2013 ഒക്‌ടോബർ 19, ശനിയാഴ്‌ച



ഗ്ര്‌ഹാശ്രമാത്‍ പരോ ധര്‍മോ
നാസ്തി നാസ്തി പുന: പുന:
സര്‍വതീര്‍ഥഫലം തസ്യ
യഥോക്തം യസ്തു പാലയേത്‍

ആശ്രമങ്ങളെ നാലായിട്ടാണ്‌ ഭാരതീയ സംസ്ക്ര്‌തിയില്‍ തരംതിരിച്ചിട്ടുള്ളത്‍. ബ്രഹ്മചര്യം ഗാര്‍ഹസ്ഥ്യം വാനപ്രസ്ഥം സന്ന്യാസം.

ഗ്രഹസ്ഥാശ്രമിയെ ആശ്രയിച്ചിട്ടാണ്‌ മറ്റ്‍ മൂന്ന്‍ ആശ്രമങ്ങളും നിലനില്‍ക്കുന്നത്‍. അക്കാരണത്താല്‍തന്നെ ഗ്ര്‌ഹസ്ഥാശ്രമത്തെ പരമമായി കണക്കാക്കുകയും ചെയ്യുന്നു. ഗ്ര്‌ഹസ്ഥാശ്രമത്തിന്‌ തുല്യമായ, മറ്റൊരു ധര്‍മവും -നാസ്തി നാസ്തി പുന: പുന: - ഇല്ലെന്ന്‍ വീണ്ടും വീണ്ടും ഉദ്‍ഘോഷിയ്ക്കുന്നു. ഗ്ര്‌ഹസ്ഥാശ്രമം ഉത്‍ക്ര്‌ഷ്ടമാകുന്നതിന്‌ -യഥോക്തം യസ്തു പാലയേത്‌ - എന്ന ഒരു നിബന്ധനയുണ്ടെന്ന്‍ മാത്രം. ഗ്ര്‌ഹസ്ഥാശ്രമത്തിന്റെ ഉത്തമമായ പാലനം ചെയ്യുമ്പോഴാണ്‌ ഉ‍ല്‍ക്ര്‌ഷ്ടമാകുന്നത്‍. യഥ യുക്തം = യഥോക്തം. ഏതൊന്നിന്റെ പാലനത്താല്‍, ആചരണത്താല്‍ എന്ന്‍ അര്‍ഥം. യഥ യുക്തം അല്ലാത്തത്‌ അയുക്തമാണ്‌. യോഗയുക്തമായതിനെയാണ്‌  യഥയുക്തം -യഥോക്തം- എന്ന്‍ പറയുക. അയുക്തസ്യ കുത: സുഖം - യോഗയുക്തനല്ലാത്തവന്‌ എവിടെ സുഖം.. - എന്ന്‍ ഗീതയിലും കാണാം. പ്രഥമ ആശ്രമം ബ്രഹ്മചര്യമെന്ന അധ്യയനകാലമെങ്കിലും, ഗ്ര്‌ഹസ്ഥന്‍ ഒരേസമയം ബ്രഹ്മചാരിയും ഗ്രഹസ്ഥനും വാനപ്രസ്ഥിയും സന്ന്യാസിയുമാണ്‌. ഈ നാല്‌ ആശ്രമങ്ങളിലും ഗ്ര്‌ഹസ്ഥന്‍ സമാനമായി ജീവിയ്ക്കുന്നു. ഗ്ര്‌ഹസ്ഥന്‌ മുഖ്യമായും പറഞ്ഞിട്ടുള്ളത്‌ കര്‍മ്മംതന്നെ.  യഥോക്തമായ കര്‍മ്മനിര്‍വഹണത്തിലാണ്‌ ഗ്ര്‌ഹസ്ഥാശ്രമി ശ്രദ്ധിയ്ക്കേണ്ടത്‍. കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അതിന്റെ ഫലഭോഗത്തിനുള്ള ഇച്ഛയില്ലാതെ അനുഷ്ടിയ്ക്കുന്നവന്‍ യഥോക്ത പാലനമാണ്‌ ആചരിയ്ക്കുന്നത്‍.

കര്‍മ്മം ചെയ്യുന്നതിന്‌ [ഒന്ന്‍] ശരീരം വേണം, [രണ്ട്‍] ചെയ്യുന്ന കര്‍ത്താവ്‍ വേണം, [മൂന്ന്‍] കര്‍മ്മകാരണങ്ങളായ ഇന്ദ്രിയങ്ങള്‍ (കരചരണാദികള്‍) വേണം, [നാല്‌], പ്രാണ-അപാനാദി വായുക്കളുടെ ഭിന്നഭിന്ന ചേഷ്ടകള്‍ വേണം. [അഞ്ച്‍] അന്ത:സ്ഥിത ചൈതന്യം വേണം. ഈ അഞ്ചുമാണ്‌ ദേഹംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മത്തിന്‌ കാരണങ്ങളാകുന്നത്‍. സത്യത്തില്‍ മനസ്സാണ്‌ കര്‍മ്മം ചെയ്യുന്നതെന്ന്‍ യോഗവാസിഷ്ഠത്തില്‍ വസിഷ്ഠമഹര്‍ഷി - മന: ക്ര്‌തം ക്ര്‌തം രാമാ..- എന്ന്‍ പറയുന്നു. അതുകൊണ്ടുതന്നെയാണ്‌ കര്‍മ്മങ്ങളെല്ലാം ബന്ധകാരണമാകുന്നത്‍.  കണ്ണിന്റെ ഇമ വെട്ടുന്നത്‍ ഒരു കര്‍മ്മംതന്നെയാണ്‌, പക്ഷെ അതില്‍ ബന്ധനങ്ങളൊന്നുമില്ല, കാരണം അവിടെ നമ്മുടെ മനസ്സ്‍ ഇടപെടുന്നില്ല. അതുപോലെവേണം ഓരോ കര്‍മ്മത്തെയും കൊണ്ടുപോകാന്‍. അപ്പോഴാണ്‌ ഗ്ര്‌ഹസ്ഥാശ്രമം  പരമമായ ധര്‍മ്മത്തിലേയ്ക്കെത്തുന്നതും ബന്ധമുക്തമാകുന്നതും.

കര്‍മ്മത്തില്‍നിന്ന്‍ കര്‍മ്മസന്ന്യാസത്തിലേയ്ക്കും കര്‍മ്മസന്ന്യാസത്തില്‍നിന്ന്‍ കര്‍മ്മയോഗത്തിലേയ്ക്കുമുള്ള പടവുകളെ ഭഗവത്‍ ഗീതയുടെ അന്തര്‍ഗ്ഗതങ്ങളിലൂടെ നോക്കിക്കാണുമ്പോള്‍, ആശ്രമധര്‍മ്മങ്ങളില്‍ ഓരോന്നും കര്‍മ്മയോഗംതന്നെയെന്ന്‍ മനസ്സിലാകും.

അഭിപ്രായങ്ങളൊന്നുമില്ല: