2017 മേയ് 25, വ്യാഴാഴ്‌ച

കേന പ്രാണ പ്രഥമ പ്രൈതിയുക്ത:

ശിഷ്യന്‍ ആചാര്യനോട്‍ ചോദിക്കുന്നു.

കേന പ്രാണ പ്രഥമ പ്രൈതിയുക്ത:   കേനോപനിഷത്ത്‍ ഒന്നാമത്തെ മന്ത്രത്തിലെ രണ്ടാമത്തെ വരി.

കേന പ്രാണ പ്രഥമ  പ്രൈതിയുക്ത: കേന പ്രൈതിയുക്ത -  പ്രകര്‍ഷേണ നിയുക്ത - കേന ? ആര്‌, ആരാല്‍.  ആര്‌ പ്രത്യേകമായി നിയോഗിച്ചതുകൊണ്ടാണോ, ഏതോ ഒരാള്‌, ഏതൊ ഒരു ശക്തി പ്രത്യേകിച്ച്‍ ഈ പ്രാണനെ ചലിക്കാന്‍ നിയോഗിച്ചിട്ടുണ്ടോ, എങ്കില്‍ അതെന്താണ്‌, അതാരാണ്‌. ഈ പ്രാണന്‌ ചലിക്കാന്‍ ആരാണ്‌ പ്രത്യേകം നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്‍, ആരുടെയെങ്കിലും സ്പെഷ്യല്‍ ഇന്‍സ്‍ട്രക്‍ഷന്‍ പ്രകാരമാണോ പ്രാണന്‍ പ്രവര്‍ത്തിക്കുന്നത്‍. പ്രാണന്‌ സ്വയം അത്തരത്തിലുള്ളൊരു കഴിവ്‍ ആ തലത്തില്‍ ഇല്ലാ എന്ന്‍ ശിഷ്യന്‍ അറിഞ്ഞിരിക്കുന്നു. ഒന്നുകില്‍ ആചാര്യനില്‍നിന്ന്‍ കേട്ടിരിക്കുന്നു, അല്ലെങ്കില്‍ മനനം ചെയ്ത്‍ ഉറപ്പ്‍ വരുത്തിയിരിക്കുന്നു. അതിന്‌ ശേഷമാണ്‌ ഈ സംശയം ഉദിക്കുന്നത്‍. 

പ്രാണനില്ലെങ്കില്‍ ശരീരം ഇല്ല എന്ന്‍ കാര്യകാരണ സഹിതം അറിഞ്ഞതുകൊണ്ടായിരിക്കണം പ്രഥമ പ്രാണ എന്ന പ്രയോഗം. സകല ജീവജാലങ്ങളുടെയും നിലനില്‍പ്പ്‍ പ്രാണനെ കേന്ദ്രീകരിച്ചാണ്‌. ഒരു നിമിഷനേരത്തേക്ക്‍പോലും നിലനില്‍പ്പിന്‌ പ്രാണനാണ്‌ മുഖ്യമായിട്ടുള്ളത്‍. പ്രാണന്‍ വിട്ടുപോകുമ്പോഴാണ്‌ ജീവജാലങ്ങള്‍ മ്ര്‌തമാകുന്നത്‍. വ്യക്തിയിലും സമഷ്ടിയിലും ഒരേപോലെത്തന്നെ. ആ നിലക്കും പ്രഥമ പ്രാണ എന്ന പ്രയോഗം സാധുതന്നെ.

കുറെ പ്രാണനുകള്‍ ഉണ്ട്‍ എന്ന്‍ അറിയുന്ന ജിജ്ഞാസു, അതിലെ പ്രഥമ പ്രാണനെ കുറിച്ച്‍ ചിന്തിക്കുന്നു. പ്രാണന്‍, അപാനന്‍ തുടങ്ങി അഞ്ച്‍ പ്രാണനുകളും, അതിന്റെ ഉപപ്രാണന്മാരും ചേര്‍ന്ന്‍ പത്ത്‍ പ്രാണനുണ്ട്‍ എന്ന ശ്രുതിവചനവും ശിഷ്യന്‍ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതിലെ പ്രാണന്‍ എന്ന ആദ്യത്തെ പ്രാണനെ പ്രഥമ പ്രാണ എന്ന്‌ വിലയിരുത്തുന്നതുമാവാം പ്രഥമ പ്രാണ എന്ന പ്രയോഗം. അതും സാധുതന്നെ.  ആ പ്രഥമ പ്രാണന്‍ ഉണ്ടെങ്കിലേ മറ്റ് ഒമ്പത്‍ പ്രാണങ്ങള്‍ക്കും ക്രിയകള്‍ ഉള്ളു എന്ന അര്‍ത്ഥത്തിലും പ്രഥമ പ്രാണ എന്ന്‍ പ്രയോഗിച്ചിരിക്കുന്നതും ശരിയാണ്‌. ഏതൊരു വസ്തുവിനും, ഏതൊരു ജീവിക്കും പ്രാണിയ്ക്കണമെങ്കില്‍ പ്രാണന്‍ വേണം. ശരീരത്തില്‍ ഏതിനേക്കാളും എന്തിനേക്കാളും പ്രാഥാന്യം പ്രാണനുതന്നെയാണ്‌ എന്ന അര്‍ത്ഥില്‍ പ്രഥമ പ്രാണ എന്ന പ്രയോഗവും സാധുതന്നെ. 

ആ പ്രാണന്‍ ചേഷ്ടിക്കുന്നത്‍ ആരുടെ പ്രേരണയാലാണ്‌. അകമേക്ക്‍ നോക്കുമ്പോഴും മറ്റൊരു ശക്തിയേയും അവിടെയൊന്നും കാണാനില്ല. എന്നിട്ടും ഈ പ്രാണന്‍ തന്റെ ചേഷ്ടകള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. ആരാണ്‌ അതിന്‌ ചേഷ്ടിക്കാനുള്ള പ്രേരണ കൊടുക്കുന്നത്‍, ആരാണ്‌ അതിനെ നിയന്ത്രിക്കുന്നത്‍, ഇത്യാദി സംശയങ്ങള്‍ ജിജ്ഞാസുവായ ശിഷ്യനില്‍ ഉദിക്കുന്നു. ആ സംശയമാണ്‌ കേന പ്രഥമ പ്രാണ പ്രൈതിയുക്തഎന്ന സംശയമായി പുറത്തേക്ക്‍ വരുന്നത്‍. 

ഒരു യന്ത്രം സ്വയമേവ ചലിക്കുന്നില്ല. അതിന്‌ ചലിക്കാന്‍ ചലിപ്പിക്കുന്ന ഒരാള്‌ വേണം, അല്ലെങ്കില്‍ ആ യന്ത്രത്തില്‍നിന്നും അന്യമായ ഒരു ചാലക ശക്തി വേണം. ഈ ശരീരവും അതുപോലെത്തന്നെ. ഇതിനെ ചലിപ്പിക്കുന്നത്‌ പ്രാണനാണെങ്കില്‍, ആ പ്രാണനെ ചലിപ്പിക്കുന്നതിന്‌ പ്രേരിപ്പിക്കുന്ന ഒരു ശക്തിയും വേണമല്ലൊ. എങ്കില്‍ ആ ചാലകശക്തി ഏതാണ്‌. യന്ത്രത്തെ ചലിപ്പിക്കുന്ന ശക്തിയെ കാണാനൊക്കുന്നു, അതിനെ അറിയുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രാണനെ ചലിപ്പിക്കുന്ന ശക്തിയെ കാണാനില്ല, അറിയുന്നുമില്ല. ഇതാണ്‌ ശിഷ്യന്റെ ജിജ്ഞാസക്ക്‍ കാരണം. 

പ്രാണന്‌ സ്വയം ചലിക്കാനുള്ള കഴിവില്ല എന്ന്‍ സ്വയം അറിഞ്ഞിട്ടുള്ളവനാണ്‌ ഇതിലെ ജിജ്ഞാസു. പ്രാണന്‍ ചലിക്കാത്തിടത്ത്‍, നീണ്ട ഗുഹകളിലും മറ്റും പ്രാണനുണ്ടെങ്കില്‍ക്കൂടി, അത്‍ അവിടെ ചേഷ്ടിക്കുന്നില്ല, ശ്വാസംമുട്ട്‍ അനുഭവപ്പെടുന്നു. ശരീരത്തിലെ ഓരോ ഇന്ദ്രിയങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും, ആഴത്തില്‍ മനനം ചെയ്യുമ്പോഴും, അതിനെയൊക്കെ പ്രാണനാണ്‌‍ ചലിപ്പിക്കുന്നത്‍ എന്ന്‍ അറിയുന്നു. വസ്തുത അങ്ങിനെയായിരിയ്ക്കെ, ഈ പ്രാണനെ ആരാണ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‍ എന്ന്‍ അറിയാന്‍ കഴിയുന്നുമില്ല. ഇതാണ്‌ ജിജ്ഞാസാ രൂപത്തില്‍ കേന പ്രാണ പ്രഥമ പ്രൈതിയുക്ത എന്ന സംശയമായി പുറത്തേക്ക്‍ വരുന്നത്‍. 

പ്രാണന്‍ പ്രവര്‍ത്തിക്കുന്നു എന്ന്‍ അറിയുന്നത്‍ മനസ്സാണ്‌. മനസ്സിന്‌ അതറിയാനുള്ള കഴിവുണ്ടാകുന്നത്‍ പ്രാണന്റെ പ്രവര്‍ത്തനംകൊണ്ടുമാണ്‌. മനസ്സിന്റെ പ്രവര്‍ത്തനവും പ്രാണന്റെ പ്രവര്‍ത്തനവും വേര്‍തിരിക്കാന്‍ വയ്യാത്തതാണ്‌. പ്രാണനും മനസ്സും ഒരേ തത്ത്വം തന്നെ. പഞ്ചഭൂതങ്ങളുടെ സൂക്ഷ്മഭാവമായ തന്മാത്രാ തലത്തിലാണ്‌ മനസ്സും പ്രാണനും . സൂക്ഷ്മഭൂതങ്ങളുടെ -തന്മാത്രകളുടെ- സാത്വിക ഭാവമാണ്‌ മനസ്സ്‍. സൂക്ഷ്മഭൂതങ്ങളുടെ രാജസഭാമമാണ്‌ പ്രാണന്‍. 
അണു, ദ്വണു, ത്രസരേണു, പരമാണു തലങ്ങള്‍ കടന്ന്‍ പരമാണുവിനെ വിഭജിക്കുമ്പോള്‍ ധനാണു, ഋണാണു, എന്ന്‍ രണ്ടായി തിരിഞ്ഞ്‍, അതിലെ ഋണാണുവിനെ  വീണ്ടും നിഷേധിക്കുന്നു. ഋണാണുവില്‍നിന്ന്‍  കര്‍ഷാണു, കര്‍ഷാണുവില്‍നിന്ന്‍ ക്ര്‌ഷ്ണാണു, അതില്‍നിന്ന്‍ സര്‍ഗ്ഗാണു തലം വരെ വൈശേഷിക ദര്‍ശനം ചര്‍ച്ചചെയ്യുന്നു. ഈ തലങ്ങളെല്ലാം ഇന്ദ്രിയവേദ്യമാണ്‌. അതിനും അപ്പുറത്തുള്ള ചര്‍ച്ചകള്‍ കപിലമുനിയുടെ സാംഖ്യദര്‍ശനത്തിലാണ്‌ കാണുന്നത്‍. ഇതെല്ലാം ധ്യാനത്തിലാണ്‌ തെളിയുന്നത്‍. ചക്ഷുസ്സിനോ മറ്റ്‍ ഇന്ദ്രിയങ്ങള്‍ക്കോ മനസ്സിനോ അത്‍ വെളിവാകാത്തതാണ്‌.

സത്വരജസ്തമസാം സാമ്യാവസ്ഥാപ്രക്ര്‌തി: പ്രക്ര്‌തേര്‍ മഹാന്‍, മഹതോ അഹംകാരോ, അഹംകാരാത്‍ പഞ്ചതന്മാത്രാണ്യുഭയമിന്ദ്രിയം തന്മാത്രേഭ്യ:സ്ഥൂലഭൂതാനി പുരുഷ ഇതി പഞ്ചവിംശതിര്‍ഗണ:   സാംഖ്യം 26.

മൂലപ്രക്ര്‌തിയില്‍ നിന്ന്‍ മഹത്‍, മഹത്തില്‍നിന്ന്‍ അഹം, അഹത്തില്‍നിന്ന്‍ തന്മാത്രകളും ഇന്ദ്രിയങ്ങളും, തന്മാത്രകളും കഴിഞ്ഞ്‍ മുകളില്‍ സൂചിപ്പിച്ച ഭാവങ്ങളെല്ലാം കടന്ന്‍ അണു തലത്തിലും, അണുവാല്‍ ദ്രവ്യഭാവത്തിലും എത്തുന്നു. 

അധ്യാത്മ തലത്തില്‍, അഥവാ അദ്വൈത പദ്ധതിയില്‍, ഋണാണുവിനെ പിന്‍തുടര്‍ന്നാണ്‌ പഠനങ്ങള്‍. ഋണാണുവില്‍നിന്ന്‍ കര്‍ഷാണു, കര്‍ഷാണുവില്‍ നിന്ന്‍ ക്ര്‌ഷ്ണാണു, ക്ര്‌ഷ്ണാണുവില്‍ നിന്ന്‍ സര്‍ഗ്ഗാണു. സര്‍ഗ്ഗാണു പര്യന്തം അഹം തത്ത്വം, മഹത്‍ തത്ത്വം, ഒടുവില്‍ മൂലപ്രക്ര്‌തി. ഇത്രയും അണുപഠനത്തില്‍ പെടുന്നു. ഇതൊന്നും തന്നെ ഇന്ദ്രിയവേദ്യമല്ല. ആധുനിക ശാസ്ത്രത്തിലെ തന്മാത്രാതലം ഇന്ദ്രിയ വിഷയമാണ്‌. അത്‍ ഏതാണ്ട്‍ പരമാണു പര്യന്തം എത്തി നില്‍ക്കുന്നു. അതിനപ്പുറം അതിന്‌ പോകാന്‍ സാധ്യമല്ല. കാരണം ഇന്ദ്രിയവിഷയകമായതു മാത്രമേ ആധുനിക പഠനത്തിന്‌ കഴിയൂ.  അതുകൊണ്ട്‍തന്നെ കേവലം ഭൗതിക പഠനമാണ്‌. ആധുനിക ശാസ്ത്രത്തിലെ പഞ്ചഭൂതങ്ങള്‍ വേറെ, ദര്‍ശനങ്ങളിലെ പഞ്ചഭൂതങ്ങള്‍ വേറെ. ദര്‍ശനങ്ങളിലെ പഞ്ചഭൂതങ്ങള്‍ അഹംതത്ത്വ പര്യന്തം സ്ഥിതമാണ്‌. മൂലപ്രക്ര്‌തിയില്‍നിന്ന്‍ പ്രകടമായതാണ്‌ തന്മാത്ര. ത്രിഗുണമയങ്ങളാണ്‌ തന്മാത്രാതലം. അവിടെ ആധിക്യം താമസിക ഭാവത്തിനാണ്‌. അതിലെ സാത്വികഭാവമാണ്‌ മനസ്സ്‍, രാജസഭാവമാണ്‌ പ്രാണന്‍. 

മനസ്സ്‍ പ്രാണന്‍ ഇന്ദ്രിയങ്ങള്‍ എന്നിവയെ കുറിച്ച്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സാംഖ്യയോഗ പ്രക്രിയ അല്ലെങ്കില്‍ സാഖ്യയോഗ സിദ്ധാന്തങ്ങളാണ്‌ അദ്വൈതത്തില്‍ സ്വീകരിച്ചിരിക്കുന്നത്‍. ധ്യാനമനനത്തിന്‌ ന്യായ വൈശേഷിക ദര്‍ശനങ്ങളും സ്വീകരിച്ചിരിക്കുന്നു. (ന്യായ വൈശേഷിക സാംഖ്യ ദര്‍ശനങ്ങളെ അദ്വൈതം നിഷേധിക്കുന്നുമുണ്ട്‍, അത്‍ മറ്റൊരു തലത്തിലാണെന്ന്‍ ഓര്‍ക്കുക)  ഊര്‍ജ്ജം എന്നത്‍ സ്ഥൂലമാണ്‌, ഭൗതികമാണ്‌, ഇന്ദ്രിയപരമാണ്‌. എന്നാല്‍ മനസ്സ്‍ ഊര്‍ജ്ജമല്ല, പ്രാണനും ഊര്‍ജ്ജമല്ല.  മനസ്സിനെക്കൂടി പ്രവര്‍ത്തനയോഗ്യമാക്കുന്നത്‍ പ്രാണനായതുകൊണ്ട്‍ പഥമ പ്രാണ എന്ന പ്രയോഗം സാധുവാണ്‌.  

കേന പ്രൈതിയുക്ത - പ്രകര്‍ഷേണ യുക്ത- നിയുക്ത. കേന - ആര്‌. ആരോ പ്രത്യേകമായി ഈ പ്രാണനെ നിയോഗിച്ചതാണോ, അങ്ങിനെയെങ്കില്‍ അതാരാണ്‌. ഈ പ്രാണന്‌ പ്രവര്‍ത്തിയ്ക്കാന്‍ ആരാണ്‌ പ്രത്യേകം നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്‍. ആരുടെയെങ്കിലും സ്പെഷ്യല്‍ ഇന്‍സ്ട്രക്‍ഷന്‍ പ്രകാരമാണോ പ്രാണന്‍ പ്രവര്‍ത്തിക്കുന്നത്‍. പ്രാണന്‌ സ്വയം അത്തരത്തിലുള്ളൊരു കഴിവ്‌, ആ തലത്തില്‍, ഇല്ല എന്ന്‍ അറിഞ്ഞതിനുശേഷമാണ്‌ ഈ സംശയം ഉദിക്കുന്നത്‍. മനസ്സിനെയും പ്രാണനെയും കുറിച്ച്‍ ശരിക്കും അറിയുമ്പോള്‍, പ്രാണനും ഇന്ദ്രിയങ്ങള്‍ക്കും ഒന്നും സ്വമേധയാ ഒന്നും ചെയ്യാനുള്ള കഴിവില്ല എന്ന്‍ അറിയുന്നു. 

ഗുരുനാഥന്‍ പറയുന്നു, ഇവിടെ പരമ്പരയാ ഉപദേശിക്കപ്പെട്ട്‍വരുന്ന ഒരു മാര്‍ഗ്ഗമുണ്ട്‍. പൂര്‍വ്വാചാര്യന്മാര്‍ പരമ്പരയാ ഉപദേശിച്ച്‍ വന്നിട്ടുള്ള മാര്‍ഗ്ഗം ഞാന്‍ നിനക്ക്‍ ഉപദേശിക്കാം. എന്റേതായി ഒന്നും അതില്‍ കൂട്ടിച്ചേര്‍ക്കാനില്ല. ആ പരമ്പരയാ പറപ്പെട്ടിട്ടുള്ളത്‍ നിനക്ക്‍ ഉപദേശിക്കാം.


ശുശ്രുമ പുര്‍വ്വേഷം യേ നസ്തദ്‍വ്യാച ചക്ഷിരേ... അവരുടെ ഉപദേശങ്ങളാണ്‌ പ്രമാണം. ആ വഴിക്ക്‍ നീങ്ങിയവരെല്ലാം സത്യത്തിനെ കണ്ടെത്തിയിട്ടുണ്ട്‍. അതുകൊണ്ട്‍ നിനക്കും അതിനെ കണ്ടെത്താന്‍ സാധിക്കും. നീ പോയി വീണ്ടും വീണ്ടും മനനം ചെയ്ത്‍ പിന്നീട്‍ വരുക. കൂടുതല്‍ വിശദമായി അപ്പോള്‍ ചര്‍ച്ചചെയ്യാം എന്ന്‍ പറഞ്ഞ്‍ ശിഷ്യനെ പറഞ്ഞയക്കുന്നു.  

ശിഷ്യന്‍ വീണ്ടും സമീപിക്കുന്നുണ്ട്‍. അവിടെ ഇതിനേക്കാളൊക്കെ ഗംഭീരമായ ചര്‍ച്ചയാണ്‌. കേനോപനിഷത്ത്‍ അത്യന്തം രസാവഹമാണ്‌. 




അഭിപ്രായങ്ങളൊന്നുമില്ല: