരിയ്ക്കണമെന്ന ഉത്തരം. എന്നില്‍ ഒരു ഹിരണ്യകശിപു ഒളിഞ്ഞു കിടപ്പുണ്ട്‌. ആ പൗര്‍വ്വദേഹിയ കൊല്ലണം. എന്നെക്കൊണ്ട്‍ കൊല്ലാന്‍ പറ്റില്ലെങ്കില്‍ ഹരനെക്കൊണ്ട്‍ കൊല്ലിയ്ക്കണം. ന്ര്‌സിംഹമൂര്‍ത്തിയെക്കൊണ്ട്‍ അച്ഛനെ കൊല്ലിച്ചു, എന്റെ കാമ്‌നാപരങ്ങളായ  കര്‍മ്മങ്ങളാലങ്കിതമായ പാപപങ്കിലമായ പൗര്‍വ്വദേഹികളെ മുഴുവനും സംഹരിയ്ക്കുമ്പോഴാണ്‌ പാപാപഹാരിയായ ഹരനാല്‍ സംഹ്ര്‌തമാകുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല: