2013 ഒക്‌ടോബർ 26, ശനിയാഴ്‌ച

ഹസ്താമലകനും ശ്രീശങ്കരാചാര്യരും


ഹസ്താമലകനും ശ്രീശങ്കരാചാര്യരും

കര്‍ണ്ണാടകദേശത്തിലെ ശ്രീവേലി എന്ന ഗ്രാമം. അനേകം പണ്ഡിതന്മാര്‍ വസിച്ചിരുന്നു അവിടെ. അഗ്നിഹോത്രം അനുഷ്ഠിക്കുന്ന കര്‍മ്മശുദ്ധിയുണ്ടായിരുന്ന രണ്ടായിരത്തിലധികം ബ്രാഹ്മണര്‍ ഉണ്ടായിരുന്നു. പ്രഭാകരനെന്ന ഒരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ പത്നിയും വസിച്ചിരുന്നു. ആ ബ്രാഹ്മണദമ്പതികള്‍ക്ക്‍  ഒരു പുത്രന്‍ ജനിച്ചു.  ജനിച്ചതുമുതല്‍ കുട്ടിയുടെ വളര്‍ച്ച നോക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക്‍  ദു:ഖമായിരുന്നു. കുട്ടി യാതൊരു വികാര പ്രകടനങ്ങളും കാണിയ്ക്കുന്നില്ല. ശരീരത്തിന്റെ വളര്‍ച്ച ശരിയാണ്‌. എന്നാല്‍ കുഞ്ഞ്‍ സന്തോഷിക്കുകയോ സങ്കടപ്പെടുകയോ കരയുകയോ ഒന്നുമില്ല. എവിടെയെങ്കിലും പിടിച്ചിരുത്തിയാല്‍ അവിടെ ഇരിക്കും. എന്തുകൊടുത്തുവോ അത്‍ കഴിക്കും. കുഞ്ഞിന്‌ ഒരു വയസ്സായി, രണ്ട്‍ വയസ്സായി. കുഞ്ഞ്‍ വളരെ ശാന്തനായി ഇരിക്കും. ഒന്നും മിണ്ടില്ല.  കുട്ടിയുടെ അരികില്‍ ഇരിക്കുമ്പോള്‍ അച്ഛനും അമ്മയ്ക്കും എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നും. അവരുടെ വിഷമങ്ങളെല്ലാം ഇല്ലാതാകുന്ന പോലെ തോന്നും.  ഇത്‍ വല്ല രോഗവുമാണോ എന്ന്‍ ചിന്തിച്ച്‍ കുട്ടിയെ ചികിത്സിക്കാന്‍ തീരുമാനിച്ചു. ഒന്നിനു പുറകെ ഒന്നായി നാട്ടിലുള്ള എല്ലാ  ഭിഷഗ്വരന്മാരെയും കാണിച്ചു. എല്ലാവരും എല്ലാ നിരീക്ഷണങ്ങളും പരിശോധനകളും ഒക്കെ ചെയ്തു. കുട്ടിയുടെ അവയവങ്ങള്‍ എല്ലാം പൂര്‍ണ്ണമാണ്‌, ഒന്നിനും യാതൊരു വിധ വൈകല്യവും കണ്ടെത്താനായില്ല. എല്ലാം ശരിയാണെന്ന്‍ എല്ലാ വൈദ്യന്മാരും പറഞ്ഞു. എന്നിട്ടും കുട്ടി വികാരപ്രകടനങ്ങള്‍ ഒന്നും കാണിക്കുന്നില്ല. അച്ഛനും അമ്മയും ദു:ഖത്തിലായി. കുട്ടിയ്ക്ക്‍ മറ്റ്‍ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ എന്ന്‍ കരുതി അവര്‍ സ്വയം ആശ്വസിച്ചു. എങ്കിലും ചില ചികിത്സകള്‍ തുടര്‍ന്നുകൊണ്ടുമിരുന്നു. കുട്ടിയ്ക്ക്‍ പന്ത്രണ്ട്‍ വയസ്സായി. അങ്ങിനെ ഇരിക്കുമ്പോഴാണ്‌ പ്രസിദ്ധനും സിദ്ധനുമൊക്കെയായ ഒരു സന്യാസി ആ ഗ്രാമത്തില്‍ വരുന്നുണ്ട്‍ എന്ന്‍ നാട്ടുകാരില്‍ അരൊക്കെയോ ചിലര്‍ വന്ന്‍ പ്രഭാകരനോട്‍ പറഞ്ഞത്‍. കുട്ടിയെ അദ്ദേഹത്തിനെ കാണിക്കുക. എന്തെങ്കിലും കാര്യമുണ്ടായെങ്കിലോ.  ആ സിദ്ധന്‍ ശ്രീവേലി എന്ന ഗ്രാമത്തില്‍ എത്തി. പ്രഭാകരന്‍ തന്റെ കുട്ടിയെയും കൊണ്ട്‍ സന്യാസിയുടെ അരികിലെത്തി. ആ ആചാര്യനെ നമസ്കരിച്ചുകൊണ്ട്‍ പ്രഭാകരന്‍ പറഞ്ഞു, ഭഗവന്‍ ഈ കുഞ്ഞ്‍ ജനിച്ചതുമുതല്‍ മൂകനെപ്പോലെ ഇങ്ങനെ ഇരിക്കുന്നു. വികാരപ്രകടനങ്ങള്‍ ഒന്നുമില്ല. ഞങ്ങള്‍ എന്തൊക്കെയോ ചികിത്സകളൊക്കെ ചെയ്തു നോക്കി, ഒരു രക്ഷയുമില്ല. ഞങ്ങള്‍ക്ക്‍ ഈ ഒരേയൊരു കുഞ്ഞേ ഉള്ളു, അവിടുന്ന്‍ ഈ കുഞ്ഞിനെ ആശിര്‍വദിക്കണം.

കുട്ടിയെ കണ്ടപ്പോള്‍ ആ സന്യാസിക്ക്‍ എന്തോ ഒരു പ്രത്യേക ആനന്ദം തോന്നിത്തുടങ്ങി. കുട്ടി സന്യാസിയുടെ 
മുഖത്തേയ്ക്ക്‍ നോക്കുമ്പോഴും എവിടെയും നോക്കുന്നില്ലാ എന്ന മട്ടിലായിരുന്നു ദ്ര്‌ഷ്ടി. ആകാശത്തേയ്ക്ക്‍ ദ്ര്‌ഷ്ടി എന്ന പോലെ ജ്ഞാനികള്‍ക്ക്‍ -

തത്‍ വിഷ്ണോഽഹ പരമം പദം സദാ പശ്യന്തി സൂരയ: ദിവീവ ചക്ഷുരാതതം 

എന്ന്‍  വേദംതന്നെ പറയുന്നുണ്ട്‍.  പുറമെയ്ക്ക്‍ കണ്ണ്‍ തുറന്നിരിക്കുമ്പൊ ശൂന്യതയില്‍ എന്ന പോലെയായിരിക്കും ദ്ര്‌ഷ്ടി.  ആ സന്യാസി കുട്ടിയുടെ കൈ പിടിച്ചുകൊണ്ട്‍ കുറെനേരം ആ കുട്ടിയെത്തന്നെ നോക്കികൊണ്ടിരുന്നു. ലക്ഷണങ്ങളെല്ലാം നോക്കി. സന്യാസിയ്ക്ക്‍ കാര്യം മനസ്സിലായി, ഈ കുഞ്ഞിന്‌ യാതൊരു പ്രശ്നവും ഇല്ല. 

ഉന്മത്ത ജാഡാന്തബധിര മൂകാക്ര്‌തി എന്ന്‍ ഭാഗവതത്തില്‍ പറയുന്നതുപോലെ, ജഡഭരതന്‍ നടന്നിരുന്ന പോലെ, അവിവ്ര്‌തശ്ചരാമിയായി ജ്ഞാനികള്‍ ഇരിക്കുമത്രെ. ജനസംഗാതസംഗോ വിസംഗമാനോ അവിവ്ര്‌തശ്ചരാമി - ജനങ്ങളുമായി യാതൊരു സംഗമോ അസംഗമോ വിസംഗമോ ഒന്നുമില്ലാതെ ഇരിക്കുമെന്ന്‍ ഭാഗവതത്തില്‍ പറയുന്നതുപോലെ, മറ്റുള്ളവര്‍ ശാന്തത ഭഞ്ജിയ്ക്കാതിരിക്കാന്‍, അസ്വസ്ഥത ഉണ്ടാക്കാതിരിക്കാന്‍ വേണ്ടിയിട്ടാണ്‌ ഈ കുഞ്ഞ്‍ ഇങ്ങനെ ചെയ്യുന്നത്‍ എന്ന്‍ സന്യാസിക്ക്‍ ബോധ്യമായി. 

ആ കുട്ടിയുടെ കൈ പിടിച്ചുകൊണ്ട്‍ സംന്യാസി ചോദിച്ചു, കുഞ്ഞേ നീ ആരാണ്‌..  നീ എവിടെനിന്ന്‍ വരുന്നു, നീ ആരാണ്‌ എന്നോട്‍ പറയുക.

കസ്ത്വം ശിശോ കസ്യ കുതോഽസി ഗന്താ
കിം നാമ തേ ത്വം കുത ആഗതോഽസി
ഏതന്മയോക്തം ബദ ചാര്‍ഭക ത്വം
മല്‍പ്രീതയേ പ്രീതി വിവര്‍ദ്ധനോഽസി

ഹേ ശിശോ,  ഹേ  കുഞ്ഞേ, കസ്ത്വം, നീ ആരാണ്‌,  എവിടെയ്ക്കു പോകുന്നു, കിം നാമ, നിന്റെ പേരെന്താണ്‌ , ത്വം കുത ആഗതോ, നീ എവിടുന്ന്‍ വരുന്നു, മല്‍ പ്രീതയേ പ്രീതി വിവര്‍ദ്ധോ സി, നിന്നെ കാണുമ്പോള്‍ എനിക്ക്‍ സന്തോഷം തോന്നുന്നു, നിന്നില്‍ എനിക്ക്‍ പ്രീതി കൂടുന്നു.  എന്റെ കുട്ടീ നീ ആരാണ്‌, എന്നോട്‍ പറയൂ..

കുട്ടി ആ സന്യാസിയുടെ മുഖത്തേക്ക്‍ ഒന്ന്‍ നോക്കി. അപ്പോഴാണ്‌ അവന്റെ കണ്ണ്‍ സന്യാസിയുടെ കണ്ണുമായി ഇടഞ്ഞത്‍.  സന്യാസിയുടെ ചോദ്യങ്ങള്‍ക്ക്‌ ആ കുഞ്ഞ്‍ മറുപടി പറഞ്ഞു,

നാഹം മനുഷ്യോ ന ച ദേവ യക്ഷൗ, ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാ:, ന ബ്രഹ്മചാരീ ന ഗ്ര്‌ഹീ വനസ്ഥോ, ഭിക്ഷുര്‍ന ചാഹം നീജബോധ രൂപ

ഞാന്‍ മനുഷ്യനല്ല, ഞാന്‍ ദേവനല്ല , ഞാന്‍  യക്ഷനല്ല, ഞാന്‍  ബ്രാഹ്മണനല്ല, ഞാന്‍  ക്ഷത്രിയനല്ല, ഞാന്‍  വൈശ്യനല്ല ശുദ്രനുമല്ല, ഞാന്‍ ബ്രഹ്മചാരിയോ ഗ്രഹസ്ഥനോ അല്ല, വാനപ്രസ്ഥനോ സന്യാസിയോ അല്ല,, അഹം - ഞാന്‍ നിജബോധരൂപ:  ഞാന്‍ ആ നിത്യശുദ്ധമായ ബോധസ്വരൂപമാണ്‌.

ഒരു വിദ്യാഭ്യാസവും ചെയ്യാത്ത, ഒന്നും പഠിയ്ക്കാത്ത, ഒന്നും വായിക്കാത്ത, ഒന്നും കേള്‍ക്കാത്ത, ഒന്നും പറയാത്ത ഒന്ന്‍ ചിരിക്കുകപോലും ചെയ്യാത്ത, ഒരു കുട്ടിയുടെ വായില്‍നിന്ന്‍ ആദ്യമായി പുറത്തുവന്ന വാണിയുടെ ഗാംഭീര്യം കേട്ടുകൊണ്ടുനിന്ന ആളുകളെ എത്രകണ്ട്‌ അതിശയിപ്പിച്ചിട്ടുണ്ടായിരിക്കും എന്ന്‍ ചിന്തിയ്ക്കാവുന്നതേ ഉള്ളു.. ഭഗവാന്‍ ശങ്കരാചാര്യര്‍ പരിവ്രാജകനായി  ദേശികനായി നടന്നിരുന്ന സമയത്ത്‍ കര്‍ണ്ണാടകയിലെ ശ്രീവേലി ഗ്രാമത്തിലെത്തിയത്‍ ഹസ്താമലകനെന്ന ജ്ഞാനിയ്ക്ക്‍  നീ എല്ലാം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു എന്ന്‍ ബോധ്യപ്പെടുത്താനായിരുന്നു. ശ്രീശങ്കരാചാര്യര്‍ ഹസ്താമലകനുമായി കണ്ടുമുട്ടുന്ന സന്ദര്‍ഭമാണ്‌ മുകളില്‍ കൊടുത്തത്‍. 

കുട്ടിയുടെ അച്ഛനോട്‍ ആചാര്യര്‍ പറഞ്ഞു, ഇവനെക്കൊണ്ട്‍ നിങ്ങള്‍ക്ക്‍ ഒരു ഉപകാരവും ഉണ്ടാവില്ല. ഇവനെ എനിക്ക്‍  തന്നുകൊള്ളൂ. എനിയ്ക്ക്‍ ഇവനെപ്പോലുള്ളവരെക്കൊണ്ടേ ഉപകാരമുള്ളു. പ്രഭാകരനും പത്നിയും തന്റെ കുഞ്ഞിനെ ശ്രീ ശങ്കരാചാര്യരുടെ  പാദങ്ങളില്‍ ഏല്‍പ്പിച്ചു, ആചാര്യരെ പ്രണമിച്ച്‍ സായൂജ്യരായി. ആചാര്യര്‍ അവരെ അനുഗ്രഹിച്ചു, അമ്ര്‌തത്ത്വത്തിലെത്തിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: