2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച

ന കുത്രാപി കോഽപി സുഖീതി

ന കുത്രാപി കോഽപി സുഖീതി
കുത്ര അപി = എവിടേയും,  കോഽപി = ആരും, സുഖി ഇതി ന = സുഖിയായിട്ടിരിക്കുന്നില്ല.  ലോകത്ത്‍ ഒരിടത്തും ആരും സുഖിയായിട്ടിരിക്കുന്നില്ല.

തദപി ദു:ഖ ശബളമിതി ദു:ഖപക്ഷേ നി:ക്ഷിപന്തേ വിവേചകാ: 

തദപി = അപ്രകാരമുള്ള അല്പസുഖവും, ദുഖശബളമിതി = ദു:ഖമിശ്രിതമാണെന്ന്‍, വിവേകാ = വിവേകികള്‍
ദു:ഖപക്ഷേ നിക്ഷിപന്തേ = ദു:കപക്ഷത്തില്‍ തള്ളുന്നു

അപ്രകാരമുള്ള അല്പസുഖവും ദു:ഖസമ്മിശ്രമാണെന്ന്‍ വിവേകികള്‍ അറിയുന്നതുകൊണ്ട്‍ അതിനെയും ദു:ഖത്തിന്റെ പക്ഷത്ത്‍ തന്നെ തള്ളുന്നു.

സുഖത്തിന്റെ മാനദണ്ഡം സമ്പത്താണ്‌. സമ്പത്തിന്റെ പ്രാപ്തിതന്നെ ദു:ഖപൂരിതമാണ്‌. 

അര്‍ഥാനാമാര്‍ജ്ജനെ ദുഖമാര്‍ജ്ജിതാനാം ച രക്ഷണേ, 
ആയേ ദു:ഖം വ്യയേ ദു:ഖം ധിഗര്‍ത്ഥാന്‍ കഷ്‍ട സംശ്രയാന്‍

അര്‍ത്ഥസമ്പാദനം ദു:ഖപൂരിതമാണ്‌, അതിന്റെ സംരക്ഷണം ദു:ഖപൂരിതമാണ്‌, വന്നാലും ദു:ഖം, ചെലവായാലും ദു:ഖം, സംരക്ഷണവും ദു:ഖം. ദുഖത്തിനെ ആശ്രയിച്ചാണ്‌ സമ്പത്തിന്റെ നിലനില്‍പുതന്നെ.

ലോകത്ത്‍ അല്‍പമായ സുഖംപോലും ദു:ഖത്തിനോട്‍ ചേര്‍ന്നാണ്‌ സ്ഥിതി ചെയ്യുന്നത്‍. അതിനാല്‍ വിവേകികള്‍ അതിനേയും ദു:ഖത്തിന്റെ പക്ഷത്തുതന്നെ തള്ളുന്നു.

ഒട്ടനവധി രാജാക്കന്മാരും, ഒട്ടനവധി ധരികരുമെല്ലാം പദവിയും പ്രശസ്തിയും കൊട്ടാരങ്ങളും വീട്ടുകാരെയും ബന്ധുജനങ്ങളെയും മക്കളെയും ഭാര്യാഭാര്‍ത്താക്കന്മാരെയും എല്ലാം ത്യജിച്ച്‍ യഥാര്‍ത്ഥ സുഖത്തെ അന്വേഷിച്ച്‍ ഇറങ്ങിയിട്ടുണ്ട്‌.  കയ്യിലുണ്ടായിരുന്ന ഭൗതിക സാധനങ്ങള്‍, സൗകര്യങ്ങള്‍ ഇത്യാദികളൊക്കെ ശാശ്വതസുഖത്തെ പ്രദാനം ചെയ്യുന്നതാണെങ്കില്‍ ആരും വീടോ നാടോ വിട്ട്‍ എങ്ങോട്ടും പോകുമായിരുന്നില്ല, പോവുകയില്ല. അതെല്ലാം ത്യജിക്കാനുള്ള കാരണം ആത്യന്തിക ദു:ഖനിവ്ര്‌ത്തിയായിരുന്നു. 

ഒരു കര്‍മ്മം ചെയ്താല്‍ എന്ത്‍ കിട്ടും എന്നല്ല ഭാരതീയര്‍ ചിന്തിച്ചിരുന്നത്‍. എത്ര ദു:ഖനിവ്ര്‌ത്തി ഉണ്ടാകും എന്നാണ്‌ ചിന്തിച്ചിരുന്നത്‍. ത്യാഗത്തില്‍ മാത്രമേ സുഖമുള്ളു എന്ന്‍ സമര്‍ത്ഥിക്കാനാണ്‌ സാംഖ്യത്തിലെ ഈ സൂത്രമെന്ന്‍ മനസ്സിലാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: