ഭാഗവതത്തിലെ വ്ര്‌ത്രാസുരന്‍
ഇന്ദ്രനും വ്ര്‌ത്രാസുരനും തമ്മിലുള്ള യുദ്ധത്തില്‍ വ്ര്‌ത്താസുരന്‍ ഭഗവാനെ സ്തുതിയ്ക്കുന്ന ഒരു സ്തുതിയുണ്ട്‍ ഭാഗവതത്തില്‍. യുദ്ധം ചെയ്യാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ്‍ വ്ര്‌ത്രാസുരന്‍ ഇന്ദ്രനോട്‍ പറയുന്നു, ഹേ ഇന്ദ്രാ, നിനക്ക്‍ യാതൊരു കഴിവുമില്ല എന്നെ വധിയ്ക്കാന്‍. എന്നാല്‍ ഇന്ന്‍ ഞാന്‍ നിന്റെ കൈകളാല്‍ മരിയ്ക്കും കാരണം നീ ആയുധം ഉണ്ടാക്കിക്കൊണ്ടു വന്നിരിക്കുന്നത്‍ ഒരു മഹാത്മാവിന്റെ, ഒരു ഋഷിയുടെ സാധനാസമ്പത്തും കൊണ്ടാണ്. [ദധീചി മഹര്‍ഷിയുടെ നട്ടെല്ലുകൊണ്ട്‍ വജ്രായുധം ഉണ്ടാക്കിയിട്ട്‍ അതുമായിട്ടാണ് ഇന്ദ്രന്‍ വ്ര്‌ത്രാസുരനെ നേരിടുന്നത്‍.] അതുകൊണ്ട്‍ എന്റെ മരണം നിശ്ചയമാണ്. എന്നാല്‍ ഹേ ഇന്ദ്രാ, ജയവും പരാജയവും ഒന്നും ആത്യന്തികമല്ല എന്ന്‍ നീ അറിയുന്നില്ല, പക്ഷെ ഞാന്‍ അറിയുന്നു. നിന്റെ ആയുധം കൊണ്ട്‍ നീ എന്നെ വെട്ടിനുറുക്കി കളയുക. ഇന്ദ്രന്‍ അതിശയകരമായി ഭയന്ന്‍ നില്‍ക്കുന്നു. അപ്പോള്‍ വ്ര്‌ത്രന്‍ പറയുന്നു, നീ യുദ്ധം ചെയ്യാന്‍ സമയമെടുക്കുന്നു, ഏതായാലും എന്റെ അവസാന നിമിഷങ്ങളാണ്, ഞാന്‍ ഭഗവാനെ ഒന്ന്‍ സ്തുതിച്ചോട്ടെ..
വ്ര്‌ത്രാസുരന്‍ ഭഗവാനെ സ്തുതിക്കുന്നു. അത്യന്തം ഹ്ര്‌ദയസ്പര്‍ശിയാണ് ഈ സ്തുതി..
വ്ര്‌ത്രന്‍ പറയുന്നു, ഹേ ഭഗവാനേ..
അഹം ഹരേ തവ പാദൈകമൂല ദാസാനുദാസോ ഭവിതാസ്മി ഭൂയ:
മന: സ്മരേതാസുപതേര്‍ഗുണാംസ്തേ ഗ്ര്‌ണീത വാക്‍ കര്മ്മ കരോതു കായ:
ഞാന്‍ അങ്ങയുടെ പാദസേവ ചെയ്യുന്ന ദാസന്റെ ദാസന്റെ ദാസനാണ്. ഹേ അസുപതേ - അസു = പ്രാണന്‍, അസുപതേ = ഹേ പ്രാണനാഥാ മനസ്സുകൊണ്ടും വാക്കുകൊണ്ടും കരചരണാദികളെക്കൊണ്ടും ഞാന്‍ നിത്യനിരന്തരമായി അങ്ങയെ ഭജിച്ചുകൊണ്ടേ ഇരിയ്ക്കാന്‍ അനുഗ്രഹിക്കണേ..
ഭക്തന് മുന്‍പന്തിയില്‍ സീറ്റ്‍ വേണ്ട. ഏറ്റവും ഒടുവിലത്തെ സീറ്റില്‍ മതി. യാതൊരുവിധത്തിലുള്ള മത്സരത്തിനും ഭക്തന്‍ ഉണ്ടാവില്ല. അതാണ് ഭക്തന്‍. നിര്‍മ്മത്സരാണാം സദാം വേദ്യം വാസ്തവമത്ര വസ്തു ശിവദം.... എന്ന്‍ ഭാഗവത്തിന്റെ തുടക്കത്തില്‍തന്നെ പറയുന്നു. എളിമയും വിനയവും യാതൊരുവിധ മത്സരഭാവനയും ഇല്ലാതിരിക്കുന്നത്‍ ഭക്തിയുടെ പ്രഭവമാണ്.
ന നാകപ്ര്‌ഷ്ഠം ന ച പാരമേഷ്ഠ്യം ന സാര്‍വഭൗമം ന രസാധിപത്യം
ഹേ ഭഗവാനേ,.. എനിക്ക്‍ സ്വര്‍ഗ്ഗത്തിന്റെ മൂലയില്‍ ഒരു സ്ഥാനവും വേണ്ട, ന ച പാരമേഷ്ഠ്യം, എനിക്ക്‍ ബ്രഹ്മാവിന്റെ സ്ഥാനവും വേണ്ട, ന സാര്‍വ്വഭൗമം... ലോകത്തിന്റെ മുഴുവനും ചക്രവര്‍ത്തിപദം തന്നാലും വേണ്ട, പാതാളത്തിന്റെ അധിപതിസ്ഥാനവും വേണ്ട, ഇതൊന്നും ഞാന്‍ കാംക്ഷിയ്ക്കുന്നില്ല.
ഈശ്വര ഇച്ഛയ്ക്ക്‍ വിധേയനായി എന്താണോ ജീവിതായോധനത്തില്‍ എതിരെ വരുന്നത്‍, അതിനെയൊക്കെ യാതൊരു പ്രതികാരഭാവനയുമില്ലാതെ സ്വീകരിച്ച്‍ ജീവിതത്തെ അതില്‍ത്തന്നെ സമന്വയിപ്പിച്ച്‍ ജീവിക്കുന്നത്‍ ആനന്ദപ്രദം എന്ന്‍ വ്ര്‌ത്രന്‍. സഹനം സര്‍വ്വദു:ഖാനാം അപ്രതികാരപൂര്‍വ്വകം, എന്ന്‍ യോഗസൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി. മനോ വാക്‍ കര്മ്മ കരോതു കായ, വാക്കുകൊണ്ടും ശരീരം കൊണ്ടും മനസ്സുകൊണ്ടും എന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം അതെല്ലാം നിനക്കായിക്കൊണ്ടുള്ളതാവണേ, ആ ഭഗവാനുവേണ്ടിയുള്ളതാവണേ, എന്ന്‍ സാരം.
ഇതെല്ലാം വേണ്ടെന്ന്‍ വെച്ചാല്‍ പലവിധത്തിലുള്ള യോഗസിദ്ധികളും കൈവരും. അപ്പൊ അതിലൊക്കെ പലവിധ ആശകളും ഉണ്ടാവും. അത്‍ എന്തെങ്കിലും വേണ്ടിവരില്ലേ, എന്ന്‍ ചോദ്യം.
അപ്പോള്‍ വ്ര്‌ത്രന്‍ പറയുന്നു -
ന യോഗസിദ്ധിര്‍ അപുനര്‍ഭവം വാ സമഞ്ജസ ത്വാ വിരഹയ്യ കാങ്‍ക്ഷേ
എനിക്ക് യോഗസിദ്ധികള്‍ ഒന്നും വേണ്ട. അഷ്ടൈശ്വര്യ സിദ്ധികളെല്ലാം യോഗഫലപ്രാപ്തിയായി വരിവരിയായി വന്നുനില്‍ക്കും. അതൊന്നും തനിക്ക്‍ വേണ്ട എന്ന്‍.
പുനര്‍ജ്ജനനം വേണ്ടേ,,, വേണ്ടാ ഭഗവാനേ, പുനര്‍ജ്ജന്മവും എനിക്ക്‍ വേണ്ട.
വ്ര്‌ത്രാസുരന്റെ തീവ്രഭക്തിയുടെ ഉദാഹരണത്തിന് കുറിച്ച ഈ വരികളില്‍ നിന്ന്‍ മനസ്സിലാക്കേണ്ടത്‍, തീവ്രഭക്തിയാല്‍ എല്ലാവിധ യോഗസിദ്ധികളും സ്വയമേവാഗതമാകുന്നു എന്നാണ്. യോഗത്താല്‍ നേടാവുന്ന സിദ്ധികളെല്ലാം തന്നെ ഋദയശുദ്ധികൊണ്ട്‍, സകലതും ത്യജിയ്ക്കുന്നതുകൊണ്ട്‍, യാതൊരു വിധ മത്സരാദികളും ഉദയംചെയ്യാതിരിയ്ക്കായ്കകൊണ്ട്‍, പൂര്‍ണ്ണസമര്‍പ്പണത്താല്‍ തനിയെ കിട്ടുന്നു. എല്ലാം ത്യജിയ്ക്കുന്നവന്റെ മുന്നില്‍ ലോകരെല്ലാവരുംകൂടി പലപല വസ്തുക്കളും കൊണ്ട്‍വന്ന്‍ നിറയ്ക്കുന്നു, അവര്‍ വെറുതെ കൊടുക്കുന്നു. ഭക്തനെ എങ്ങിനെയെങ്കിലും സന്തോഷിപ്പിയ്ക്കണം എന്ന്‍ കരുതിയിട്ടാണ് കൊടുക്കുന്നത്‍. പക്ഷെ സാധനങ്ങള്‍ കൊണ്ട്‍ സന്തോഷിയ്ക്കുന്നവനാണെങ്കില്‍, തന്റെ കൈവശം ഉണ്ടായിരുന്നതിനെ എല്ലാം ത്യജിയ്ക്കണമായിരുന്നോ.. ഒന്നും വേണ്ടെന്ന്‍ വെച്ചിട്ടാണല്ലോ ത്യജിച്ചത്‍. എന്നിട്ടും ലോകര്‍ സാധനങ്ങള്‍ കൊണ്ടുവന്ന്‍ നിറയ്ക്കും. ഇത്‍ അറിവില്ലായ്മയാണോ അതോ അറിവില്ലായ്മക്ക്‍ കയ്യും കാലും വെച്ചതാണോ ഇവരൊക്കെ എന്ന്‍ യോഗിക്ക്‍ തോന്നും. യമം നിയമം ധാരണ ധ്യാനം പ്രത്യാഹാരം തുടങ്ങിയവയും പ്രാണന്റെ ആയാമ വിധികളും എല്ലാം ഭക്തനില്‍ തനിയെ കൈവരുന്നു. ഇതൊന്നും മറ്റൊരാളില്‍നിന്ന്‍ പഠിച്ചെടുക്കേണ്ട ആവശ്യം വരില്ലാ എന്ന്‍ പാഠം.
വിശ്വാമിത്രമഹര്‍ഷി അയോധ്യയിലേക്ക്‍ വന്നപ്പോള്‍ ദശരഥ മഹാരാജാവ് ഗോപുരദ്വാരത്തിലെത്തി മഹര്‍ഷിയെ കൂട്ടിക്കൊണ്ട്‍ പോരുന്ന ഒരു ദ്ര്‌ശ്യം രാമായണത്തിലുണ്ട്‍. വിശ്വാമിത്ര മഹര്‍ഷിയെ കണ്ട മാത്രയില്‍ത്തന്നെ മഹാരാജാവ് സാഷ്ടാംഗപ്രണാമം ചെയ്ത്‍കൊണ്ട്‍ പറയുന്നുണ്ട്‍, ഹേ മഹര്‍ഷീശ്വരാ, അങ്ങയുടെ പാദസ്പര്‍ശത്താല്‍ ഈ അയോധ്യാനഗരി പാവനമായിരിയ്ക്കുന്നു, ഞാന്‍ ദശരഥന്‍ ഇതാ അങ്ങയെ നമസ്കരിക്കുന്നു. എന്റെ കയ്യിലുള്ള സകലതും, ഈ രാജ്യവും രാജ്യത്തിന്റെ ഖജനാവും മറ്റ് സകല സമ്പത്തും സൈന്യങ്ങളും കൊട്ടാരങ്ങളും എന്റെ പത്നിമാരും മക്കളും എല്ലാമെല്ലാം ഞാന്‍ അങ്ങയുടെ ചരണങ്ങളില്‍ അര്‍പ്പിയ്ക്കുന്നു. വെറും ഒരു കൗപീനവും തോര്‍ത്തുമുണ്ടും ഒരു കമണ്ഡലുവും, അതും ധര്‍മ്മസന്ധാരണത്തിനുമാത്രമായി, ഉപയോഗിയ്ക്കുന്ന മഹര്‍ഷിയ്ക്ക്‍ എന്തിനാ അന്യ വൈഭവങ്ങളെല്ലാം. അതെ, ഒന്നും വേണ്ടെന്ന്‍ പറയുന്നവന്‍ എല്ലാത്തിന്റെയും രാജാവാകുന്നു, അല്ല അവനാണ് ചക്രവര്‍ത്തി.
വ്ര്‌ത്രാസുരന്റെ പ്രാര്‍ത്ഥന തുടരുന്നു. ഹേ ജഗദീശ്വരാ, ഞാന്‍ ഇന്ന്‍ ഇന്ദ്രന്റെ ആയുധംകൊണ്ട്‍ മരിക്കും. എന്നാല്‍ എനിയ്ക്ക്‍ അങ്ങയോട്‍ ഒരു പ്രാര്‍ത്ഥനയുണ്ട്‍. എന്റെ ഈ ജന്മം ഏതായാലും ഇത്തരത്തിലുള്ളതൊക്കെ ആയിത്തീര്‍ന്നു. അതുകൊണ്ട്‍ -
അജാതപക്ഷാ ഇവ മാതരം ഖഗാ:
സ്തന്യം യഥാ വത്സതരാ: ക്ഷുധാര്‍ത്താ:
പ്രിയം പ്രിയേവ വ്യുഷിതം വിഷണ്ണാ
മനോഽരവിന്ദാക്ഷ ദിദ്ര്‌ക്ഷതേ ത്വാം
കണ്ണുകള്‍ തുറന്നിട്ടില്ലാത്ത ചിറകു മുളച്ചിട്ടില്ലാത്ത, പറക്കാന്‍ ആയിട്ടില്ലാത്ത, പക്ഷിക്കുഞ്ഞ്‍ കൂട്ടിലിരിയ്ക്കുന്നു. അമ്മപ്പക്ഷി ആഹാരവും അന്വേഷിച്ച്‍ ദൂരെ എങ്ങോട്ടോ പോയിരിയ്ക്കുന്നു. ഒന്നിനും കഴിയാത്ത ആ പക്ഷിക്കുഞ്ഞുങ്ങള്‍ തലയുയര്‍ത്തിപ്പിടിച്ച്‍ കാകാ കീകീ കാകാ കീകീ ശബ്ദമുണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. പുറമെനിന്നും പലവിധത്തിലുമുള്ള ഉപദ്രവങ്ങളും ഏത്‍ നേരത്തും എപ്പൊവേണമെങ്കിലും സംഭവിയ്ക്കാം. വേടന്‍ പിടിച്ചുകൊണ്ടു പോയേയ്ക്കാം, നല്ല കാറ്റ്‍ വന്ന്‍ മരത്തിന്റെ കൊമ്പുകള്‍ പൊട്ടിപ്പോയേയ്ക്കാം, ശത്രുപക്ഷികള്‍ വന്ന്‍ ഈ കുഞ്ഞുങ്ങളെ കൊന്നേയ്ക്കാം, പാമ്പ്‍ വന്ന്‍ അവയെ കൊന്നുതിന്നേയ്ക്കാം. ഇങ്ങനെ അനേകവിധത്തിലുള്ള ഭയം ആ പക്ഷിക്കുഞ്ഞുങ്ങളുടെ അന്തരംഗത്തില്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്നു. ഈ പ്രായത്തില്‍ ആ പക്ഷിക്കുഞ്ഞുങ്ങളുടെ ഹ്ര്‌ദയത്തില്‍ ആകെ ഒരു ആശ്രയമേ ഉള്ളു, തള്ളപ്പക്ഷി മാത്രം. അവയുടെ കാകാ കീകീ ശബ്ദം ഒരിക്കലും നിലക്കുന്നില്ല, അന്തര്‍ദ്ര്‌ഷ്ടി തള്ളപ്പക്ഷിയില്‍നിന്ന്‍ വിട്ടുപോരുന്നുമില്ല. തള്ളപ്പക്ഷിയുടെ നിരന്തരധ്യാനത്തിലാണ് നിരാലംബരായിട്ടുള്ള ആ പക്ഷിക്കുട്ടികള്‍. നിരാലംബരായിട്ടുള്ള ആ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക്‍ ഒരേയൊരു ആശ്രയമേ ഉള്ളു, തള്ളപ്പക്ഷി ഇപ്പൊ വരും, ഞങ്ങളെ ശ്രദ്ധിക്കും എന്ന്‍.
വ്ര്‌ത്രാസുരന്‍ ഭഗവാനോട്‍ പ്രാര്‍ത്ഥിക്കുന്നു, ഹേ ജഗദീശ്വരാ, എന്റെ കര്‍മ്മഫലങ്ങള്‍ക്കനുസരിച്ച്‍ എനിക്ക്‍ ഒരു അടുത്ത ജന്മം ഉണ്ടാകുമല്ലൊ, അത്‍ എന്ത്‍ വേണമെങ്കിലും തന്നു കൊള്ളുക, അതെന്തോതന്നെ ആയിക്കോട്ടെ, അതിനെ ഞാന്‍ പൂര്‍ണ്ണശരണാഗതിയോടെ സ്വീകരിക്കും. എന്നാല്‍ ഹേ ഭഗവാനേ, എന്റെ ഒരു പ്രാര്‍ത്ഥന നീ കേട്ടാലും.
ഭഗവാന്‍ പറഞ്ഞു, ഓ ശരി, എന്താ അത്‍.
ഹേ ഭഗവാനെ, അടുത്ത ജന്മം ഏതുതന്നെ ആവട്ടെ, ആ ജന്മത്തില്‍
- അജാതപക്ഷാ ഇവ മാതരം ഖഗാ -
ചിറകുകള്‍ മുളച്ചിട്ടില്ലാത്ത, പറക്കമുറ്റാത്ത ആ പക്ഷിക്കുഞ്ഞുങ്ങള്‍ തങ്ങളുടെ ആശ്രയമായ അമ്മപ്പക്ഷിയെ പ്രാപിക്കാന്‍ വേണ്ടി ഏകാഗ്രചിത്തതയോടെ, ഏത്‍ വിധം ശബ്ദമുണ്ടാക്കിക്കൊണ്ടേയിരിക്കുന്നുവോ, അതേപോലെ ഞാനും നിന്നെ പ്രാപിയ്ക്കാനായി ഉറക്കെയുറക്കെ നിന്നെത്തന്നെ വിളിച്ചുകൊണ്ടേയിരിയ്ക്കണം, നിന്നെത്തന്നെ ധ്യാനിച്ചുകൊണ്ടേയിരിക്കണം, അതിനായി നിന്നോട്‍ പ്രാര്‍ത്ഥിയ്ക്കുന്നു.
ഭഗവാന്‍ പറഞ്ഞു, ഓ.. ശരി, അങ്ങിനെ ആവട്ടെ, അങ്ങിനെത്തന്നെ ആയിരിക്കും... എന്ന്‍.
അല്പം കഴിഞ്ഞ്‍, ഒന്ന്‍ നിര്‍ത്തിനിര്‍ത്തി ചിന്തിച്ച വ്ര്‌ത്രന്‍ പറഞ്ഞു, ഹേ ഭഗവാനേ..
എന്താ, ത്ര്‌പ്തിയായില്ലേ എന്ന്‍ ഭഗവാന്‍..
അല്ല ഭഗവാനേ, അത്‍ ശരിയല്ല, ആ വരം വേണ്ട.
അതെന്തേ അങ്ങനെ..
ഞാന്‍ പ്രാര്‍ത്ഥിച്ചു, അങ്ങ്‍ പ്രസാദിച്ചു, അതൊക്കെ ശരിതന്നെ, എന്നാല്‍ ഈ വരം അത്രയങ്ങ്‍ പോരാ ഭഗവാനേ.. ഇത്‍ മാറ്റി വേറൊന്ന്‍ പ്രാര്‍ത്ഥിച്ചോട്ടേ..?
അതെന്തിനാ, ഇത്‍ നല്ലതുതന്നെയല്ലേ..
ഹേ ഭഗവാനേ, പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ നിന്നെ ധ്യാനിക്കാനും നിന്റെ മഹിമകള്‍ കീര്‍ത്തിക്കാനും ഇടയാവണേ എന്ന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു, നീ അതിനായി പ്രസാദിക്കുകയും ചെയ്തു എന്നത്‍ ശരിതന്നെ, പക്ഷെ ഇത്‍ പുര്‍ണ്ണമായും സ്വീകാര്യമല്ല. കാരണം, പക്ഷിക്കുഞ്ഞുങ്ങള്‍ അവയുടെ അമ്മയെ പ്രാപിക്കാനായി കരഞ്ഞുകൊണ്ടേ ഇരിക്കും, എന്നാല്‍ അമ്മപ്പക്ഷി അവയുടെ അരികില്‍ തിരിച്ചെത്തുമോ ഇല്ലയോ എന്ന്‍ അസന്നിഗ്ദ്ധമായി പറയാന്‍ പറ്റില്ല. മറ്റുവല്ല ശത്രുക്കളോടും ഏറ്റുമുട്ടി അമ്മപ്പക്ഷിയ്ക്ക്‍ എന്തെങ്കിലും സംഭവിച്ചാല്‍ !!!! അത്‍ കുഞ്ഞുപക്ഷികളുടെ അരികിലേക്ക്‍ എത്തില്ല. അതുമല്ല, വല്ല വേടനോ മറ്റാരെങ്കിലുമോ അമ്മപ്പക്ഷിയെ വേട്ടയായി പിടിച്ചുകൊണ്ടുപോയാല്‍, തള്ളക്ക്‍ കുട്ടികളുടെ അരികില്‍ എത്താന്‍ പറ്റില്ല, കുഞ്ഞുങ്ങള്‍ അവിടെ കരഞ്ഞുകൊണ്ടേ ഇരിക്കും. കുഞ്ഞുങ്ങളുടെയും തള്ളപ്പക്ഷിയുടെയും സംയോഗം ഉണ്ടാവില്ല. അതേപോലെ അടുത്ത ജന്മത്തില്‍ ഞാന്‍ നിനക്കുവേണ്ടി ആര്‍ത്തുവിളിച്ചുകൊണ്ടേ ഇരിക്കും, എപ്പോഴെങ്കിലും എന്നെക്കാള്‍ കഴിവുള്ള മറ്റൊരുത്തനെ വഴിയില്‍ കണ്ടാല്‍ നീ അവന്റെ പുറകെ പോവില്ലേ.. അവന്‍ നിന്നെയും കൂട്ടിക്കൊണ്ട്‍ പോകും. അപ്പൊ എന്റെയും നിന്റെയും സംയോഗം ഉണ്ടാവില്ല. അതുകോണ്ട്‍ ഈ വരം എനിക്ക്‍ വേണ്ട.
ഓ ശരി ശരി, വേറെ ചോദിച്ചോ...
അപ്പൊ വ്ര്‌ത്രന്റെ മറ്റൊരു പ്രാര്‍ത്ഥന ഇതാ ഇങ്ങനെ..
സ്തന്യം യഥാ വത്സതരാ: ക്ഷുധാര്‍ത്താ:
കയറില്‍ കെട്ടിയിട്ടിരിക്കുന്ന പശുക്കുട്ടി, തള്ളപ്പശു പുല്ല്‍ തിന്നാനായി പുറത്ത്‍ പോയിരിക്കുന്നു. തള്ളപ്പശു പോയതുമുതല്‍ ആ പശുക്കുട്ടി പാല് കുടിയ്ക്കാനായി, തനിയ്ക്ക്‍ ഏക ആശ്രയമായിട്ടുള്ള അമ്മയെ പ്രാപിക്കാനായി അലറിക്കൊണ്ടേ ഇരിക്കുന്നു. അതേപോലെ അടുത്ത ജന്മത്തില്‍ ഞാന്‍ നിന്റെ പ്രാപ്തിയ്ക്കായിക്കൊണ്ട്‍ അലറിക്കൊണ്ടേ ഇരിയ്ക്കണം. നിന്റെ നാമങ്ങള്‍ ഉറക്കെ അലറിവിളിച്ചുകൊണ്ടേ ഇരിയ്ക്കണം. ഓ ശരി, അങ്ങനെത്തന്നെ ആവട്ടെ എന്ന്‍ ഭഗവാന്‍ പ്രസാദിച്ചു.
അല്പം കഴിഞ്ഞ്‍ വ്ര്‌ത്രന്‍ പറഞ്ഞു, ഹേ ഭഗവാനേ, ഈ വരപ്രസാദവും എനിക്ക്‍ വേണ്ട, ഇതും ശരിയല്ല.
അതെന്താ അങ്ങനെ, എന്ന്‍ ഭഗവാന്‍.
വ്ര്‌ത്രന്‍ പറഞ്ഞു, ഭഗവാനേ ഞാന്‍ ചോദിയ്ക്കുകയൊക്കെ ചെയ്തു, പശുക്കുട്ടി പാലിനുവേണ്ടി, അതിന്റെ തള്ളയെ പ്രാപിക്കാനായി, അലറിക്കൊണ്ടേ ഇരിക്കുന്നപോലെ നിന്റെ പ്രാപ്തിയ്ക്കായി ഞാന്‍ നിന്റെ നാമം വിളിച്ചുകോണ്ടേ ഇരിയ്ക്കാറാവട്ടെ, എന്ന്‍. ഇതും ശരിയല്ല, കാരണം, തള്ളപ്പശു വീട്ടിലേക്ക്‍ വന്നാല്‍ വീട്ടുകാരന്‍ ആ തള്ളപ്പശുവിനെ കുത്തനെ അതിന്റെ കുട്ടിയുടെ അരികിലേക്ക്‍ പോകാന്‍ സമ്മതിക്കില്ല, സമ്മതിച്ചാല്‍ പാല് മുഴുവനും കുട്ടി കുടിച്ച്‍ തീര്‍ക്കും. കുട്ടിയില്‍ നിന്നും അകലെ, അതിനെ പിടിച്ച്‍ കെട്ടിയിടും. തള്ളപ്പശുവിന്റെയും കുട്ടിയുടെയും സംഗമം ഉണ്ടാവില്ല. അത്‍ മറ്റാരുടെയെങ്കിലുമൊക്കെ കൈകളിലാവും,അധികാരത്തിലാവും. അതേപോലെ മറ്റേതെങ്കിലും സാധനാസമ്പന്നനായ ഒരുവന്‍ എതിരെ വന്നാല്‍ നീ അവനെ പുറകെ പോവും, അല്ലെങ്കില്‍ തപസ്സുചെയ്ത്‍ അവന്‍ നിന്നെ വശത്താക്കും. അപ്പൊ എന്റെയും നിന്റെയും സംഗം ഉണ്ടാവില്ല. അതുകൊണ്ട്‍ ഇതും ശരിയല്ല ഭഗവാനേ.. അത്‍ വേണ്ട.
ഭഗവാന്‍ പറഞ്ഞു, ഹേ വ്ര്‌ത്രാ, ഇതൊരു സദ്‍സംഗ വേദിയിലൊന്നുമല്ല, യുദ്ധഭൂമിയിലാണ്, രണാംഗണത്തിലാണ് നീ നില്‍ക്കുന്നത്‍, വേഗം നിന്റെ പ്രാര്‍ത്ഥന കഴിച്ച്‍ യുദ്ധം ചെയ്യാന്‍ തുടങ്ങൂ..
വ്ര്‌ത്രാസുരന്‍ തന്റെ ഹ്ര്‌ദയം തുറന്ന്‍ ഭഗവാന്റെ മുന്നില്‍വെച്ചു കൊണ്ട്‍ തന്റെ പ്രാര്‍ത്ഥന ഇങ്ങനെ ചൊല്ലി -
പ്രിയം പ്രിയേവ വ്യുഷിതം വിഷണ്ണാ
പതിവ്രതയായ പത്നി, പതി അന്യദേശത്ത്‍ എന്തോ ആവശ്യത്തിന് പോയിരിക്കുന്നു, പത്നി ഒറ്റയ്ക്ക്‍ വീട്ടില്‍. ഭര്‍ത്താവിന്റെ ഒരു ചിത്രം മേശപ്പുറത്ത്‍ വെച്ച്‍ അതിന്റെ മുന്നില്‍ ഒരു വിളക്കുംവെച്ച്‍, ആ ചിത്രത്തിനെ നമസ്കരിച്ച്‍, ആ ചിത്രത്തിനോട്‍ സംസാരിച്ച്‍, അതിനോട്‍ ചോദിച്ച്‍ അനുവാദം വാങ്ങി, ആ പതിവ്രത പകലന്തിയോളം അവളുടെ ഓരോ പണികളും ചെയ്യുന്നു. ദാഹിച്ച വെള്ളം കുടിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ ചിത്രത്തിനുമുന്നില്‍ വന്ന്‍ അനുവാദം ചോദിച്ച്‍ കുടിക്കും. ആഹാരം കഴിയ്ക്കണമെങ്കില്‍ ചിത്രത്തിന്റെ മുന്നില്‍ വന്ന്‍ അനുവാദം ചോദിച്ച്‍ ഭക്ഷണം കഴിക്കും. അങ്ങനെ ഓരോരോ പണികളും ചെയ്യും. സമയം സന്ധ്യയോടടുക്കുംതോറും അവള്‍ വിഷണ്ണവതിയായിത്തീരുന്നു, ഭര്‍ത്താവ്‍ എത്തിയില്ലല്ലോ, എത്തിയില്ലല്ലോ എന്ന്‍ ചിന്തിച്ച്‍. ഒരു ഇല ഇളകുന്ന ശബ്ദം കേട്ടാല്‍ പുറത്തേക്ക്‍ നോക്കും, തന്റെ പതിയുടെ പദവിന്യാസത്തിന്റെ ശബ്ദമല്ലേ.. എന്ന്‍. അല്ല. കാറ്റ്‍ അടിക്കുന്ന ശബ്ദം കേട്ടാലും അങ്ങിനെത്തന്നെ. ഒരു പട്ടി കുരക്കുന്ന ശബ്ദം കേട്ടാല്‍ ഉടനെ വാതില്‍ തുറന്ന്‍ നാലുപാടും നോക്കും. വിഷണ്ണവതിയായി വീണ്ടും ചിത്രത്തിനരികില്‍ത്തന്നെ പോയി ഇരിക്കും, പതിയെ സ്മരിച്ചുകൊണ്ട്‍ ഭഗവത്‍ നാമങ്ങള്‍ ജപിച്ചുകൊണ്ടിരിക്കും.
ഇങ്ങനെ കഴിയുന്ന പതിവ്രതയുടെ അന്തരംഗത്തില്‍ തന്റെ പതിദേവനെ പ്രാപിയ്ക്കാനായി അവളിലുണ്ടാകുന്ന അന്തരംഗസ്ഥിതിയോടെ കഴിയുന്ന അവസ്ഥയില്‍, ഹേ ഭഗവാനെ, ഞാനും ജീവിച്ച്‍ ഒടുവില്‍ നിന്നെ പ്രാപിച്ച്‍ സാലോക്യസാരൂപ്യസായൂജ്യമുക്തിയ്ക്ക്‍ എന്നില്‍ പ്രസാദിയ്ക്കണേ, എന്ന്‍ വ്ര്‌ത്രന്റെ പ്രാര്‍ത്ഥന. പ്രിയം പ്രിയേവ വ്യുഷിതം വിഷണ്ണാ!!
രാത്രി കുറെ വൈകിയപ്പോള്‍ വാതിലില്‍ മുട്ടുന്ന ഒരു ശബ്ദം കേട്ടു, വാതില്‍ തുറന്നു, തന്റെ പ്രാണനാഥന്‍ എത്തിയിരിക്കുന്നു. അപ്പോള്‍ ആ പതിവ്രതയിലുണ്ടാകുന്ന ആനന്ദാതിരേകം എന്നിലും ഉണ്ടാവണേ എന്ന്‍ പ്രാര്‍ത്ഥന. ദിവസം മുഴുവനും തന്റെ വിധിവിഹിതങ്ങളായ കര്‍മ്മനിര്‍വ്വഹണവും ഈശ്വരസ്മരണയും നാമജപവും, ഒടുവില്‍ അതിന്റെ ഫലസ്വരൂപമായ പ്രാപ്തിയും.
ഭാഗവതത്തില്‍ ഒരു ഭക്തന്റെ പ്രാര്‍ത്ഥന അല്ല ഇത്‍, ഒരു ജ്ഞാനിയുടെ ദ്ര്‌ഷ്ടി അല്ല ഇത്‍, ഒരു പണ്ഡിതന്റെ വാക്‍ചാതുരി അല്ല ഇത്‍. ഭാഗവതപുരാണത്തില്‍ ഒരു അസുരന്റെ പ്രാര്‍ത്ഥനയാണിത്‍. അതിന്റെ മര്‍മ്മം ഏതൊരുത്തന്റെയും അന്തരംഗത്തില്‍ ഈശ്വരസ്വരൂപം വളര്‍ത്തി ദു:ഖമുക്തമാക്കാന്‍ പര്യാപ്തമാണ്. ഈ ഒരൊറ്റ ശ്ലോകം മതി ഭാഗവതത്തിനെ അറിയാന്‍.
അതി വിശിഷ്ടമായ മനുഷ്യജന്മം കിട്ടിയിട്ടും, പഠിക്കാനും പഠിപ്പിയ്ക്കാനും ശ്രവിക്കാനും ധ്യാനിക്കാനും മനന നിദിധ്യാസനങ്ങളൊക്കെ ചെയ്യാനും, എല്ലാമുള്ള ശേഷിയും ശേമൂഷിയും ഉണ്ടായിട്ടും, ഈശ്വരനെ മാത്രം സ്മരിക്കാനോ ധ്യാനിക്കാനോ പേര് വിളിയ്ക്കാനോ ഒന്നും പറ്റുന്നില്ലല്ലോ എന്ന ചിന്ത നമ്മെ ആരെയും അലട്ടുന്നില്ലല്ലോ എന്നത്‍ ഖേദകരം തന്നെ.
ഓം നമോ ഭഗവതേ വാസുദേവായ!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ