2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

ഓം ഭദ്രം കര്‍ണ്ണേഭി ശ്രുണുയാമ ദേവ:

ഓം ഭദ്രം കര്‍ണ്ണേഭി ശ്രുണുയാമ ദേവ:

രണ്ടു തരം സ്ര്‌ഷ്ടികളെ പൂര്‍വ്വികര്‍ സങ്കല്‍പ്പിച്ചിട്ടുണ്ട്‌. ഒന്ന്‍ ഈശ്വരസ്ര്‌ഷ്ടി, രണ്ട്‍ ജീവസ്ര്‌ഷ്ടി. എപ്പോഴെല്ലാം ജീവസ്ര്‌ഷ്ടി ഈശ്വരസ്ര്‌ഷ്ടിപരമാകുന്നുവോ അപ്പോഴെല്ലാം അവ പൂര്‍ണ്ണമാകുന്നു. 

ഓം എന്നത്‍ ഈശ്വരവാചിയും മംഗളവാചിയുമായ ശബ്ദം.

ഭദ്രം :  ഭദ്‌ = ഭന്ദയതി തേ ഭദ്‍ എന്ന ധാതുവില്‍ നിന്ന്‍ ഭദ്‍ ശബ്ദം നിഷ്പന്നമാകുന്നു. സന്തോഷിയ്ക്കുക, പ്രീതിയുണ്ടാവുക, മംഗളം ആശംസിയ്ക്കുക.   അബ ഭന്ദത്‍ ത ഭദ്‍ = സത്‍കര്‍മ്മം ചെയ്യുക, എന്ന അര്‍ത്തത്തിലും ഭദ്‍ ശബ്ദം ഉപയോഗിയ്ക്കുന്നു.  ഈ വീക്ഷണത്തില്‍ സത്ത് ആയിട്ടുള്ളത്‌, മംഗളമായിട്ടുള്ളത്‍ എന്ന അര്‍ഥമാണ്‌ ഭദ്രം എന്ന ശബ്ദത്തിന്‌ ലഭിയ്ക്കുന്നത്‍

കര്‍ണ്ണേഭി ശ്രുണുയാമ : കര്‍ണ്ണങ്ങളിലൂടെ കേള്‍ക്കുമാറാകട്ടെ, കേള്‍ക്കുമാറാവാന്‍, ദേവാ = ഹേ അധിഷ്ഠാന അധിഷ്ഠാത്ര്‌ ദേവതമാരേ 

ദൈവമെന്ന വാക്കിന്‌ മതങ്ങളും അനുഷ്ഠാനങ്ങളും പഠിപ്പിച്ച അദ്ര്‌ഷ്ടമായ ഒരു ശക്തിയെ കുറിച്ച്‍ മാത്രമാവാനേ തരമുള്ളൂ ഇന്ന്‍. എന്നാല്‍ അതല്ല. ദേവതാ സമൂഹത്തിന്റെ കൂട്ടപ്പേരാണ്‌ ഇത്. ഒരു കര്‍മ്മത്തിനൊരുങ്ങുമ്പോള്‍, അതിന്റെ കൈങ്കര്യത്തിനുപയോഗിയ്ക്കുന്ന, അതിനുപയോഗിയ്ക്കുന്ന ദ്രവ്യങ്ങള്‍, അവയിലിരിയ്ക്കുന്ന ചാലക ശക്തിയാണ്‌ അതിന്റെ ദേവത. 

കര്‍ണ്ണേന്ദ്രിയത്തിനൊരു അധിഷ്ഠാന ദേവതയുണ്ട്‌. ആ ദേവതയോടുള്ള പ്രാര്‍ഥനയാണ്‌ ഇത്‌. എന്തിനാ പ്രാര്‍ഥിയ്ക്കുന്നത്‍. പ്രാര്‍ഥിച്ചിട്ടെന്താ ഫലം.  കര്‍ണ്ണേന്ദ്രിയമാണ്‌ ജ്ഞാനത്തിനായിട്ടുള്ള ആഗിരണ സ്രോതസ്സില്‍ പ്രാഥമികമായി കണക്കാക്കുന്നത്‍. ജ്ഞാനേന്ദ്രിയങ്ങളില്‍ മറ്റ്‍ നാല്‌ ഇന്ദ്രിയങ്ങളും സുസജ്ജമായിരുന്നാലും കര്‍ണ്ണേന്ദ്രിയം സക്രിയവും സുസജ്ജവുമല്ലെങ്കില്‍ മറ്റ്‍ നാല്‌ ഇന്ദ്രിയങ്ങളെക്കൊണ്ട്‍ അവയിലൂടെ അനുഭവവേദ്യമാകേണ്ടത്‌ പരിപൂര്‍ണ്ണമായി അനുഭവവേദ്യമാകാതിരിയ്ക്കുന്നു, മറ്റ്‌ നാല്‌ ഇന്ദ്രിയങ്ങളും മ്ര്‌തപ്രായരാണെന്ന്‍ താല്പര്യം. 

എന്തിനെയാണ്‌ ശ്രവിയ്ക്കുന്നത്‍. ശബ്ദത്തെയാണ്‌ ശ്രവിയ്ക്കുന്നത്‌. ശബ്ദത്തെ ഒഴിച്ച്‍ മറ്റൊന്നിനേയും ആഗിരണം ചെയ്യാന്‍ കര്‍ണ്ണേന്ദ്രിയത്തിന്‌ പ്രാപ്തിയുമില്ല. എന്നാല്‍ ശബ്ദത്തെ മറ്റേ നാല്‌ ഇന്ദ്രിയങ്ങളില്‍ ഏതിലൂടെയെങ്കിലും ശ്രവിച്ചുകൂടേ. അത്‌ പറ്റുകയുമില്ല. അവയ്ക്കൊന്നും അതിനുള്ള കഴിവില്ല.  ശബ്ദം ആകാശത്തിന്റെ ഗുണമാണ്‌. ആകാശത്തിന്‌ ഒരു ഗുണമേ ഉള്ളു, അത്‌ ശബ്ദഗുണം. എല്ലാ ശബ്ദങ്ങളും ആകാശത്തില്‍ വിലയം പ്രാപിയ്ക്കുന്നു, എല്ലാ ശബ്ദങ്ങളും ആകാശത്തില്‍നിന്ന്‍ ഉത്ഭവിയ്ക്കുന്നു. വിലയം പ്രാപിയ്ക്കുന്നു എന്ന്‍ പറയുമ്പോള്‍ ശബ്ദം ഇല്ലാതായി പോകുന്നു എന്ന അര്‍ഥമല്ല.  ശബ്ദം ഇല്ലാതായി പോകുന്നില്ല. ശബ്ദം ആകാശത്തെ ആശ്രയിച്ച്‍ നിലനില്‍ക്കുന്നു, അഗോചരമായി നിലനില്‍ക്കുന്നു. ഒരു തുള്ളി ജലം സമുദ്രത്തിലേയ്ക്ക്‍ ഒഴിച്ചാല്‍ ആ ഒരു  തുള്ളി ജലം ഇല്ലാതായി പോകുന്നില്ല, അത്‍ അവിടെ ഉള്ള ജലത്തോടുകൂടി ചേരുന്നു. എത്ര ശബ്ദം ആകാശത്ത്‍ വിലയിച്ചാലും ആകാശം നിറഞ്ഞ്‍ കവിയുന്നില്ല, കാരണം ശബ്ദം ആകാശത്തുനിന്ന്‍ ഉല്പന്നമാവുകയും ചെയ്യുന്നു. അങ്ങിനെ ശബ്ദം ഏതൊരു ആകാശത്തിലാണോ, ഏതൊരു ബിന്ദുവിലാണോ വിലയം പ്രാപിയ്ക്കുന്നത്‍ , ആ ബിന്ദു ശബ്ദത്തിന്റെ, ആകാശത്തിന്റെ, അധിഷ്ഠാന ദേവതയാണ്‌. അത്‍ ഓംകാരവും. എല്ലാ ശബ്ദത്തേയും പ്രകാശിപ്പിയ്ക്കുന്നതും എല്ലാ ശബ്ദത്തേയും തന്നിലേയ്ക്ക്‍ വിലയം ചെയ്യിപ്പിയ്ക്കുന്നതും ആ ഓംകാരമാണ്‌. അവ്യാക്ര്‌തമായി ഓംകാരത്തില്‍ വിലയം പ്രാപിച്ച ഓരോ ശബ്ദവും ഉപാസകന്റെ ഇച്ഛാനുസരണം വീണ്ടും വ്യാക്ര്‌തമായി പ്രസരിയ്ക്കാനുള്ള കഴിവോടെ അതില്‍ സംയോജിച്ചിരിയ്ക്കുന്നു.  അങ്ങനെ ശബ്ദത്തിന്റെ അധിഷ്ഠാന ദേവതയോട്‌ സത്തായിട്ടുള്ളത്‍ മാത്രം എന്റെ ശ്രവണേന്ദ്രിയങ്ങള്‍ കേള്‍ക്കുമാറവട്ടെ എന്ന്‍ പ്രാര്‍ഥിയ്ക്കുന്നു. 

ശബ്ദങ്ങള്‍ എല്ലാം നാമങ്ങളാണ്‌. ഒരു ശബ്ദം ശ്രവിയ്ക്കുമ്പോള്‍ അതില്‍നിന്നും അതിന്റെ നാമം സംജാതമാകുന്നു. നാമങ്ങള്‍ക്കെല്ലാം രൂപവുമുണ്ട്‍. ഓം എന്ന ശബ്ദം പുറപ്പെടുവിയ്ക്കുമ്പോള്‍ താലുവില്‍ (അണ്ണാക്ക്‍) ദേവനാഗരി ഭാഷയില്‍, ഓം എന്ന രൂപം പ്രകടമാകുന്നു എന്ന്‍ ശബ്ദശാസ്ത്രവിശാരദര്‍ അഭിപ്രായപ്പെടുന്നു. ഓം എന്നത്‍ ഈശ്വരന്റെ പ്രഥമനാമമാണെന്ന്‍ ശ്രുതികളില്‍ പറയുന്നു.  സമഷ്ടിവ്യാപിയായ, അരൂപിയായ ഈശ്വരന്‍ ഓം എന്ന ശബ്ദശ്രവണത്താല്‍ വ്യഷ്ടിയില്‍ ഓംകാരരൂപത്തില്‍ പ്രകടമാകുന്നു. വ്യക്തി അതിന്‌ പല പല രൂപങ്ങളും നല്‍കുന്നു. അരൂപതയില്‍നിന്ന്‍ സ്വരൂപതയിലേയ്ക്ക്‍ വിടരുന്നു. സ്വരൂപത കൈവരുന്നതൊടെ അതിന്‌ സ്പര്‍ശനഗുണം സര്‍ജ്ജിയ്ക്കപ്പെടുന്നു.  രൂപഭാവം വരുന്നതോടെ ഗുണാതീതമായ ഈശ്വര ചൈതന്യം ഗുണാധീനമായി തീരുന്നു, ഗുണങ്ങള്‍ ഉള്ളതായി തീരുന്നു. സത്വം രജസ്സ്‍ തമസ്സ്‍ ഇതാണ്‌ ഗുണങ്ങള്‍. രൂപമുള്ളതുകൊണ്ട് ഈ മൂന്നു ഗുണങ്ങളും അതില്‍ നിഹിതമായിരിയ്ക്കുന്നു. ഈ ഗുണങ്ങളാല്‍ നിഹിതമായവയെല്ലാം‍തന്നെ ഗന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാകുന്നു. അതോടെ അത്‌ ഭൂതങ്ങളായി തീരുന്നു.  ഇത്‌ പഞ്ചഭൂതാത്മകമായ ഭൂതാദികളായി പ്രകടിരൂപത്തില്‍ അനുഭവവേദ്യമാകുന്നു.  

അഭിപ്രായങ്ങളൊന്നുമില്ല: