2013 നവംബർ 6, ബുധനാഴ്‌ച

കാലനുവേണ്ടി കാലം കഴിയ്ക്കുന്നു



രാവിലെ കുറച്ച്‍ പഴഞ്ചോറോ കഞ്ഞിയോ വല്ല മാങ്ങാക്കറിയും കൂട്ടി കഴിച്ച്‍ പറമ്പിലോ പാടത്തോ പോയി കൈക്കോട്ട്‍ കിളയ്ക്കുകയും കന്നുപൂട്ടുകയും പോലത്തെ കഠിനങ്ങളായ ജോലികള്‍ ചെയ്ത്‍ ഉച്ചയ്ക്ക്‍ വീട്ടില്‍വന്ന്‍ കഞ്ഞിയോ ചോറോ വല്ല പപ്പയ്യാകൊണ്ടോ കൈപ്പയ്ക്കകൊണ്ടോ ഒക്കെയുള്ള കറിയോ ഉപ്പേരിയോ കൂട്ടി കഴിച്ച്‍, വീണ്ടൂം വെള്ളം തേവാനോ, പുല്ലരിയാനോ, വാഴവെയ്ക്കാനോ ഒക്കെ പോയി, വൈകുന്നേരം വന്ന്‍ ശരീരശുദ്ധിയൊക്കെ വരുത്തി‍ പത്ത്‍ മിനുട്ട്‍ വല്ല ഈശ്വരനാമവും ജപിച്ച്‍  എന്തെങ്കിലും ഒരു കറിയോ തേങ്ങാച്ചമ്മന്തിയോ കൂട്ടി കുറച്ച്‍ കഞ്ഞിയും മുക്കിക്കുടിച്ച്‍ കിടന്നുറങ്ങി രാവിലെ വീണ്ടും അതേ പണികളൊക്കെത്തന്നെ ഏടുത്ത്‍ ജീവിച്ചിരുന്നവരാണ്‌ എന്റെ അച്ഛനും അച്ഛച്ഛനുംമെല്ലാം. അവരൊക്കെ അമ്പതും നൂറും കിലൊ ഭാരമുള്ള നെല്ലിന്‍ ചാക്കോ മറ്റെന്തിങ്കിലുമൊക്കെ തലയിലും വെച്ച്‍ കിലോമീറ്ററുകളോളം നടന്ന്‍ പോയിരുന്നു. ഇന്ന്‍ 20mg ഫാറ്റ്‍, 20mg കാര്‍ബോഹൈഡ്രേറ്റ്‍, 20mg കൊഴുപ്പ്‍, 10mg വിറ്റാമിന്‍ എ., 5mg വിറ്റാമിന്‍ ബി, 7mg വിറ്റാമിന്‍ സി, ഇത്ര ഗ്രാം മറ്റ്‍ മൂലകങ്ങള്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ  നേരം മാംസം, ഒന്നോരണ്ടോ നേരം മത്സ്യം എന്ന തോതിലൊക്കെ തൂക്കി അളന്ന്‍ ആറ്റിക്കുറുക്കി, ലോകാരോഗ്യ സംഘടനയും (W.H.O) ആധുനിക വൈദ്യശാസ്ത്രവും ഡോക്‍ടര്‍മാരും, ഡയറ്റീഷ്യന്മാരുമൊക്കെ നിഷ്‍കര്‍ഷിയ്ക്കുന്നതനുസരിച്ച്‍ ഭക്ഷണം കഴിച്ചിട്ടും ഒരു രണ്ടുകിലോ പച്ചക്കറി സഞ്ചിയുംകൊണ്ട്‍ അര കിലോമീറ്റര്‍ ദൂരമെങ്കിലും നടക്കാന്‍ പറ്റാത്ത അവസ്ഥയിലേയ്ക്ക്‍,  ആധുനിക വിദ്യാഭ്യാസവും, പുരോഗമിച്ച്  വളര്‍ന്ന്‍ പടര്‍ന്ന്‍ പന്തലിച്ച്‍ നില്‍ക്കുന്ന മോഡേണ്‍ സയന്‍സും ആരോഗ്യശാസ്ത്രവും  പരിനിഷ്ണാതരായ ഡോക്‍ടര്‍മാരും സൂപ്പര്‍സ്പെഷ്യാലിറ്റി  ആശുപത്രികളും, ഔഷധങ്ങളും, എന്നെ കൊണ്ടെത്തിച്ചിരിയ്ക്കുന്നു. മനുഷ്യന്റെ കഴിവുകളെ പരിപൂര്‍ണ്ണമായും ഇല്ലാതാക്കുകയും വെറുമൊരു അടിമത്തത്തിലേക്ക്‍ തള്ളിവിടുകയും ചെയ്യുന്ന ആധുനിക വിദ്യാഭ്യാസവും അതിന്റെ പണിയാളന്മാരും എല്ലാവരും സ്വതന്ത്രരാണെന്ന്‍ ആണയിടുകയും ചെയ്യുന്നു. എന്തിലാണ്‌ സ്വതന്ത്രത അനുഭവപ്പെടുന്നത്‍, ഏതിലാണ്‌ സ്വതന്ത്രത അനുഭവപ്പെടുന്നത്‍, എന്ന്‍ എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. ചിന്തിയ്ക്കാനുള്ള കഴിവുംകൂടി ഇല്ലാതാക്കിയതാണോ സ്വതന്ത്രത എന്ന്‍ പറയുന്നത്.  


ജീവിതം ജീവിച്ച്‍ തീര്‍ത്തു, ഭംഗിയോടെ, ചാരുതയോടെ, സന്തോഷത്തോടെ എന്ന്‍  വിട്ടുപിരിയുന്ന ജീവാത്മാവിന്‌ ഒരിക്കലും തോന്നാതെ, കാലനെയും കാത്ത്‍ ദിവസങ്ങള്‍ തള്ളിനീക്കി, എല്ലാ ഡോക്‍ടര്‍മാരെയും കണ്ട്‍, സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികള്‍ക്ക്‍ കുറെ ലക്ഷങ്ങളും കൊടുത്ത്‍, ശരീരത്തിലെ പല ഭാഗങ്ങളും മുറിച്ച്‍ കളഞ്ഞ്‍, ജീവച്ഛവംപോലെ കിടന്ന്‍, എല്ലാവരെയും ബുദ്ധിമുട്ടിച്ച്‍, കാലനെയും കാത്ത്‍ കിടന്ന്‍, ആഗ്രഹങ്ങള്‍ എല്ലാം ബാക്കിയായി,  അവന്‍തന്നെ അറിയാതെ ഒരു ദിവസം മരിച്ചുപോകുന്നു.  ആധുനിക സയന്‍സ്‍ മനുഷ്യന്‌ സമ്മാനിച്ച ഒരു ഓമല്‍പുരസ്കാരം.  അനുഭവങ്ങള്‍ എത്രയോ ഉണ്ടായിട്ടും, അതുതന്നെ വാരിപ്പുണരാന്‍ ഓടുന്ന നശിച്ച ഒരു തലമുറ വീണ്ടും വീണ്ടും ജനിച്ച്‍ വളരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല: