2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

അച്ഛനെ കൊല്ലുന്ന ലക്ഷ്മണനെ കണ്ടില്ലേ...

അച്ഛനെ കൊല്ലുന്ന ലക്ഷ്മണനെ കണ്ടില്ലേ...

ശ്രീരാമന്‍ ആരണ്യവാസത്തിന്‌ പുറപ്പെടുന്ന സമയത്ത്‍ കൗസല്യ തന്റെ മനോഗതം രാമനോട്‍ വളരെ ദു:ഖപൂര്‍ണ്ണമായി അവതരിപ്പിയ്ക്കുന്ന ഒരു ചിത്രം രാമായണത്തില്‍ കാണാം. തുഞ്ചത്ത്‍ രാമാനുജനെഴുത്തച്ഛന്‍ തന്റെ അധ്യാത്മരാമായണം കിളിപ്പാട്ടില്‍ അത്യന്തം ചാരുതയോടെ ഈ രംഗം വരുച്ചു കാണിയ്ക്കുന്നുണ്ട്‍. കൗസല്യ പറഞ്ഞുതീര്‍ന്നപ്പോള്‍ ശ്രീരാമന്‍ ദു:ഖിച്ചു നില്‍ക്കുന്നത്‍ ലക്ഷ്മണനെക്കൊണ്ട്‍ സഹിയ്ക്കാന്‍ പറ്റിയില്ല. ലക്ഷ്മണന്‍ മൂന്നു ലോകങ്ങളേയും ദഹിപ്പിയ്ക്കാന്‍ തക്ക വിധം ക്രോധാവാനായി തന്റെ ക്രോധം വ്യക്തമാക്കുന്ന രംഗം അതീവ രാമണീയതയോടെ ആചാര്യന്‍ വിവരിയ്ക്കുന്നുമുണ്ട്‍. അച്ഛനെ കൊല്ലാന്‍ തുടങ്ങുന്ന ഒരു ലക്ഷ്മണനെ നമുക്ക്‍ ഇവിടെ കാണാം

തത്ര കൗസല്യാ വചനങ്ങളിങ്ങനെ ചിത്തതാപേന കേട്ടോരു സൗമിത്രിയും

ശോകരോഷങ്ങള്‍ നിറഞ്ഞ നേത്രാഗ്നിനാല്ലോകങ്ങളെല്ലാം ദഹിച്ചു പോകുംവണ്ണം

ക്രോധം കൊണ്ട്‍ ലക്ഷ്മണന്റെ കണ്ണുകളില്‍ നിന്ന്‍ തീ പാറാന്‍ തുടങ്ങി. ആയിരം തലകളുള്ള അനന്തന്റെ അവതാരം ചെറുതായൊന്ന്‍ ഇളകി.  രണ്ടായിരം കണ്ണുകളില്‍ നിന്ന്‍ അഗ്നി ജ്വലിച്ച്‍ വമിയ്ക്കാന്‍ തയ്യാറായി.

രാഘവന്‍ തന്നെ നോക്കിപ്പറഞ്ഞീടിനാന്‍ ! ആകുലമെന്തിതു കാരണമുണ്ടാവാന്‍ ?

ഭാന്തചിത്തം ജഡം വ്ര്‌ദ്ധം വധൂജിതം ശാന്തേതരം ത്രപാഹീനം ജഠപ്രിയം

ബന്ധിച്ചു താതനേയും പിന്നെ പരിപന്ഥികളായുള്ളവരേയുമൊക്കവേ

അന്തകന്‍ വീട്ടിന്നയച്ചഭിഷേകമൊരന്തരം കൂടാതെ സാധിച്ചു കൊള്ളുവന്‍

ബന്ധമില്ലേതുമിതിന്നു ശോകിപ്പതിനന്തര്‍മുദാ വസിച്ചീടുക മാതാവേ

ആര്യപുത്രാഭിഷേകം കഴിച്ചീടുവാന്‍ ശൗര്യമെനിക്കതിനുണ്ടെന്നു നിര്‍ണ്ണയം

കാര്യമല്ലാത്തതു ചെയ്യുന്നതാകിലാചാര്യനും ശാസനം ചെയ്കെന്നതേ വരൂ

ഇഥം പറഞ്ഞു ലോകത്രയം തദ്രുഷാ ദുഗ്ദ്ധമാമ്മാറു സൗമിത്രി നില്‍ക്കുന്നേരം

ഭ്രാന്ത്‌ പിടിച്ച ഈ ജഡസമാനനായ താതനെയും, കുഴപ്പമുണ്ടാക്കുന്ന പരിപന്ഥികളായ മറ്റ്‍ സകലരേയും അന്തകന്‍വീട്ടിന്നയച്ച്‍, വധിച്ചിട്ട്‌, രാമന്റെ അഭിഷേകം ഞാന്‍ ചെയ്യും. അതിനുള്ള ശൗര്യം എനിയ്ക്കുണ്ട്‍. തോന്ന്യാസം കാണിയ്ക്കുന്ന എല്ലാറ്റിനേയും, അത്‌ ഗുരുനാഥന്‍ തന്നെയായാലും, അവരെ ശിക്ഷിയ്ക്കുക തന്നെ വേണം, എന്നൊക്കെ വളരെ അത്യുഗ്രഭാഷയില്‍ ലക്ഷ്മണന്‍ പറഞ്ഞു.  പാലാഴിയില്‍ അനന്തന്റെ വാല്‌ മെല്ലെ ഒന്ന്‍ ഇളകി. അനന്തതല്പ വിഹാരിയായ വിഷ്ണുവിന്റെ കണ്ണ്‍ ഒന്ന്‍ ചലിച്ചു. ലക്ഷ്മീദേവി പേടിച്ചു. ബ്രഹ്മാവും ശിവനും അയോധ്യയിലേയ്ക്കൊന്ന്‍ ശ്രദ്ധിച്ചു.

നേരം വെളുത്തിട്ടില്ല. തുഞ്ചന്‍ പറമ്പില്‍, ദിവസങ്ങളായി താളിയോലയും നാരായവും എടുത്ത്‍ ഇരിപ്പാണ്‌ എഴുത്തച്ഛന്‍. രാമനെ കാട്ടിലേയ്ക്ക്‍ പറഞ്ഞയയ്ക്കാതിരിയ്ക്കാന്‍ എല്ലാ പണികളും ആശാന്‍ പയറ്റുന്നുണ്ട്‍.  ആശന്റെ ശാരിക ഈ കോലാഹലമൊക്കെ കേട്ടപ്പോള്‍ തന്റെ കഥ പറച്ചിലൊക്കെ നിര്‍ത്തി, രണ്ടു ചിറകുകളും വിടര്‍ത്തി, ആഞ്ഞ്‌ വീശി, ആകാശത്തേയ്ക്ക്‍ പറന്നുയര്‍ന്നു. എന്തിനാ ശാരിക പറന്നുയര്‍ന്നത്‍...  സൂര്യവംശിയുടെ സൂര്യന്‍ ഉദിയ്ക്കാറായോ എന്ന്‍ നോക്കാന്‍. സൂര്യന്‌ ഇന്ന്‍ വേഗത ഇല്ല, തേജസ്സ്‍ ഇല്ല, ആനന്ദമില്ല. തന്റെ കുലത്തിന്റെ അഭിമാനത്തിന്‌  കൗസല്യ മുഖാന്തിരം കളങ്കമേറ്റിരിയ്ക്കുന്നു. സൂര്യന്‌ ആ ദു:ഖം താങ്ങാന്‍ പറ്റുന്നില്ല, തന്റെ കുലപതി കാട്ടിലേയ്ക്ക്‍ പോകാന്‍ ഒരുങ്ങുകയാണ്‌, ഇതാണ്‌ ദു:ഖം.  രാമ ജനന ദിവസം ഒരു മാസം വരെ സൂര്യന്‍ അസ്തമിച്ചിട്ടില്ല. ഒരു മാസം മുഴുവനും അയോധ്യയില്‍ പകല്‍ മാത്രമായിരുന്നു. അത്‌ രാമനെ ഒരു നോക്കു കാണാന്‍ കൗസല്യയുടെ കൊട്ടാരത്തിനു മുകളില്‍ തന്നെ നിന്നതാണ്‌. ഒരു മാസത്തിനുശേഷമേ മാതാവ്‌ കുട്ടിയുടെ വാതില്‍പുറപ്പാട്‍ ചെയ്തുള്ളു. എന്നാല്‍ ആ സന്തോഷത്തിന്‌ പലിശയടക്കം തിരിച്ചു കൊടുക്കേണ്ട ഒരു ഗതി സൂര്യനും വന്നിരിയ്ക്കയാണോ എന്ന്‍ തോന്നുന്നു. ഇന്ന്‍ ഉദിയ്ക്കാതിരുന്നാലോ എന്നുകൂടി സൂര്യന്‍ ആലോചിച്ചു.  വേണ്ട, അത്‍ ദൂരപ്രത്യാഘാതമുണ്ടാക്കും.

ശാരിക കളകള ശബ്ദമുണ്ടാക്കി താഴെവന്ന്‍ ആചാര്യനോട്‌ ചോദിച്ചു. രാമന്റെ ദു:ഖം കണ്ടിട്ടാണോ ലക്ഷ്മണന്റെ ദേഷ്യം കണ്ടിട്ടാണോ ആശാന്‍ എഴുതാതെ ഇരിയ്ക്കുന്നത്‌. എഴുത്തച്ഛന്‍ പറഞ്ഞു, ദു:ഖം വല്ലാതെ ഉണ്ട്‍, പക്ഷെ ആയിരം നാവുള്ള ആ അനന്തന്റെ ക്രോധം കണ്ടിട്ട്‍ ഞാനും ഒന്ന്‍ ഭയന്നുപോയി. ഓലയും നാരായവുമൊക്കെ താഴെ വീണിരിയ്ക്കയാണ്‌.  ശാരിക പറഞ്ഞു, രാമന്‌ യാതൊരു ദു:ഖവുമില്ലല്ലോ, ഇതാ, കണ്ടില്ലേ, പുഞ്ചിരിച്ചുകൊണ്ട്‍ നിക്കണത്‌.  ആശാന്‍ നോക്കിയപ്പൊ തന്റെ മുന്നില്‍ മന്ദഹാസം പൊഴിച്ചുകൊണ്ട്‍ നില്‍ക്കുന്ന തന്റെ ഇഷ്ടദേവനെ കണ്ടു. ധന്യമാണീ തുഞ്ചന്‍ പറമ്പ്‍, ധന്യമാണീ ഭാരതഭൂമി.  ശ്രീരാമന്‍ താഴെവീണു കിടന്നിരുന്ന തന്റെ ഭക്തന്റെ എഴുത്തോലയും നാരായവും എടുത്ത്‌ എഴുത്തച്ഛന്‌ കൊടുത്തുകൊണ്ട്‍ പറഞ്ഞു,  ആശാനേ, ഒട്ടും ദു:ഖിയ്ക്കണ്ട, എഴുത്ത്‍ നടന്നോട്ടെ.  ആനന്ദത്തിന്റെ അശ്രുകൊണ്ട്‍ രാമപാദങ്ങളെ കഴുകി, എഴുത്തച്ഛന്‍ തുടരുന്നു.

അയോധ്യയില്‍ ആ സമയം, ഈ ലോകം തന്നെ ദഹിച്ചുപോകാന്‍ തക്ക ക്രോധാഗ്നിയില്‍ ജ്വലിയ്ക്കുന്ന ലക്ഷ്മണന്‍,  രംഗം ആകെ ഇളകി മറിയുമെന്ന്‍ മനസ്സിലാക്കിയ ശ്രീരാമന്‍ -

മന്ദഹാസം ചെയ്ത്‌ മന്ദേതരം ചെന്നു നന്ദിച്ചു ഗാഡമായ്‍ ആലിംഗനം ചെയ്തു

ആ ആലിംഗനത്തിന്റെ ഗാഢത സ്വയം അനുഭവിച്ചറിഞ്ഞ തുഞ്ചന്റെ ശാരികയുടെ വായില്‍നിന്ന്‍ പുറത്തു വന്ന വാണി, അതിനോട്‍ സാമ്യം പുലര്‍ത്താന്‍ ലോകത്തിലെ ഏതെങ്കിലും ഭാഷയ്ക്കുണ്ടോ എന്ന്‍ തോന്നും

മന്ദഹാസം ചെയ്ത്‌ മന്ദേതരം ചെന്നു നന്ദിച്ചു ഗാഡമായ്‍ ആലിംഗനം ചെയ്തു

സുന്ദരനിന്ദിരാമന്ദിര വത്സനാനന്ദസ്വരൂപനിന്ദിന്ദിരവിഗ്രഹന്‍
ഇന്ദീവരാക്ഷനിന്ദ്രാദി വ്ര്‌ന്ദാരകവ്ര്‌ന്ദ വന്ദ്യാങ്ഘ്രിയുഗ്മാരവിന്ദന്‍
പൂര്‍ണ്ണചന്ദ്ര ബിംബാനനനിന്ദുചൂഡപ്രിയന്‍ വന്ദാരുവ്ര്‌ന്ദാരദാരൂപമന്‍

സാക്ഷാല്‍ സരസ്വതീദേവിതന്നെ വന്ന്‍ കഥാഭാഗം പൂരിപ്പിച്ചുവോ എന്ന്‍ തോന്നില്ല്യേ ഈ പദവിന്യാസങ്ങളുടെ ചാരുത കണ്ടാല്‍....

കത്തിജ്ജ്വലിച്ചുകൊണ്ടിരുന്ന ആ അന്തരീക്ഷത്തിനെ ഒരൊറ്റ നിമിഷം കൊണ്ട്‍ പൂര്‍ണ്ണചന്ദ്രബിംബാനന സമാനമാക്കാന്‍, എത്ര ശീതളിമ വേണം. സൂര്യവംശിയിലും സൂര്യനിലും ശീതളിമ കാണുന്ന കവിത്വം, കവീനാം ഋഷി. എങ്ങിനെ, എത്‍ വാക്കുകള്‍കൊണ്ട്‍ ഈ രംഗങ്ങളൊക്കെ വര്‍ണിയ്ക്കാനാവും എല്ലാ തൊന്ന്യാസവും കാണിച്ച്‍ ജീവിയ്ക്കുന്ന എനിയ്ക്കൊക്കെ...    മരണകാലേ തവ തരുണാരുണസമ ചരണസരോരുഹ സ്മരണമുണ്ടാവാനായ്‍ തരിക വരം മമ കരുണാകരാ ഹരേ.........  ജയ്‍ സീതാറാം

അഭിപ്രായങ്ങളൊന്നുമില്ല: