സങ്കല്‍പ്പനങ്ങളുടേയും ഭാവനകളുടേയും ലോകത്തിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ ദു:ഖങ്ങള്‍ മാത്രമേ എനിയ്ക്ക് എന്നിലും ചുറ്റുപാടിലും കാണാനൊക്കൂ, അനുഭവപ്പെടുകയുമുള്ളു. സുഖവും ദു:ഖവും സങ്കല്‍പ്പത്തില്‍ മാത്രമേ ഉള്ളു. വാസ്തവത്തില്‍ അതിന് നിലനില്‍പ്പില്ല. അല്ലെന്ന്‍ തോന്നുന്നുവെങ്കിലും, ഇത്‍ രണ്ടും ഒരു അവസ്ഥയാണ്. അവസ്ഥ ഉത്ഭവിക്കുന്നതും നശിക്കുന്നതുമാണ്. അതുകൊണ്ട്‍ ദു:ഖത്തിനോ സന്തോഷത്തിനോ ഉണ്മയില്ല.
ഇത്രയും സൗന്ദര്യമുള്ളൊരു പ്രക്ര്‌തി, ജഗദീശ്വരി മനുഷ്യന് കനിഞ്ഞ്‍ അനുഗ്രഹിച്ചനുവദിച്ച ഈ പ്രക്ര്‌തിയിലെ ദ്ര്‌ശ്യവിന്യാസങ്ങളിലുള്ള സൗന്ദര്യത്തെ ആസ്വദിയ്ക്കാതെ, ബാഹ്യപ്രപഞ്ചത്തില്‍നിന്ന്‍ കിട്ടിയതിനെയൊക്കെ, വിഷയങ്ങളാക്കി അന്തരിന്ദ്രിയമണ്ഡലത്തില്‍ സ്ര്‌ഷ്ടിച്ച്‍, അതിലിരുന്ന്‍ രമിയ്ക്കുകയും, അതൊക്കെ പ്രക്ര്‌തീശ്വരിയുടെ വിക്ര്‌തികളാണെന്ന്‍ പറഞ്ഞ്‍, അതിനൊക്കെ കര്‍ത്തവ്യ കര്‍മ്മങ്ങളുടെ ന്യായീകരണവും കൊടുത്ത്‍, കുറെ കഴിയുമ്പോള്‍, ഇത്രയും നല്ലൊരു മനുഷ്യജീവിതം കിട്ടിയിട്ട്‍, അത് ഞാന്‍ മധുരോദാത്തമായി ജീവിച്ചില്ലല്ലോ എന്നോര്‍ത്ത്‍ പരിതപിയ്ക്കുമ്പോഴേയ്ക്കും, ജന്മം തീരാറായിരിയ്ക്കുന്നു എന്ന ഒരു തിരിച്ചറിവിലേയ്ക്കെത്തുമ്പോള്‍ ആ വ്യക്തി അനുഭവിയ്ക്കുന്ന ആന്തരികമായ ഒരു സംഘര്‍ഷവും ബാഹ്യമായൊരു ഭാരവും അനുഭവപ്പെട്ട്‍, റോഡരികിലെ പട്ടിയുടെ ജീവിതം പോലെ, അവനേയും ഹോമിയ്ക്കുന്ന ഒരു തലത്തിലേയ്ക്ക്‍ മാനവ ജീവിതം കൂപ്പു കുത്തിക്കൊണ്ടിരിയ്ക്കുന്ന ഒരവസ്ഥ.
ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ
കാലാഹിനാ പരിഗ്രസ്ഥമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു.
പാമ്പിന്റെ വായില്‍ തവള അകപ്പെട്ടിരിക്കുന്നു. പാമ്പ്‍ അതിനെ മെല്ലെമെല്ലെ തിന്നുകൊണ്ടിരിക്കുന്നു. അപ്പോഴാണ് തന്റെ മുന്നിലൂടെ ഒരു പാറ്റ പാറി നടക്കുന്നത്‍ തവള കണ്ടത്‍. ഈ ഒരു അവസ്ഥയില്‍ ഇരിക്കുന്ന തവള, ഏത്‍ നിമിഷവും പാമ്പ്‍ അതിനെ വിഴുങ്ങുമെന്ന അവസ്ഥയിലും, തവളയ്ക്ക്‍ ആ പാറ്റയെ പിടിക്കണം, തിന്നണം. വളരെ കാഠിന്യത്തോടെ ചിന്തിക്കേണ്ടതാണ് ഈ ഒരു ആശയം. ഇതാ ആയുസ്സ്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. മാനവ ജന്മത്തിന്റെ ആത്യന്തികോദ്ദേശമായ ജ്ഞാനാര്‍ജ്ജനത്തിന് എന്തുകൊണ്ട്‍ മുതിരുന്നില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ