2017 ഓഗസ്റ്റ് 29, ചൊവ്വാഴ്ച

ശ്രീരാമാവതാരത്തിന്റെ അവസാനത്തേതും അഞ്ചാമത്തേതുമായ കാരണം - 5

വിശ്വവിഖ്യാതമായ കേകയ രാജ്യം. ധര്‍മ്മിഷ്ടനും മഹാപ്രതാപിയുമായ സത്യകേതു എന്ന രാജാവ് രാജ്യം ഭരിക്കുന്നു. രാജാവിന്‌ രണ്ട്‍ പുത്രന്മാര്‍. പ്രതാപ്‍ഭാനു, അരിമര്‍ദ്ദന്‍ എന്ന പേരില്‍ പ്രസിദ്ധരാണ്‌. സന്താനങ്ങള്‍ക്ക്‍ കാര്യപ്രാപ്തി വന്നു എന്ന്‍ അറിഞ്ഞതോടെ സത്യകേതു മൂത്ത പുത്രനായ പ്രതപ്‍ഭാനുവിനെ രാജ്യഭാരമെല്ലാം ഏല്‍പ്പിച്ച്‍ ഈശ്വര ഭജനത്തിനായി കാട്ടിലേക്ക്‍ പോയി. പ്രതാപ്‍ഭാനു ധാര്‍മ്മികതയോടെ രാജ്യം ഭരിച്ചു. അരിമര്‍ദ്ധനനെ മന്ത്രിയായി നിയമിച്ചു. മന്ത്രി രാജ്യകാര്യങ്ങള്‍ വളരെ ഭംഗിയായി നടത്തി. പ്രജാപരിപാലനത്തില്‍ അതീവ തല്പരനായിരുന്നു പ്രതാപ്‍ഭാനു. ധീരനും വീരനുമായിരുന്ന അരിമര്‍ദ്ധന്റെ സഹായത്തോടെ രാജാവ്‍ ദിഗ്‍വിജയത്തിനായി പുറപ്പെട്ടു. അല്പകാലംകൊണ്ട്‍ എല്ലാ രാജാക്കന്മാരും പ്രതാപ്‍ഭാനുവിന്റെ കീഴിലായി. ഭൂമണ്ഡലത്തില്‍ പ്രതാപ്‍ഭാനുവിന്റെസാമ്രാജ്യം നിലവില്‍ വന്നു. പ്രജാപരിപാലനത്തില്‍ ഊന്നിനിന്നുകൊണ്ട്‍ ധര്‍മ്മയുക്തവും നീതിയുക്തവുമായി രാജ്യം ഭരിച്ചുപോന്നു. ചക്രവര്‍ത്തി പ്രതാപ്‍ഭാനുവിന്റെ കാര്യക്ഷമതയില്‍ പ്ര്‌ഥ്വി മുഴുവനും കാമധേനുവിനെപ്പോലെയായി. പ്രജകള്‍ ധര്‍മ്മശീലരും ഐശ്വര്യവാന്മാരുമായി. ഗുരുസേവനം, ദേവസേവനം, സാധുമഹാത്മാക്കളുതെ സേവനം, പിത്ര്‌ക്കളെ ത്ര്‌പ്തിപ്പെടുത്തല്‍ തുടങ്ങിയ കര്‍മ്മങ്ങളില്‍ രാജാവ്‍ അതീവ തല്പരനായിരുന്നു.

ഒരിക്കല്‍ രാജാവ്‍ തന്റെ സേനയേയും കൂട്ടി നായാട്ടിനായി വിന്ധ്യാചലത്തിലെ ഗാഢവനത്തിലേക്ക്‍ പുറപ്പെട്ടു. കാട്ടില്‍ ഒരു വിചിത്രമായ കാട്ടുപന്നിയെ കണ്ടു. രാജാവ്‍ തന്റെ സൈന്യത്തെ ഒരിടത്ത്‍ നിര്‍ത്തി, കുതിരപ്പുറത്ത്‍ കയറി അമ്പുംവില്ലുമെടുത്ത്‍ ആ കാട്ടുപന്നിതെ കൊല്ലാനായി അതിനു പുറകെ പോയി. കുതിര തന്റെ പുറകെ വരുന്നത്‍ കണ്ട്‍ പന്നി ഓടാന്‍ തുടങ്ങി. രാജാവ്‍ പന്നിക്ക്‍ നേരെ ഒരസ്ത്രം പ്രയോഗിച്ചു. അപ്പോഴേക്കും പന്നി ഒരു കുഴിയിലേക്ക്‍ ചാടി രക്ഷപ്പെട്ടു. രാജാവിന്‌ പന്നിയെ കൊല്ലാന്‍ കഴിഞ്ഞി. കാട്ടിലൂടെ കുറെ ദൂരം പോയതുകൊണ്ട്‍ തിരിച്ച്‍ തന്റെ സൈന്യത്തിന്റെ അരികിലെത്താന്‍ കഴിഞ്ഞില്ല, രാജാവിന്‌ ആ ഗാഢവനത്തില്‍ വഴി തെറ്റി. കുറെ ദൂരം സഞ്ചരിച്ചതിന്റെ ഫലമായി വിശപ്പും ദാഹവും കൊണ്ട്‍ രാജാവ്‍ വലഞ്ഞു.  യാജ്ഞവല്‍ക്യ മഹര്‍ഷി ഭരദ്വാജനോട്‍ പറയുന്നു, ആ കാട്ടുപന്നിയുടെ വേഷത്തില്‍ കണ്ടത്‍ ഒരു പന്നിയായിരുന്നില്ല, അത്‍ കാലകേതു എന്ന്‍ പറയുന്ന മായാവിയായ ഒരു രാക്ഷസനായിരുന്നു. പ്രതാപ്‍ഭാനു ദിഗ്‍വിജയ സമയത്ത്‍ കാലകേതുരാക്ഷസനുമായി യുദ്ധം ചെയ്ത്‍ കാലകേതുവിന്റെ രാജ്യം പിടിച്ചടക്കിയിരുന്നു. കാലകേതുവിന്റെ നൂറ്‍ മക്കളും പത്ത്‍ സഹോദരങ്ങളും ആ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. കാലകേതു മായാവിയായിരുന്നതുകൊണ്ട്‍ യുദ്ധത്തില്‍ രക്ഷപ്പെട്ടു. അത്‍ കാട്ടില്‍ മായാവിയായി സഞ്ചരിക്കുമ്പോഴാണ്‌ പ്രതാപ്‍ഭാനുവിനെയും സൈന്യത്തേയും കണ്ടത്‍. പ്രതാപ്‍ഭാനുവിനെ കാട്ടില്‍ കുടുക്കിക്കളയാനാണ്‌ കാട്ടുപന്നിയുടെ വേഷത്തില്‍ രാജാവിന്റെ മുന്നില്‍ പ്രകടമായത്‍.

സത്യകേതുവിന്റെ പുത്രന്‍ പ്രതാപ്‍ഭാനു കാലകേതുവിന്റെ പുറകെയാണ്‌ ഓടിയത്‍. കേത്‌ ശബ്ദത്തിന്‌ സങ്കേതം എന്നര്‍ത്ഥം. സത്യത്തിന്റെ സങ്കേതത്തില്‍ നിന്ന്‍ ജനിക്കുന്നതാണ്‌ പ്രതാപം. അത്‍ സൂര്യസമാനം ഭാസിക്കുന്നതുമാകും. സത്യസങ്കേതക്കാരന്‍, സത്യത്തിന്റെ വക്താവ്‍, സത്യത്തിന്റെ പാരമ്പര്യക്കാരന്‍, എന്നൊക്കെ അര്‍ഥം. കാലകേതു എന്ന വാക്കിന്‌ കാലത്തിനൊത്ത്‍, സമയത്തിനൊത്ത്‍ സങ്കേതം ഉണ്ടാക്കുന്നവന്‍, ക്ഷണഭംഗുരമായ സുഖഭോഗങ്ങള്‍ക്ക്‍ പുറകെ ഓടുന്നവന്‍,  അവസരത്തിനൊത്ത്‍ കാലുമാറുന്നവന്‍, അവസരവാദി എന്നൊക്കെ അര്‍ത്ഥം.  സത്യത്തിന്റെ ആചരണം ചെയ്യുന്നവര്‍, സത്യത്തിന്റെ വക്താക്കള്‍ സമയത്തിനനുസരിച്ച്‍ ആശയങ്ങളെയും സിദ്ധാന്തങ്ങളെയും വളച്ചൊടിച്ച്‍ സ്വാര്‍ത്ഥം സാധിക്കുന്നവരുടെ പുറകെ പോകരുത്‍ എന്ന്‍ ഈ സന്ദേശം നമ്മെ പഠിപ്പിക്കുന്നു. അങ്ങിനെ പോയാല്‍ അത്തരക്കാര്‍ ജീവിതത്തിന്റെ ഘോരവനങ്ങളില്‍വെച്ച്‍ വഴിതെറ്റി പോകും. അവരെ ആ കാട്ടില്‍നിന്ന്‍ പുറത്തുകടത്താന്‍ ആ അന്ധകാരത്തില്‍നിന്ന്‍ വെളിച്ചത്തിലേക്ക്‍ കൊണ്ടുവരാന്‍ അവര്‍ക്ക്‍ ഒരു സദ്‍ഗുരുവിന്റെ സാമീപ്യമല്ല മറിച്ച്‍ വല്ല കപടസന്യാസികളെയും കിട്ടും. സത്യകേതുവിന്‌ രണ്ട്‍ പുത്രന്മാര്‍. കാലകേതുവിന്‌ നൂറ്‍ പുത്രന്മാര്‍. എന്താണിതിന്റെ പൊരുള്‍.. സത്യം ആചരിക്കുന്നവര്‍, സത്യത്തിലൂടെ നീങ്ങുന്നവര്‍ ഒന്നോ രണ്ടോ മാത്രമേ കാണൂ എന്നാല്‍ അവസരവാദികള്‍ മായാവികളെപ്പോലെ കപടമുഖംമൂടിയണിഞ്ഞ്‍ നടക്കുന്നവര്‍ ധാരാളമായിരിക്കും. അതുകൊണ്ട്‍ സത്യവാദികള്‍ ശ്രദ്ധാലുക്കളായിരിക്കണം.

കുതിരപ്പുറത്തുകയറിയ പ്രതാപ്‍ഭാനു പരിശ്രമത്താല്‍ ക്ഷീണിതനായി, ദാഹവും വിശപ്പും കൊണ്ട്‍ ക്ഷീണിച്ച്‍ കുടിവെള്ളം അന്വേഷിച്ച്‍ കാട്ടില്‍ കറങ്ങുന്നതിനിടയില്‍ ഒരു ആശ്രമം കണ്ടു. അവിടെ മുനിയുടെ വേഷത്തില്‍ ഒരാള്‍ ഇരിക്കുന്ന്‌ കണ്ടു. ആദ്യം അയാളും ഒരു രാജാവായിരുന്നു. പ്രതാപ്‍ഭാനു ദിഗ്‍വിജയ സമയത്ത്‍ അയാളുടെ രാജ്യം പിടിച്ചടക്കിയിരുന്നു. കാലദോഷമെന്ന്‍ കരുതി കാട്ടില്‍ സന്യാസിയുടെ വേഷം ധരിച്ച്‍ ജീവിക്കുകയായിരുന്നു. ആശ്രമത്തില്‍ ചെന്ന പ്രതാപ്‍ഭാനു, ഇദ്ദേഹം ഒരു സിദ്ധമുനിയായിരിക്കുമെന്ന്‍ കരുതി സാഷ്ടാംഗം നമസ്കരിച്ചു. പ്രതാപ്‍ഭാനു ആ കപടമുനിതെ തിരിച്ചറിഞ്ഞില്ല, എന്നാല്‍ കപടമുനി പ്രതാപ്‍ഭാനുവിനെ തിരിച്ചറിഞ്ഞു. കപടമുനി പ്രതാപ്‍ഭാനുവിന്‌ ജലം കൊടുത്തു, രാജാവ്‍ ദാഹം തീര്‍ത്തു. കപടമുനി ചോദിച്ചു, അല്ലയോ അതിസുന്ദരനായ യുവാവേ, നിങ്ങള്‍ ആരാണ്‌, ഈ ഘോരവനത്തില്‍ എന്തിന്‌ വന്നു, നിങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ചക്രവര്‍ത്തിപോലെ ഉണ്ട്‍...  രാജനീതിയുക്തമായി പ്രതാപ്‍ഭാനു പറഞ്ഞു, ഞാന്‍ ചക്രവര്‍ത്തി പ്രതാപ്‍ഭാനു്വിന്റെ മന്ത്രിയാണ്‌. നായാട്ടിനായി വന്ന കാട്ടില്‍ വന്നപ്പോള്‍ കൂട്ടം തെറ്റി ഞാന്‍ തനിച്ചായി. എന്നാലും അങ്ങയെപ്പോലൊരു മുനീശ്വരന്റെ ദര്‍ശനം കിട്ടിയത്‍ മഹാഭാഗ്യമായി.

കപടമുനി പറഞ്ഞു, യോഗബലത്താല്‍ എല്ലാം അറിഞ്ഞിരിക്കുന്നു. നിങ്ങള്‍ സ്വയം പ്രതാപ്‍ഭാനു എന്ന ചക്രവര്‍ത്തിയാണ്‌. നിങ്ങളുടെ അനുജന്‍ അരിമര്‍ദ്ധന്‍ എന്ന ആളാണ്‌,  നിങ്ങളുടെ മന്ത്രിയുടെ പേര്‌ ധര്‍മ്മരുചി എന്നാണ്‌. പ്രതാപ്‍ഭാനുവിന്റെ ചരിത്രം മുഴുവനും പറഞ്ഞു. പ്രതാപ്‍ഭാനുവിന്‌ കപടമുനില്‍ ശ്രദ്ധ ജനിച്ചു. രാജാവ്‍ പറഞ്ഞു, അവിവേകമാണെങ്കില്‍ എന്നോട്‍ ക്ഷമിക്കണം, അങ്ങ്‍ ആരാണ്‌, അങ്ങയുടെ പേരേന്താണ്‌, ഇതെല്ലാം അറിഞ്ഞാല്‍ കൊള്ളാം.  പ്രതാപ്‍ഭാനുവിന്റെ വിശ്വാസം ആര്‍ജ്ജിച്ചു എന്ന്‍ ഉറപ്പുവരുത്തിയ കപടമുനി തന്റെ കാപട്യത്തിന്റെ വിസ്താരം കൂട്ടിക്കൊണ്ട്‍ പറഞ്ഞു, എന്റെ പേര്‌ ഏകതനു എന്നാണ്‌. ബ്രഹ്മാവ്‍ സ്ര്‌ഷ്ടിയുടെ ആദി സര്‍ജ്ജനം ചെയ്ത അന്നുമുതല്‍ ഞാന്‍ ഇവിടെ ഇരിപ്പാണ്‌. എന്റെ ഈ ശരീരത്തിന്‌ ശോഷണം സംഭവിക്കുന്നില്ല. ഞാന്‍ എവിടെയും പോകില്ല. ആരെയും കാണില്ല. കേവലം ഈശ്വരഭജനവുമായി ഇവിടെ കഴിയുന്നു. ഒന്നിനെയും കാണാതെയും ഒന്നിനെയും അറിയാതെയും ഞാന്‍ എല്ലാം കാണുന്നു, എല്ലാം അറിയുന്നു. നിന്റെ ഗുരുഭക്തിയില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു, എന്ത്‍ വരമാണ്‌ നിനക്കാവശ്യം, അത്‍ ചോദിച്ചുകൊള്ളൂ.. സന്തോഷവാനായ പ്രതാപ്‍ഭാനു പറഞ്ഞു, എനിക്ക്‍ ജരാനരകള്‍ ബാധിക്കരുത്‍, ഈ ഭൂമണ്ഡലത്തില്‍ കല്പാന്തകാലം വരെ ചക്രവര്‍ത്തിയായി തുടരണം, എനിക്ക്‍ മരണം സംഭവിക്കരുത്‍, ഇത്യാദി കുറ പറഞ്ഞു. എല്ലാത്തിനും തഥാസ്തു, അങ്ങിനെത്തന്നെ ഭവിക്കട്ടെ, എന്ന്‍ കപടമുനി അനുഗ്രഹവും കൊടുത്തു. അയാള്‍ക്കെന്താ നഷ്ടം തഥാസ്തു പറയാന്‍.  കപടമുനി പറഞ്ഞു, അല്ലയോ ചക്രവര്‍ത്തി, എല്ലാം ശരിതന്നെ, പക്ഷെ മരണത്തിനെ ജയിക്കാന്‍ എളുപ്പമല്ല. മരണത്തിനെ ജയിക്കാന്‍ ബ്രാഹ്മണരെ വശത്താക്കണം. ബ്രഹ്മണരുടെ അനുഗ്രഹം കിട്ടിയാല്‍ പിന്നീട്‍ കാലനന്‍പോലും  നിന്റെ കാലുപിടിക്കും.   മനുഷ്യസ്വഭാവം ഇവിടെ നാം കാണണം. എത്രകിട്ടിയാലും വീണ്ടും വീണ്ടും ഇരക്കുക. ചക്രവര്‍ത്തിപദത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിച്ചുകൊണ്ട്‍, സകലവിധ പുണ്യ കര്‍മ്മങ്ങളും ചെയ്ത്‍കൊണ്ടിരിക്കുന്ന ചക്രവര്‍ത്തി, ഇനി മോക്ഷാവസ്ഥ മാത്രമേ ആഗ്രഹിക്കാന്‍ പാടുള്ളു. എന്തെല്ലാമാണ്‌ ചോദിക്കുന്നത്‍!! ഒട്ടുമുക്കാലും പ്രക്ര്‌തിവിരുദ്ധവുമാണ്‌. ജര ബാധിക്കരുത്‍, നര ബാധിക്കരുത്‍, അസുഖം വരരുത്‍, ഭൂമണ്ഡലത്തില്‍ ഞാന്‍ മാത്രം ചക്രവര്‍ത്തിയായിരിക്കുക, ഒരു തരത്തിലുള്ള ശത്രുക്കളും ഉണ്ടാവരുത്‍, കല്പാന്തംവരെ രാജ്യം ഭരിക്കണം... എല്ലാം പ്രക്ര്‌തിവിരുദ്ധം.  ധര്‍മ്മിഷ്ഠനായ ഒരു ചക്രവര്‍ത്തിക്ക്‍ അറിയില്ലേ, ഇതെല്ലാം പ്രക്ര്‌തിവിരുദ്ധമാണെന്നും അസംഭവ്യമാണെന്നും. പക്ഷെ മനുഷ്യന്‍ മോഹത്തിന്‌ വശംവദനാകുമ്പോള്‍, ചിത്തഭ്രമം സംഭവിക്കുന്നു, അവന്‍ എന്താണ്‌ പറയുന്നതെന്ന്‍ അവന്‍തന്നെ അറിയുന്നില്ല.

കപടമുനി പറഞ്ഞു, ബ്രാഹ്മണരെ വശത്താക്കാനുള്ള വിദ്യ എനിക്ക്‍ മാത്രമേ അറിയൂ. ഞാന്‍ ഇവിടുന്ന്‍ പുറത്ത്‍ എവിടെയും പോകാറില്ല. ഒരു വര്‍ഷം മുഴുവന്‍ നിന്റെ രാജ്യത്തെ ബ്രാഹ്മണര്‍ക്ക്‍ അന്നദാനം ചെയ്യണം. മന്ത്രോച്ഛാരണം ചെയ്ത്‍ ഭക്ഷണം പാകം ചെയ്യണം. ആ മന്ത്രം എന്റെ അധീനതയില്‍ മാത്രമേ ഉള്ളു. അത്‍ വേറെ ആര്‍ക്കും അറിയില്ല. ആ മന്ത്രോച്ഛാരണത്താല്‍ പാകം ചെയ്ത ഭക്ഷണം ഒരു വര്‍ഷം ബ്രാഹ്മണര്‍ക്ക്‍ കൊടുത്താല്‍, പിന്നെ നിനക്ക്‍ മ്ര്‌ത്യു സംഭവിക്കില്ല. പക്ഷെ ഞാന്‍ പുറത്തെങ്ങും പോകാറില്ല. അത്‍ എന്റെ നിയമമാണ്‌.

എന്നും ഇത്തരത്തിലുള്ള പലതും നടക്കുന്നുണ്ട്‍. ആരുടെയും കയ്യിലില്ലാത്ത മന്ത്രം. മാന്ത്രികശക്തികൊണ്ട്‍ എല്ലാം ശരിയാവും. ആരുടെയും കൈവശമില്ലാത്ത അത്ഭുത മന്ത്രം, മാന്ത്രിക ഏലസ്സ്‍, മാന്ത്രിക മോതിരം, ഇത്‍ ധരിച്ചാല്‍മാത്രം മതി, എല്ലാം സുഖപ്പെടും.  ഇത്‍ പഴയ അടവുതന്നെയാണെന്ന്‍ താല്പര്യം. ഇത്തരക്കാരെ ശ്രദ്ധിക്കുക...

തന്റെ കാപട്യം നിറഞ്ഞ വാഗ്ദാനങ്ങള്‍ നല്‍കി കപടമുനി രാജാവിന്റെ വിശ്വാസം നേടി. പ്രാതാപ്‍ഭാനു പറഞ്ഞു, ഹേ മുനീശ്വരാ, അങ്ങ്‍ എനിക്ക്‍ വേണ്ടി ദയവുചെയ്ത്‍ എന്റെ രാജ്യത്തിലേക്ക്‍ എഴുന്നള്ളണം. രാജാവിന്റെ നിര്‍ബ്ബന്ധംകൊണ്ട്‍ കപടമുനി പറഞ്ഞു, ശരി,, നിന്റെയും നിന്റെ രാജ്യത്തിന്റെയും മംഗളകാര്യമായതുകൊണ്ട്‍ നിന്റെ അപേക്ഷക്ക്‍ ഞാനൊരു ഉപേക്ഷ വരുത്തുന്നില്ല. പക്ഷേ, ഈ വേഷത്തില്‍ വരില്ല, നിന്റെ കൊട്ടാരം പാചകക്കാരന്റെ വേഷത്തില്‍ അടുത്ത മൂന്നാംദിവസം ഞാന്‍ കൊട്ടാരത്തില്‍ വരുന്നതായിരിക്കും. എന്നെ കുറിച്ച്‍ ആരോടും പറയാന്‍ പാടില്ല. മാത്രമല്ല നീ വഴിതെറ്റി കാട്ടില്‍ എന്ന കണ്ടതും നമ്മുടെ സംഭാഷണവും ഒന്നും ആരും അറിയരുത്‍. കപടമുനിയുടെ എല്ലാ കരാറുകളും പ്രതാപ്‍ഭാനു അംഗീകരിച്ചു.   മറ്റുള്ളവരുടെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ ഗ്രഹനാഥനോ രാജാവോ ചക്രവര്‍ത്തിയോ, രാഷ്ട്രത്തിലെ നേതാക്കന്മാരോ, ഭരണകര്‍ത്താക്കളോ ഒക്കെ ഒപ്പുവെക്കുന്നത്‍ തെറ്റാണെന്ന്‍ ഇവിടെ പറയുന്നു. പണ്ഡിതരുമായി കൂടി ആലോചിച്ചതിനുശേഷമേ അന്തിമ തീരുമാനത്തിലെത്താന്‍ പാടുള്ളു എന്ന്‍ ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കപടമുനി പറഞ്ഞു, ഹേ രാജന്‍, നേരം വളരെ ഇരുട്ടിപ്പോയി. നിങ്ങള്‍ ഉറങ്ങിക്കൊള്ളുക. നിങ്ങളുടെ കുതിരസമേതം നാളെ പുലരുന്നതോടെ നിങ്ങളുടെ രാജധാനിയില്‍ എന്റെ തപസ്സിന്റെ ബലത്താല്‍ ഞാന്‍ എത്തിച്ചിരിക്കും. മൂന്നാം ദിവസം പാചകക്കാരന്റെ വേഷത്തില്‍ ഞാന്‍ കൊട്ടരത്തില്‍ വരും.

കപടമുനിയില്‍ ഒരു കഴിവും ഉണ്ടായിരുന്നില്ല. എന്നാല്‍ കാലകേതു രാക്ഷസന്‍ കപടമുനിയുടെ മിത്രമായിരുന്നു. കാലകേതു മായാവിയാണ്‌. മധ്യരാത്രിയില്‍ കാലകേതു കപടമുനിയെ കാണാന്‍ വന്നു. താന്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ വിസ്തരിച്ച്‍ കാലകേതുവിനോട്‍ പറഞ്ഞു. കപടമുനി പറഞ്ഞു, നീ മായാവിയാണ്‌. രാജാവിനെയും കുതിരയെയും രാജധാനിയില്‍ എത്തിച്ച്‍ പാചകക്കാരനെ ഇവിടെ കൊണ്ടുവരിക. പുരോഹിതന്റെ വേഷത്തില്‍ നീ കൊട്ടാരത്തില്‍ നില്‍ക്കണം. പാചകക്കലവറയുടെ അധികാരം നിന്റെ കയ്യിലാക്കണം. നിന്നെ ഗുരുവായി പ്രതാപ്‍ഭാനു സ്വീകരിക്കും. പാചകകാര്യങ്ങള്‍ ഏറ്റെടുത്ത്‍ അതില്‍ മ്ര്‌ഗങ്ങളുടെയും ബ്രാഹ്മണരുടെയും മാംസം ചേര്‍ത്ത്‍ വിളമ്പണം. ആ ഭക്ഷണം ബ്രാഹ്മണര്‍ കഴിക്കുമ്പോള്‍ അതില്‍ മാംസമുണ്ടെന്ന്‍ അവര്‍ അറിയും. അപ്പോള്‍ അവര്‍ പ്രതാപ്‍ഭാനുവിനെ സ്ഥാനഭ്രഷ്ടനാക്കി, ശപിക്കും. രാജാവിന്‌ ക്ഷീണം സംഭവിക്കുമ്പോള്‍ പരാജിതരായ രാജാക്കന്മാരെ ഒന്നിപ്പിച്ച്‍കൊണ്ട്‍ പ്രതാപ്‍ഭാനുവിനോട്‍ യുദ്ധം ചെയ്ത്‍ നമുക്ക്‍ നമ്മുടെ നഷ്ടപ്പെട്ട രാജ്യം തിരിച്ചെടുക്കാം. കപടമുനിയുടെ രാജ്യവും പ്രതാപ്‍ഭാനു ദിഗ്‍വിജയ സമയത്ത്‍ ജയിച്ചിരുന്നു. മറ്റൊരു വഴിയുമില്ലാതെ കപടമുനിയുടെ വേഷത്തില്‍ കാട്ടില്‍ ജീവിക്കുകയായിരുന്നു. പ്രതാപ്‍ഭാനു ഉറങ്ങുന്ന സമയം കുതിരയെ അടക്കം മായാവിയായ കാലകേതു പ്രതാപ്‍ഭാനുവിനെ കൊട്ടാരത്തിലെത്തിച്ചു. മൂന്നാം ദിവസം, കപടമുനി എന്ന്‍ തോന്നിക്കുമാറ്‍ മായാവി രാക്ഷസന്‍  കൊട്ടാരം പുരോഹിതന്റെ വേഷത്തില്‍ രാജാവിനെ വന്ന്‍ കണ്ടു. കലവറയുടെ സൂക്ഷിപ്പുകാരനുമായി. രാജാവ്‍ ബ്രാഹ്മണര്‍ക്ക്‍ ഭക്ഷണം കൊടുക്കുന്നുന്നു എന്ന്‍ നാടുമുഴുവനും വിളംബരം ചെയ്തു. ഭക്ഷണത്തില്‍ മ്ര്‌ഗങ്ങളുടെയും ബ്രാഹ്മണരുടെയും മാംസം ചേര്‍ത്ത്‍ പാകംചെയ്ത്‍ വിളമ്പി. ബ്രാഹ്മണര്‍ ബ്രഹ്മാര്‍പ്പണം ചെയ്ത്‍ ഭക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ ആകാശത്ത്‍ നിന്ന്‍ ഒരു അശരീരി ഉണ്ടായി.   ഹേ വിപ്രവീരന്മാരേ, നിങ്ങള്‍ എല്ലാവരും എണീറ്റ്‍ അവരവരുടെ വീടുകളില്‍ പോവുക. ഈ ഭോജനം ബ്രാഹ്മണരുടെയും മ്ര്‌ഗങ്ങളുടെയും മാംസം ചേര്‍ത്തതാണ്‌, ഇത്‍ ഭക്ഷിക്കരുത്‍ - എന്ന്‍ അശരീരിയുണ്ടായി. ഇത്‍ കേട്ടതോടെ ബ്രാഹ്മണര്‍ എഴുന്നേറ്റു, അരിശം വന്ന ബ്രാഹ്മണര്‍ പ്രതാപ്‍ഭാനുവിനെ ശപിച്ചു.ഞങ്ങളെ ധര്‍മ്മഭ്രഷ്ടരാക്കാന്‍ ശ്രമിച്ച നീ നശിച്ചു പോകട്ടെ. ഒരു വര്‍ഷത്തിനുള്ളില്‍ നിന്റെ രാജ്യവും പരിവാരവും നശിച്ച്‍ നിന്റെ കുലത്തില്‍ ഒരു ജലദാതാവിപോലും ആരും ഇല്ലാതായിത്തീരട്ടെ, അടുത്ത ജന്മത്തില്‍ നീ രാക്ഷസനായി തീരട്ടെ. നിന്റെ കുലത്തിലുള്ളവരും ചെറുതും വലുതുമായ രാക്ഷസരായി ജനിക്കട്ടെ.

ബ്രാഹ്മണര്‍ ശപിച്ചപ്പോള്‍ വീണ്ടും അശരീരി ഉണ്ടായി - ഹേ വിപ്രവീരന്മാരേ, നിങ്ങള്‍ ആലോചിച്ചിട്ടല്ല രാജാവിനെ ശപിച്ചത്‍, രാജാവ്‍ നിരപരാധിയാണ്‌ എന്ന്‍ നിങ്ങള്‍ അറിയാന്‍ ശ്രമിച്ചില്ല.

ഇവിടെ ബ്രാഹ്മണര്‍ കുറേ മുന്നോട്ട്‍ പോയപോലെ തോന്നും. അശരീരി വഴി ബ്രാഹ്മണരോട്‍ ആ ആഹാരം ഭുജിക്കരുതെന്നും അതില്‍ മാംസം കലര്‍ത്തിയിട്ടുണ്ടെന്നും എണീറ്റ്‍ അവരവരുടെ വീട്ടിലേക്ക്‍ പോവുക എന്നുമാണ്‌ പറഞ്ഞത്‍. ഭഗവാന്‍ കല്പിച്ചതിനേക്കാള്‍ രണ്ടടി മുന്നോട്ട്‍ പോയി. ദേഷ്യത്തോടെ രാജാവിനെ ശപിക്കാന്‍, രാജാവിനെ ശിക്ഷിക്കാന്‍ പറഞ്ഞിട്ടില്ല. പക്ഷേ മഹാത്മാക്കള്‍ വെദ്ധപ്പാടില്‍ കുറേകൂടി മുന്നോട്ട്‍ പോയി. അത്‍ ശരിയല്ലെന്ന്‍ ഭഗവാന്‍ വീണ്ടും അറിയിച്ചു. രാജാവിന്റെ കര്‍മ്മങ്ങള്‍ക്ക്‍ കണക്ക്‍ ചോദിച്ചുകൊള്ളാം എന്നാണ്‌ പറഞ്ഞതിന്റെ അര്‍ത്ഥം. ബ്രാഹ്മണര്‍ ശപിച്ചത്‍ ഒരു നിരപരാധിയെയാണ്‌. അപരാധി കൊട്ടാരത്തില്‍ തന്നെയുണ്ട്‍. കള്ളന്‍ കപ്പലില്‍ത്തന്നെയാണ്‌, അതുകൊണ്ട്‍ ശിക്ഷിക്കേണ്ടത്‍ എന്റെ കര്‍ത്തവ്യമാണ്‌, നിങ്ങള്‍ എന്തിനതു ചെയ്തു, ഇതാണ്‌ അതിന്റെ സാരം.

പ്രതാപ്‍ഭാനു ബ്രാഹ്മണരുടെ ചരണാരവിന്ദങ്ങളില്‍ വീണു, നിരപരാധിയാണെന്നും രക്ഷിക്കണമെന്നും പറഞ്ഞ്‍ മാപ്പ്‍ ചോദിച്ചു. പ്രതാപ്‍ഭാനുവിന്റെ ദീനത കണ്ട ബ്രാഹ്മണര്‍ പറഞ്ഞു, ഹേ രാജാവേ രാക്ഷസനായി ജനിച്ചേ പറ്റു, പക്ഷെ ആ സമയത്ത്‍ നീ അതീവ പ്രതാപശാലിയായി, എല്ലാവിധ വൈഭവങ്ങളും സംഭരിച്ച്‍ അതി ശക്തിമാനായവനായിത്തീരും. രാക്ഷസീയതയില്‍നിന്ന്‍ മോക്ഷത്തിനായി സ്വയം ഭഗവാന്‍തന്നെ ദേഹധാരണം ചെയ്ത്‍ നിന്നെ മോചിപ്പിക്കും. സമയം നീങ്ങി. ഒരു വര്‍ഷം കഴിഞ്ഞു, പ്രതാപ്‍ഭാനുവിന്റെ രാജ്യവും സമ്പത്തും ഐശ്വര്യവും എല്ലാം നഷ്ടപ്പെട്ടു. ബ്രാഹ്മണശാപം അതിന്റെ മുഴുവന്‍ ഗൗരവത്തോടെതന്നെ സത്യമായി ഫലിച്ചു. പ്രതാപ്‍ഭാനുവിന്റെ അടുത്ത ജന്മം രാവണന്‍. അനുജനായ അരിമര്‍ദ്ദന്‍ കുംഭകര്‍ണ്ണന്‍, ധര്‍മ്മരുചി എന്ന മന്ത്രിവര്യന്‍ വിഭീഷണന്‍ ആയി ജനിച്ചു. മറ്റ്‍ അംഗങ്ങള്‍ ചെറുതും വലുതുമായ രാക്ഷസ പ്രജകളായി ഭൂമിയില്‍ വന്നു പിറന്നു. ആ രാക്ഷസവംശത്തെ ഇല്ലാതാക്കാന്‍ ഭഗവാന്‍ വിഷ്ണു അയോധ്യയിലെ ദശരഥപുത്രനായി ശ്രീരാമനെന്ന പേരില്‍ അവതരിച്ചു.

പ്രയാഗയിലെ ഭരദ്വാജാശ്രമത്തില്‍ യാജ്ഞ്യവല്‍ക്യ ഋഷി ഭരദ്വാജനോട്‍ പറയുന്നു, ഹേ മഹര്‍ഷേ, രാമജന്മത്തിന്റെ അഞ്ചാമത്തെ കാരണവും ഞാന്‍ പറഞ്ഞു കഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: