2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച


നാമജപ മാഹാത്മ്യം എത്രയെത്ര പറഞ്ഞാലും മതിയാവുന്നില്ല, ത്ര്‌പ്തി വരുന്നില്ല.  ഏതൊരു ഉപാസനാ പദ്ധതിയെക്കാളും, ജ്ഞാനയോഗ മാര്‍ഗ്ഗങ്ങളെക്കാളെല്ലാം, ഇന്നത്തെ ചുറ്റുപാടില്‍, ഏറ്റവും ഉത്തമവും ഉചിതവുമാണ്‌ നാമജപം. ഒരിടത്ത്‍ ഇരുന്ന്‍ ജപിയ്ക്കുന്നത്‍ ഏറ്റവും നല്ലതാണെന്നിരിക്കിലും, എന്ത്‍ ജോലിയാണോ ചെയ്യുന്നത്‍, അതിനോടൊപ്പം നാമജപം തുടരുക. ജ്ഞാനമാര്‍ഗ്ഗത്തില്‍ ഞാനെന്ന അഹം ദീര്‍ഘകാലം, സാക്ഷാത്‍കാരം വരെ, നിലനില്‍ക്കും. ഞാന്‍ തന്നെ ബ്രഹ്മം എന്നതാണ്‌ തത്ത്വം. യോഗമാര്‍ഗ്ഗത്തില്‍ അവനവനിലെ ശക്തിയെ ഉണര്‍ത്തുന്ന പ്രക്രിയായതുകൊണ്ട്‍ അവിടെയും കര്‍മ്മക്ലിഷ്ടത അനുഭവിക്കും. നാമ ജപത്തിന്‌ പ്രത്യേക കാലമോ ദേശമോ ഒന്നും നോക്കാനില്ല. ആരെയും അനുകൂലിയ്ക്കുകയോ പ്രതികൂലിയ്ക്കുകയോ വേണ്ട. ഞാന്‍ ശരി മറ്റവന്‍ തെറ്റ്‍ എന്ന ഒന്ന്‍ നാമോപാസനയില്‍ ഇല്ല. അവനും ശരി, ഇവനും ശരി, അവരും ശരി, എല്ലാവരും ശരി. നാമജപത്തില്‍ ആദ്യമാദ്യം ജപിക്കുന്ന വ്യക്തിയും ഭഗവാനും ഉണ്ട്‍. മെല്ലെ മെല്ലെ വ്യക്തിത്വം എവിടെയോ വിലീനമാകുന്ന അനുഭൂതി ഉണ്ടാകുന്നു. നാമം ജപിക്കുന്നവനും ജപിക്കുന്ന നാമവും ആ നാമത്തിന്റെ നാമിയും എല്ലാംകൂടി നാമിയില്‍ത്തന്നെ വിലയംചെയ്യുന്നു. മരണമെന്ന ഒന്ന്‍ ഇല്ലേ ഇല്ല. മരിക്കണമെങ്കില്‍ വ്യക്തി വേണ്ടേ. അതില്ലല്ലൊ. വ്യക്തിയും ഭഗവാനും എന്ന ഭേദഭാവന ഇല്ലാതായി സര്‍വ്വം ഭഗവത്‍മയമായിത്തീരുന്നു. എല്ലാം ആ ജഗദീശ്വരന്‍തന്നെ എന്ന്‍ ഉറയ്ക്കുന്നു. അതില്‍ വിലയംചെയ്യുന്നു.




അഭിപ്രായങ്ങളൊന്നുമില്ല: