2015 ജൂൺ 4, വ്യാഴാഴ്‌ച

ദ്ര്‌ശ്യങ്ങളുടെ പഠനം ദു:ഖപൂരിതം

ദ്ര്‌ശ്യങ്ങളെ കുറിച്ച്‍ പഠിക്കുമ്പോള്‍ അതിന്റെ സത്തതന്നെ ഇല്ലാതാകുന്നു. ത്രിവിധ ദു:ഖങ്ങള്‍ക്ക്‍ അറുതിവരുന്നില്ല, കൂടുതലാവുകയും ചെയ്യുന്നു. പഠിപ്പുള്ളവര്‍ക്ക്‍ കൂടുതലുമാണ്‌ ദു:ഖങ്ങള്‍. 

ഒരദ്ധ്യാപകന്‍ (അത്‍ സ്വന്തം വീട്ടിലെ അംഗങ്ങളോ, കുടുംബക്കാരോ, മറ്റ്‍ ആരെങ്കിലുമാവട്ടെ) അയാളുടെ വൈകല്യങ്ങളില്‍നിന്നുകൊണ്ട്‍ പഠിപ്പിക്കുമ്പോള്‍ ആ വൈകല്യങ്ങളെയൊക്കെ സാധൂകരിച്ചുകൊണ്ടാണ്‌ മുന്നേറുന്നത്‍. അത്‍ പഠിതാവില്‍ സംഘര്‍ഷങ്ങള്‍ക്ക്‍ കാരണമാകുന്നു.  ഒരദ്ധ്യാപകന്‌ ഒട്ടനവധി വൈകല്യങ്ങള്‍ ഉണ്ടാവും. മാനസികം ശാരീരികം കൗടുംബികം സാമുദായികം സാംസ്കാരികം ഇത്യാദികളിലെല്ലാം പെടുന്ന വൈകല്യങ്ങള്‍ ഉണ്ടാവും. അയാളുടെ ചില അവയവങ്ങള്‍ക്ക്‍ വൈകല്യമുണ്ടാകാം. കയ്യിനോ കാലിനോ ശേഷിക്കുറവുണ്ടാവും,  കേള്‍വി കുറവ്‍ ഉണ്ടാവും, ശബ്ദ ഉച്ഛാരണശേഷിയില്ലായ്മ ഉണ്ടാവും, കുടുംബത്തിലെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഉണ്ടാവും. അയാളുടെ സമുദായം മറ്റൊരു സമുദായത്തോട്‍ യോജിച്ച്‍ പോകാത്തതായിരിക്കും, സാംസ്കാരികമായി അയാള്‍ക്ക്‍ മറ്റൊരു സംസ്കാരത്തെ സ്വാംശീകരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും..  ഇത്തരത്തില്‍ ഒട്ടേറെ വൈകല്യങ്ങളില്‍ നിന്നുകൊണ്ടാണ്‌ ഒരദ്ധ്യാപകന്‍ പഠിപ്പിക്കുന്നത്‍.  ഇത്തരത്തിലുള്ള വൈകല്യങ്ങളില്‍ നിന്നുകൊണ്ട്‍ ഒരദ്ധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍, ആ വൈകല്യങ്ങളെ അയാള്‍ക്ക്‍ വൈകല്യങ്ങളായി കാണാന്‍ പറ്റുമോ..  ആ വൈകല്യങ്ങളെ ന്യായീകരിച്ചുകൊണ്ടല്ലേ അയാള്‍ക്ക്‍ പഠിപ്പിക്കാന്‍ പറ്റൂ...  ആ വ്യക്തി ഓരോന്നിനേയും എടുത്ത്‍ കാണുമ്പോള്‍ ആ കാഴ്ചയില്‍ അയാളില്‍ നിഹിതമായ വൈകല്യങ്ങള്‍ പങ്കുവഹിക്കുമോ... തീര്‍ച്ചയായും.  ആ കാണുന്നവന്‍ അയാള്‍ കാണുന്ന തലത്തില്‍ അതിനെ മറ്റൊരാള്‍ക്ക്‍ പഠിപ്പിച്ച് കൊടുത്താല്‍, പഠിപ്പിന്‌ വിധേയമാകുന്നവന്‍ അസ്വതന്ത്രമായ ഒരു കാഴ്ചയിലേക്കാണ്‌ മാറുന്നത്‍. സ്വതന്ത്രതയിലേക്കല്ല.  ഇത്‍ പുരോഗതിയോ അധോഗതിയോ..   തീര്‍ച്ചയായും അധോഗതിതന്നെ. ഞാന്‍ കാണുന്നപോലെ നീ കാണണമെന്ന ഒരു സങ്കേതം അതിലുണ്ട്‌. പുരോഗമിക്കുംതോറും മതങ്ങള്‍, ജാതികള്‍, വര്‍ഗ്ഗങ്ങള്‍, വര്‍ണ്ണങ്ങള്‍, സംഘങ്ങള്‍, വിവിധ ശാസ്ത്രമാത്ര്‌കകള്‍, വിവിധ രാഷ്ട്രങ്ങള്‍, വിവിധ ദേശീയ സംസ്കാരങ്ങള്‍, വിവിധ ഭാഷകള്‍, ഇവിടെയെല്ലാം അസ്വതന്ത്രനായി, ആപേക്ഷികനായി നിന്നുകൊണ്ടാണ്‌ ഓരോരുത്തനും തന്റെ ദ്ര്‌ശ്യത്തെ കാണുന്നത്‍. അങ്ങിനെ പഠിക്കുമ്പോള്‍ ഞാന്‍ എത്തിപ്പെടുന്ന നിഗമനങ്ങളിലെ ഗുണങ്ങളും അവഗുണങ്ങളും ആ വസ്തുവിന്റെതായിരിക്കുമോ, എന്റെ മമതയുടേതായിരിക്കുമോ... തീര്‍ച്ചയായും എന്റെ മമതയുടേതായിരിക്കും. ഒരു വസ്തുവിനെ കുറിച്ച്‍ പഠിക്കുമ്പോള്‍,   എത്ര ഇസങ്ങളുണ്ടോ, അതില്‍ എത്ര വ്യക്തികളുണ്ടോ, അത്രയും വിത്യസ്തങ്ങളായ കാഴ്ചകളുണ്ടാവും . കാഴ്ച സ്വതന്ത്രമല്ല. ദ്ര്‌ശ്യങ്ങളെ പഠിക്കാന്‍പോയാല്‍ സ്വാതന്ത്ര്യത്തിലേക്ക്‍ ജനം എത്തില്ല,  ആനന്ദത്തിലേക്കും എത്തില്ല. ദു:ഖനിവ്ര്‌ത്തി വെറുമൊരു സിദ്ധാന്തമായി ഗ്രന്ഥങ്ങളിലെ അക്ഷരക്കൂട്ടങ്ങളില്‍ ഇരിക്കുകയും ചെയ്യും.   

ബാഹ്യലോകത്തെ കാണുന്നതിനുമുമ്പ്‍ ജന്മജന്മാന്തരങ്ങളായി എന്നെ ബന്ധിച്ചുനിര്‍ത്തിയിരിക്കുന്ന രാഗദ്വേഷാദികളെ കളഞ്ഞിട്ട്‍ കാണണം എന്ന്‍ ഭാരതീയ ഋഷീശ്വരന്മാര്‍ ഘോഷിച്ചു. അതൊന്നും നമ്മളാരും കാണാറില്ല, കണ്ടാലും ശ്രദ്ധിക്കാറില്ല. 

ഉപനിഷദ്‍ പഠനം കഴിഞ്ഞ്‍ ഒരു ഉയര്‍ന്ന തലത്തിലെത്തിയവര്‍ക്കുള്ളതാണ്‌ പുരാണങ്ങളും ഇതിഹാസങ്ങളുമെന്ന്‍ ആധുനികര്‍ വിശ്വസിക്കുന്നില്ല. വേദങ്ങള്‍ ബാല്യത്തിലാണ്‌ പഠിച്ചിരുന്നത്‍. പുരാണങ്ങള്‍ ആ സമയത്ത്‍ പഠിപ്പിച്ചിരുന്നുമില്ല. ശ്രുതി പഠിച്ചവരാണ്‌ ഇതിഹാസങ്ങളെയും പുരാണങ്ങളെയും കൈകാര്യം ചെയ്തിരുന്നത്‍. വേദങ്ങളെ പകുത്ത്‍ നാലായി തിരിച്ച്‍, ഉപവേദങ്ങളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും കഴിഞ്ഞ്‍ ഉപനിഷത്ത്യാദികളുടെ സംഗ്രഹങ്ങളും കഴിഞ്ഞിട്ടാന്‌ വ്യാസാദികള്‍ പുരാണങ്ങള്‍ രചിച്ചത്‍. അതിനുംശേഷമാണ്‌ ഇതിഹാസങ്ങളുടെ രചന.   വേദനിര്‍ദ്ധിഷ്ടമായ ഔന്നത്യത്തിലെത്തിക്കഴിഞ്ഞ്‍ ഭാവനാരൂപത്തില്‍ കണ്ടെത്തിയിട്ടുള്ളതാണ്‌ കഥകളെല്ലാം. അതിന്റെ സൂത്രവാക്യങ്ങള്‍ പഠിക്കാതെ അവയിലെ കഥകളില്‍ താല്‍പര്യംതോന്നി അതിലൂടെ സഞ്ചരിച്ചാല്‍ സത്യം വിദൂരസ്തമാകാനിടയുണ്ട്‍. 

ഒരു വ്യക്തി, അല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍, ഒരു ദ്ര്‌ശ്യത്തെ കുറിച്ച്‍ പഠിക്കുമ്പോള്‍, പഠിക്കുന്ന ദ്ര്‌ശ്യങ്ങള്‍ക്ക്‍ മാറ്റം വരുന്നില്ല.  പഠനവിധേയമാകുന്ന ദ്ര്‌ശ്യങ്ങള്‍ക്ക്‍ മാറ്റം വരുന്നില്ലെങ്കില്‍ പിന്നെ എങ്ങിനെയാണ്‌ പഠിക്കുന്നവനില്‍ മാറ്റമുണ്ടാവുക.  ദ്ര്‌ശ്യത്തിന്‌ മാറ്റമില്ലെങ്കില്‍ ദ്ര്‌ക്കിന്‌ എങ്ങിനെ മാറ്റമുണ്ടാകും.
അതുകൊണ്ട്‍ ഋഷീശ്വരന്മാര്‍ ദ്ര്‌ശ്യങ്ങള്‍ക്ക്‍ അപ്രധാനമായ സ്ഥാനമേ നല്‍കിയിരുന്നുള്ളു. അദ്ര്‌ഷ്ടമായ ചൈതന്യവിശേഷത്തിനെയാണ്‌ പഠിക്കേണ്ടത്‍. എന്നിലിരിക്കുന്ന അദ്ര്‌ഷ്ടശക്തിയെകുറിച്ച്‍ പഠിക്കാനിറങ്ങുന്നതോടെ എല്ലാ ദ്ര്‌ശ്യങ്ങളും എന്നില്‍ത്തന്നെ വിലയം പ്രാപിക്കുന്നു, വിലീനമാകുന്നു.  നിന്നിടും ദ്ര്‌ക്കുപോലുള്ളം നിന്നിലസ്പന്ദമായിടും..   പിന്നെ എനിക്ക്‍ പഠിക്കാനായി ഒന്നും ഇല്ലാത്താകുന്നു.  


അഭിപ്രായങ്ങളൊന്നുമില്ല: