2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച


മഹാഭാരതത്തിലെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്‌ ഭഗവത്‍ ഗീത. ഗീത ആരംഭിക്കുന്നതിനു മുമ്പത്തെ ഭാഗങ്ങള്‍ പഠിച്ചാല്‍ ഭഗവത്‍ ഗീത ഭൗതികമായ ഒരു യുദ്ധത്തിനുള്ള ആഹ്വാനമല്ലെന്ന്‍ മനസ്സിലാകും. എത്രയോ ഗീതകള്‍ മഹാഭാരതത്തിലുണ്ട്‍. ഭഗവത്‍ ഗീത മാത്രമെടുത്ത്‍ പഠിക്കുമ്പോള്‍ ഗീത യുദ്ധത്തിനുള്ള ആഹ്വാനം കൊടുക്കുന്ന ഭാഗമാണെന്ന്‍ പാഠകന്‌ തോന്നുന്നുവെങ്കില്‍ അത്‍ പൂര്‍വ്വനിര്‍ദ്ധാരിത കാഴ്ചപ്പാടുകൊണ്ട്‍ പ്രകടീഭൂതമാകുന്നതണ്‌. യുദ്ധത്തിന്റെ കാഹളമോതുന്ന ഗ്രന്ഥമല്ല ഭഗവ‍ത്‍ ഗീത.  ഇത്തരം ഗ്രന്ഥങ്ങളൊന്നും സ്വയം വായിച്ചു പഠിക്കേണ്ടുന്നവയല്ല. ആചാര്യോപദേശത്തോടെത്തന്നെ പഠിക്കേണ്ടുന്നതാണ്‌. ഗീതയെ കുറിച്ച്‍ പഠിച്ച്‍ അതിനെപ്പറ്റി ആയിരമോ രണ്ടായിരമോ പേജ്ജുള്ള ഒരു ഥിസിസ്സ്‍ എഴുതി ഒരു വിശ്വവിദ്യാലയത്തില്‍ സമര്‍പ്പിച്ചല്‍ അതിനൊരു പി.എച്ച്‍.ഡി,യോ ഡോക്‍ടറേറ്റൊ ഒക്കെ കിട്ടും. 

എന്നാല്‍  

സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ, അഹം ത്വാ സര്‍വ്വപാപേഭ്യോ മോക്ഷിയിഷ്യാമി മാ ശുച  

എന്നും അതുപോലെ  മറ്റ്‍ പല തലങ്ങളിലുമുള്ള ആശയങ്ങളിലേക്കൊന്നും എത്താന്‍ പറ്റില്ല.  പലയിടത്തുനിന്നും വായിച്ചും പലരുടെയും അഭിപ്രായങ്ങളുമൊക്കെ കേട്ടിട്ടുമൊക്കെയാണ്‌ ഗീത പഠിക്കാനൊരുങ്ങുന്നത്‍. അങ്ങിനെ ഗീതയെ സമീപിക്കുമ്പോള്‍ ആ മഹദ്‍ ഗ്രന്ഥത്തിലെ ഒരു പക്ഷക്കാരോട്‍ വിദ്വേഷവും ഒരു പക്ഷക്കാരോട്‌ അനുകമ്പയും ഒക്കെ തോന്നും. ഈ തലത്തിലാണ്‌ ഇന്ന്‍ നാമൊക്കെ ഗീതയെ നോക്കിക്കാണുന്നതും പഠിക്കുന്നതും. ഇതൊന്നുമല്ല ഗീതയില്‍ നിന്ന്‍ പഠിക്കാനുള്ളത്‍. വിദ്വേഷത്തെയും വെറുപ്പിനേയും ആശയെയും കാമ ക്രോധ ലോപ മോഹ മദ മത്സര്യാദികളെ എല്ലാം നീക്കാനാണ്‌ ഗീത പഠിപ്പിക്കുന്നത്‍.  ഭഗവത്‍ തത്ത്വവും മാനവതത്ത്വവും ഒന്നുതന്നെയാണെന്ന്‍ ഗീതയില്‍തന്നെ പറയുന്നത്‍ നാമൊക്കെ കാണാതെ പോകുന്നു. അതില്‍ എവിടെയും യുദ്ധമില്ല. യുദ്ധം പാഠകന്റെ മനസ്സിലാണ്‌ നടക്കുന്നത്‍. കര്‍മ്മക്ഷേത്രമാകുന്ന എന്റെ കര്‍മ്മശരീരവും ധര്‍മ്മക്ഷേത്രമാകുന്ന എന്റെ ധര്‍മ്മശരീരവും തമ്മില്‍  ഏതുവിധം താദാത്മ്യപ്പെടണം, എങ്ങിനെ സാമഞ്ജസ്യത്തോടും സമരസത്തോടുമിരിക്കണമെന്നും അതിനുള്ള അവശ്യം പോംവഴികളും നല്‍കുന്ന ഒരു ചെറിയ പാഠഭാഗം മാത്രമാണ്‌ ഭഗവത്‍ ഗീത.  ഗീതയുടെ മര്‍മ്മപ്രധാനമായ ഭാഗങ്ങളൊന്നും അതിന്റെതായ വഴിയിലൂടെ ചര്‍ച്ച ചെയ്യാതെ, വാച്യര്‍ത്ഥത്തെ മാത്രം എടുത്ത്‍ പഠിച്ചാല്‍ അത്‍ അറിവുകെടാവാനേ ഉപകരിക്കൂ. 

ദ്ര്‌ശ്യങ്ങളായ വസ്തുക്കളില്‍, വിഷയങ്ങളില്‍ ഭ്രമിച്ചിട്ടാണ്‌ എല്ലാവരും യുദ്ധക്കളത്തില്‍ എത്തിയിട്ടുള്ളത്‍. ഭ്രമം തീര്‍ന്നാല്‍ യുദ്ധം തീര്‍ന്നു. 

ധ്യായതോ വിഷയാന്‍ പുംസ: സംഗസ്തേഷൂപയായതേ, സംഗാത്‍ സംജായതോ കാമ: കാമാത്‍ ക്രോധോഭിജായതേ, ക്രോധാത്‍ ഭവതി സമ്മോഹ: സമ്മോഹാര്‍ സ്മ്ര്‌തിവിഭ്രമ:, സ്മ്ര്‌തിഭ്രംശാത്‍ ബുദ്ധിനാശോ, ബുദ്ധി നാശാത്‍ പ്രണശ്യതി , 

ആ യുദ്ധക്കളത്തിലെ ഭീഷ്മരോ ക്ര്‌പരരോ യുധിഷ്ഠിരനോ അര്‍ജ്ജുനനോ ആരുംതന്നെ ഭിന്നരല്ല. ആശകളെ, ആഗ്രഹങ്ങളെ, മോഹത്തിനെ, ക്ര്‌പണതയെ വാരിപ്പുണര്‍ന്നുകൊണ്ട്‍ തമ്മാമ്മില്‍ കൊത്താനും കൊല്ലാനും തയാറായി വന്നുനില്‍ക്കുന്ന കൗരവപാണ്ഡവര്‍ ദ്വാപരത്തിലായിരുന്നു ഉണ്ടയിരുന്നത്‍. അവിടെ വെറും പതിനെട്ട്‍ അക്ഷൗഹിണി മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന്‍ ലോകം മുഴുവനും ആ ആശകളുംകൊണ്ടാണ്‌ ജീവിക്കുന്നത്‍. അതില്‍നിന്നൊക്കെയുള്ള നിവ്ര്‌ത്തിയ്ക്കായിട്ടാണ്‌ ഗീത പഠിക്കേണ്ടത്‍. അങ്ങിനെ സമീപിക്കുന്നവന്‌ ഗീതയില്‍ എവിടെയും ഒരു യുദ്ധമോ ഒരു വിദ്വേഷമോ ഒരു വെറുപ്പോ ഒരു ദ്വൈതമോ കാണാന്‍ പറ്റില്ല. അര്‍ജ്ജുനനെക്കൊണ്ട്‍ കൗരവസേനയെ ഇല്ലായ്മ ചെയ്യലായിരുന്നു ഗീതയിലെ ആശയമെങ്കില്‍, ഒരു കുപ്പി പട്ടച്ചാരായം വാങ്ങിച്ചുകൊടുത്ത്‍ തട്ടെടാ എന്ന്‍ പറഞ്ഞാല്‍ മതിയായിരുന്നു. അതല്ലല്ലോ ഉണ്ടായത്‍.   അത്തരത്തിലൊരു ആശയം ഗീതയില്‍ ഇല്ല.

അഭിപ്രായങ്ങളൊന്നുമില്ല: