2015 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

എപ്രകാരം ശ്രദ്ധ അപ്രകാരം ഫലം


നമുക്ക്‍ ആകെ കിട്ടിയിട്ടുള്ളത്‍ പരമേശ്വരതത്ത്വമൊന്നു മാത്രമാണ്‌. ശരീരം മനസ്സ്‍ ബുദ്ധി അഭിമാനം വ്യക്തിത്വം ഇത്യാദികളൊന്നും നമുക്ക്‍ ലഭ്യമായിട്ടുള്ളതല്ല. ഇതിനെയൊക്കെ ശ്രദ്ധിക്കുന്നതുകൊണ്ടാണ്‌ ഇതൊക്കെ പ്രായോഗികമായി കിട്ടിയിട്ടുള്ളതാണ്‌ എന്ന്‍ തോന്നുന്നത്‍. കിട്ടിയിട്ടില്ലാത്തതായതുകൊണ്ടുതന്നെ ഇതിനെയൊന്നും പരിപൂര്‍ണ്ണമായി ആര്‍ക്കും നിരൂപണം ചെയ്യാനും പറ്റില്ല. ശാസ്ത്രത്തിനും ഒരു പരിധിവരെ മാത്രമേ ഇതിനെയൊക്കെ നിരൂപിക്കാന്‍ പറ്റു. പരിണാമവിധേയമായതുകൊണ്ട്‍ ഇതിനെയൊന്നും ഒരു ക്ലിപ്‍ത സിദ്ധാന്തത്തില്‍ വിശദീകരിക്കാന്‍ സാധ്യമല്ല. കിട്ടിയിട്ടില്ലാത്തത്‍ ആയതുകൊണ്ട്‍ ഇതിനെയൊന്നും നമുക്ക്‍ പിടിച്ചുനിര്‍ത്താനും പറ്റില്ല. എല്ലാ നിരൂപണങ്ങളും അടങ്ങുമ്പോള്‍, നമുക്ക്‍ സിദ്ധിച്ചിട്ടുള്ള, നിരുപാധികമായ ഈശ്വരചൈതന്യം അനുഭവിക്കാം. 

ഈശ്വര സാക്ഷാത്‍ക്കാരം കഴിഞ്ഞുപോയ കാര്യമാണ്‌. അത്‍ കിട്ടിയിട്ടുള്ളതാണ്‌. ഭൂതവസ്തുവിഷയം എന്നാണ്‌ ഭഗവാന്‍ ശങ്കരാചാര്യര്‍ ഇതിനെ പറയുന്നത്‍.  സിദ്ധമായ ഒന്നിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ മതി.  മുകളിലേക്ക്‍ നോക്കുമ്പോള്‍ മേഘം ഉള്ളതുകൊണ്ട്‍ സൂര്യനെ കാണുന്നില്ല, മേഘം സൂര്യനെ മറച്ചിരിക്കുന്നു, എന്ന്‍ പറയും. മേഘത്തെ കാണുന്നതുപോലും സൂര്യന്‍ അവിടെ ഉള്ളതുകൊണ്ടാണ്‌ എന്ന്‍ അറിയാതെ മേഘത്തെ പഴിക്കും. മേഘത്തിന്‌ സൂര്യനെ മറക്കാന്‍ കഴിവില്ല. കുറച്ചുനേരം നോക്കിക്കൊണ്ടിരുന്നാല്‍ മേഘം അകലുകയും സൂര്യന്‍ ദ്ര്‌ഷ്‍ടമാവുകയും ചെയ്യും. ശ്രദ്ധിക്കേണ്ടത്‍ സൂര്യനെയാണ്‌, മേഘത്തെയല്ല. ശരീരം മനസ്സ്‍ ബുദ്ധി ഇവയെയൊക്കെ മേഘംപോലെയാണ്‌. അതിനെ ശ്രദ്ധിക്കുന്നതുകൊണ്ട്‍ ചൈതന്യത്തെ ശ്രദ്ധിക്കുന്നില്ല.  

ശ്രദ്ധ എങ്ങിനെയുണ്ടോ അങ്ങിനെ അതിന്റെ ഫലവും കിട്ടുന്നു. 

യാദ്ര്‌ശീ യാദ്ര്‌ശീ യത്‍ ശ്രദ്ധ, സിദ്ധിര്‍ ഭവതി താ ദ്ര്‌ശി.

അഭിപ്രായങ്ങളൊന്നുമില്ല: