2019 ജനുവരി 13, ഞായറാഴ്‌ച

സ്വ-സ്വരൂപത്തെ അറിയാന്‍ മറന്നുപോകുന്നു.












ജീവാത്മാവ്‌ ഈശ്വരാന്വേഷണത്തില്‍ യുഗങ്ങളായി മുഴുകിയിരിക്കുന്നു. മനുഷ്യനായിജന്മമെടുത്തതുമുതല്‍ ഈശ്വരാന്വേഷണവും തുടങ്ങിയിരിക്കുമെന്ന്‍ പണ്ഡിതമതം. ഞാന്‍ ആരാണ്‌, എന്റെ സ്ര്‌ഷ്ടി എങ്ങിനെ ഉണ്ടായി, അതിന്റെ കാരണമെന്ത്‍, കാര്യമെന്ത്‍, ഈ ശരീരത്തില്‍ നിന്നും ഇന്ദ്രിയങ്ങളില്‍നിന്നും മനസ്സില്‍നിന്നുമെല്ലാം വേറിട്ട്‌ കേവലമായി ഞാന്‍ ഞാന്‍ എന്ന്‍ സ്ഫുരിച്ചുകൊണ്ടേയിരിയ്ക്കുന്ന അവ്യക്തമായ എന്തോ ഒരു സത്ത, ഒരു ചേതന എന്നില്‍ അനുഭവപ്പെടുന്നുവല്ലൊ, അത്‌ എപ്പോള്‍ മുതലാണ്‌ ഇതില്‍ കയറിക്കൂടിയത്‍, അതിന്റെ സ്വരൂപമെന്താണ്‌, അത്‌ എന്തിനാണ്‌ നിലനില്ക്കുന്നത്‍, ശരീരത്തില്‍ എവിടെയാണ്‌ സ്ഥിതിചെയ്യുന്നത്‌, ശരീരത്തിലിരിയ്ക്കുമ്പോള്‍ അത്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ, അതിന്റെ ധര്‍മ്മമെന്താണ്‌, ശരീരം നശിയ്ക്കുമ്പോള്‍ അത്‌ എങ്ങോട്ടാണ്‌ പോകുന്നത്‌ ഇത്യാദി സംശയങ്ങള്‍ ആയിരിയ്ക്കണം ഈശ്വരാന്വേഷണത്തിന്‌ ജീവാത്മാവിനെ പ്രേരിപ്പിയ്ക്കുന്നത്‍.
ജീവാത്മാവ്‌ പരമാത്മാവില്‍ നിന്ന്‍ അകലുമ്പോള്‍ കഷ്ടതകളില്‍പെട്ട്‍ ഉഴലുന്നു. ജനനവും മരണവും ചെയ്തുകൂട്ടിയ കര്‍മങ്ങളുടെ ഫലപ്രാപ്തിയും അവശ്യം ഭവിയ്ക്കുകതന്നെ ചെയ്യുന്നു...

നത്വേവാഹം ജാതു നാസം നത്വം നമേ ജനാധിപാ:
ന ചൈവ ന ഭവിഷ്യാമ: സര്‍വേ വയമത: പരം          ഗീ. 2/8

ഞാനാവട്ടെ നീയാവട്ടെ ഈ രാജാക്കന്മാരാവട്ടെ ഇതിനുമുമ്പ്‍ എപ്പോഴെങ്കിലും ഇല്ലാതിരുന്നിട്ടില്ല, ഇനി മേലിലും നമുക്കാര്‍ക്കുംതന്നെ അങ്ങനെ വരികയുമില്ല.

ജീവാത്മാവിന്‌ ഇതിന്റെ സ്മരണ ഉണ്ടാകുന്നില്ല. ലോകവിഷയങ്ങളെ കുറിച്ച്‍ അറിയാനുള്ള നെട്ടോട്ടത്തില്‍ സ്വ-സ്വരൂപത്തെ അറിയാന്‍ മറന്നുപോകുന്നു. എന്തെങ്കിലുമൊക്കെ അറിയണമെന്ന്‍ തോന്നാന്‍ തുടങ്ങുമ്പോഴേയ്ക്കും ദേഹനാശത്തിനുള്ള സമയം എത്തിയിരിയ്ക്കും. അവിദ്യാഗുണിയായ പ്രക്ര്‌തിയെ കുറിച്ച്‍ ജീവാത്മാവിനുള്ള അറിവ്‌ തുലോം തുച്ഛമാണെന്നും ഇതിനെകുറിച്ച്‍ കഴിയുന്നത്രയും കുറച്ചുമാത്രം അറിയുകയും സ്വാത്മപഠനത്തിന്‌ സമയം നീക്കിവെയ്ക്കുകയും ചെയ്യുന്ന വ്യക്തി ത്രിവിധ ദു:ഖ നിവ്ര്‌ത്തി നേടാന്‍ യോഗ്യനായിത്തീരുന്നു. അപ്പോള്‍ ആദ്യം സൂചിപ്പിച്ച സംശയങ്ങള്‍ ഓരോന്നോരോന്നായി അവനില്‍ത്തന്നെ വിലയം പ്രാപിയ്ക്കുകയും ചെയ്യുന്നു.



അഭിപ്രായങ്ങളൊന്നുമില്ല: