2014 മാർച്ച് 21, വെള്ളിയാഴ്‌ച

ബ്രഹ്മവിദ്യ ഗുരുമുഖത്ത്‍ സ്ഥിര



ഗുരുവക്ത്രേസ്ഥിതാ വിദ്യാ ഗുരുഭക്ത്യാചലഭ്യതേ
ത്രൈലോക്യസ്പൂടവക്താരോ ദേവര്‍ഷി പിത്ര്‌മാനവാ:

ബ്രഹ്മവിദ്യ ഗുരുമുഖത്ത്‍ സ്ഥിരമായിരിക്കുന്നു. അത്‍ ഗുരുവിലുള്ള അമിതമായ ഭക്തിയാല്‍ ലഭ്യമാകും. അല്ലാതെ വേറൊരു വിധത്തില്‍ ലഭിയ്ക്കുന്നതല്ലെന്ന്‌  ബ്രഹ്മാവ്‌ സ്പഷ്ടമായി പറയുന്നു.

ശാസ്ത്രം കര്‍മ്മകാണ്ഡമെന്നും ജ്ഞാനകാണ്ഡമെന്നും രണ്ടുണ്ട്‍. കര്‍മ്മകാണ്ഡപരമായ പ്രവ്ര്‌ത്തികള്‍ അശുചി/അശുദ്ധിയുള്ള സമയത്ത്‍ ആചരിയ്ക്കരുതെന്ന്‍ നിഷേധമുണ്ട്‍. ബ്രഹ്മധ്യാനത്തിന്‌ അത്തരത്തിലൊരു നിഷേധമില്ല. സ്വന്തം സ്വരൂപത്തെ അനുസന്ധാനം ചെയ്യുക അഥവാ ആത്മവിചാരം ചെയ്യുക എന്നത്‍ ജ്ഞാനകാണ്ഡമാകുന്നു. പരമാത്മാവ്‌ സര്‍വ്വദാ തന്റെതന്നെ ഹ്ര്‌ദയത്തില്‍ ഇരിക്കുന്നു. അത്‍ അഖണ്ഡം, സര്‍വ്വവ്യാപി, സര്‍വ്വത്ര ശുദ്ധമായിരിക്കുന്നു. നിജസ്വരൂപം അറിഞ്ഞവര്‍ക്ക്‍ കര്‍മ്മകാണ്ഡപ്രചോദിതങ്ങളായ സകലതും വ്യര്‍ത്ഥവുമാണ്‌. ആത്മാവ്‍ ഏത്‍ സമയത്തും ഏത്‍ കാലത്തും തന്നില്‍ത്തന്നെ ഇരിയ്ക്കുന്നതുകൊണ്ട്‍ ആത്മചിന്തനത്തിന്‌ കാലദേശാദി ഖണ്ഡനങ്ങള്‍ ബാധകമല്ല. ബ്രഹ്മവിദ്യയുടെ സ്ഥാനംതന്നെ ഗുരുവക്ത്രത്തിലാണ്‌. ഗുരുവക്ത്രത്തില്‍നിന്നുതിരുന്ന ശബ്ദങ്ങളും ഗുരുവിന്റെ ഹ്ര്‌ദയത്തില്‍നിന്ന്‍ നിര്‍ഗ്ഗളിയ്ക്കുന്ന ശുഭസങ്കല്പങ്ങളുംകൊണ്ട്‍ മാത്രമേ സാധകന്‌ ആത്മസ്വരൂപം പൂര്‍ണ്ണമായി തെളിഞ്ഞുകിട്ടുകയുള്ളു. അതല്ലാതെ ആരും ഇന്നേവരെ ഇവിടെ ആത്മവിദ്യ നേടിയതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.  പ്രഗത്ഭമായ വാണീവിലാസംകൊണ്ട്‍ അന്യരെ വശഗതരാക്കാന്‍ സാധിച്ചേയ്ക്കും പക്ഷെ ഹ്ര്‌ദയത്തില്‍ ആത്മചൈതന്യം വിളങ്ങില്ല.  ഗുരുഭക്തിയൊന്നുകൊണ്ടുമാത്രം ലഭിയ്ക്കുന്നതാണ്‌ ബ്രഹ്മജ്ഞാനം. പരിപൂര്‍ണ്ണമായി നിഷ്കളങ്കവും നിഷ്കപടതയും ഗുരുവിങ്കല്‍  അടിയുറച്ച വിശ്വാസവുമുള്ള ജീവനുമാത്രമേ ബ്രഹ്മവിദ്യാപ്രാപ്തി ഉണ്ടാവൂ. അത്തരം അധികാരിയായ ശിഷ്യന്‍ ഗുരുസമീപം എത്തിപ്പെട്ടാല്‍, ജ്ഞാനമാകുന്ന ഗംഗാധാര ഇടതടവില്ലാതെ ഒഴുകാന്‍ തുടങ്ങും. തന്റെ പരിപൂര്‍ണ്ണ അനുഗ്രഹം ഗുരു ശിഷ്യനില്‍ ചൊരിയുന്നു. ചൊരിയുന്നു എന്ന്‍ പറയുമ്പോള്‍ കുറച്ച്‍ ഒഴിച്ചുകൊടുക്കുന്നു എന്നല്ല അര്‍ത്ഥം. ആ പ്രവാഹത്തിനെ തടുക്കാന്‍ ഗുരുതന്നെ അസമര്‍ത്ഥനായിത്തീരുന്ന അവസ്ഥയാണത്‍. അത്‍ പരമേശ്വരകാരുണ്യമാണ്‌.  ഗുരുവിനെ അന്വേഷിച്ച്‍ കണ്ടെത്താന്‍ പറ്റില്ല. ഗുരുവിനെ അന്വേഷിച്ച്‍ കണ്ടെത്താനുള്ള ദ്ര്‌ഷ്ടി മനുഷ്യനില്ല. ബാഹ്യചക്ഷുസ്സുകൊണ്ട്‍ അറിയപ്പെടേണ്ടതല്ല ആ തത്ത്വം. സാധകന്റെ മനസ്സ്‍ ഗുരുവിനുവേണ്ടി അത്യന്തം തപിയ്ക്കുമ്പോള്‍, സാധകന്റെ അരികിലേയ്ക്ക്‍ ഗുരുതത്ത്വത്തെ പ്രക്ര്‌തീശ്വരി എത്തിയ്ക്കുന്നു. സാധകന്റെ ഹ്ര്‌ദയം ഗുരുസാമീപ്യത്തിനായി തുടിയ്ക്കുമ്പോള്‍ ഗുരു വന്നെത്തുന്നു.  പുതുമഴ പെയ്യാറായാല്‍ കുയിലിന്‌ ഫോണ്‍ചെയ്ത്‍ പറയണ്ട ആവശ്യമില്ല. മഴയ്ക്ക്‍ മുമ്പെ കുയിലെത്തും. കാര്‍മേഘം ഉരുണ്ടുകൂടുമ്പോള്‍ മയിലിന്‌ , ഇതാ മേഘം കറുത്തിരുണ്ടിരിക്കുന്നു, നീ വേഗം വാ, ന്ര്‌ത്തം തുടങ്ങിക്കോ എന്ന്‍ പറഞ്ഞ്‍  കത്തയയ്ക്കണ്ട ആവശ്യമില്ല. മയില്‌ ന്ര്‌ത്തംവെയ്ക്കാന്‍ തുടങ്ങും. സാധകന്റെ ഹ്ര്‌ദയത്തുടിപ്പ്‍ പ്രക്ര്‌തീശ്വരി അറിയുന്നു. അവിടുന്ന്‍ ഉത്തമനായ ഒരു ഗുരുവിനെ പറഞ്ഞുവിടും. പുരുഷാര്‍ത്ഥം പ്രതീക്ഷ പ്രാകട്യം ഇതാണ്‌ ചുവട്‌. ഗുരുസാമീപ്യത്തോടെ സാധകന്‍ സാധകന്റെ നിലയില്‍നിന്നും മാറി ശിഷ്യനാകുന്നു, സത്യത്തെ തിരിച്ചറിയുന്നു,  ബ്രഹ്മജ്ഞനാകുന്നു.

ഗുരു അത്യാവശ്യമാണോ, ഗുരുവിന്‌ എന്താ പ്രാധാന്യം ഗുരു ഈശ്വരതുല്യമാണോ ഗുരുവിനെ അന്ധമായി വിശ്വസിയ്ക്കണോ ഇത്യാദി വിഢംബനങ്ങളൊന്നും അധ്യാത്മസാധനയില്‍ ഇല്ല.  അതൊക്കെ നമ്മെപ്പോലുള്ളവര്‍ക്ക്‍, ഗുരുവും അധ്യാത്മവും ഒന്നും ആവശ്യമില്ലാത്തവര്‍ക്കുള്ളതാണ്‌.


സാധകന്‍ അചഞ്ചലനാവണം


സാധകന്‍ അചഞ്ചലനാവണം

ആന റോട്ടിലൂടെ നടന്നുപോകുമ്പോള്‍, ഇരുഭാഗങ്ങളിലെയും വീടുകളിലുള്ള പട്ടികള്‍ ഇറങ്ങിവന്ന്‍ ആനയുടെ നേരെ കുരച്ച്‍ ചാടും. വഴിയുടെ രണ്ട്‍ ഭാഗങ്ങളിലുമുള്ള വീട്ടുകാര്‍ ആനയ്ക്ക്‍ അവില്‌ മലര്‌ ശര്‍ക്കര തേങ്ങ പഴം ഇത്യാദികളൊക്കെ കൊടുക്കും. ആന അതും തിന്നുകൊണ്ട്‍ മുന്നോട്ട്‍തന്നെ നീങ്ങിക്കൊണ്ടിരിയ്ക്കും. കുരയ്ക്കുന്ന പട്ടികള്‍ കുരച്ചുകൊണ്ട്‍ നാലുപാടും ഓടും. ആന ആ പട്ടികളെ ഒന്ന്‍ നോക്കുകപോലും ചെയ്യില്ല. ആനയ്ക്ക്‍ കൊടുത്ത അവിലിന്റെയും മലരിന്റെയും ശര്‍ക്കരയുടെയുമൊക്കെ അവശിഷ്ടങ്ങള്‍ നിലത്ത്‍ കിടക്കുന്നുണ്ടാവും. പട്ടികള്‍ കുരച്ചുകൊണ്ട്‍തന്നെ അതൊക്കെ നക്കിത്തിന്നും.  ആനയ്ക്ക്‌ ആ പട്ടികളോട്‍ യാതൊരു വിരോധവും കാണാറില്ല.  പക്ഷെ പട്ടികള്‍ ആ എച്ചില്‌ നക്കിത്തിന്നുമ്പോഴും കുരയ്ക്കുന്നുണ്ടാവും..................  ബഹു രസമാണ്‌ അതൊന്ന്‍ വീക്ഷിയ്ക്കാന്‍...........    ഇതില്‍ ഒരു വലിയ സിദ്ധാന്തം അടങ്ങിയിരിയ്ക്കുന്നു.

അധ്യാത്മ സാധനയില്‍ മുന്നേറാന്‍ ഉദ്ദേശിയ്ക്കുന്നവര്‍ എന്ത്‍ പ്രലോഭനങ്ങളുണ്ടായാലും അതിനെയൊന്നും എതിര്‍ക്കാതെ, അതിനെയൊന്നും ഗൗനിയ്ക്കാതെ ഒന്നിനേയും വെറുക്കാതെ തന്റെ ക്ര്‌ത്യതയില്‍ സത്യത്തെത്തന്നെ ബലമായി പിടിച്ച്‍കൊണ്ട്‍ മുന്നേറണം. അത്‍ എത്തേണ്ടിടത്ത്‍ എത്തുമ്പോള്‍ നാലുഭാഗത്തുനിന്നുമുള്ള എല്ലാ കുരയ്ക്കലുകളും താനേ അടങ്ങിക്കൊള്ളും. 

വിദുരരുടെ പൂര്‍വ്വവ്ര്‌ത്താന്തം

വിദുരരുടെ പൂര്‍വ്വവ്ര്‌ത്താന്തം

ഒരു മഹാമുനി ആരണ്യത്തിലൊരാശ്രമം വെച്ച്‍ അതിന്റെ മുന്നില്‍ ഒറ്റക്കാലില്‍ നിന്നുകൊണ്ട്‍ രണ്ട്‍ കൈകളുംകൂപ്പി തലയ്ക്കുമീതെ ഉയര്‍ത്തിപിടിച്ച്‍  തപസ്സുചെയ്യുന്നു. രാജ്യത്ത്‍ വലിയൊരു കളവ്‍ നടന്നു. കുറെ സ്വര്‍ണ്ണവും മറ്റും കളവുപോയി. നാട്ടുകാര്‍ ഓടിക്കൂടി,  കള്ളന്മാര്‍ ഓടി കാട്ടിലെത്തി, തപസ്വിയുടെ ആശ്രമത്തിന്റെ അകത്ത്‍ കടന്ന്‌ ചോരവസ്തുക്കളൊക്കെ ആശ്രമത്തിലൊളിപ്പിച്ച്‍ പുറത്ത്‍ കാട്ടില്‍ ഒളിച്ചു. അല്പസമയം കഴിഞ്ഞപ്പോള്‍ നാട്ടുകാരും സുരക്ഷാഭടന്മാരുമെല്ലാം തെരഞ്ഞുകൊണ്ട്‍ ആ വഴിയേ വന്നു. തപസ്വിയോട്‍ കാര്യങ്ങള്‍ ചോദിച്ചു, അദ്ദേഹം സമാധിസ്ഥനായതുകൊണ്ട്‍ ഒന്നും മിണ്ടിയില്ല. ഭടന്മാര്‍ ആശ്രമത്തിനുള്ളില്‍ കയറി പരിശോധിച്ചു, മോഷ്ടിച്ച ധനം കിട്ടി, പക്ഷെ മോഷ്ടാക്കളെ കിട്ടിയില്ല. കാട്ടില്‍ തിരഞ്ഞു, നാലുപേരെ പിടികിട്ടി. ഈ തപസ്വി ഒരു തട്ടിപ്പുകാരനാണെന്ന്‍ തീരുമാനിച്ച്‍ അദ്ദേഹത്തെയും കൂട്ടി അഞ്ചുപേരെയും പിടിച്ചുകൊണ്ടുപോയി. മോഷണക്കാര്യവും മോഷ്ടാക്കളെ പിടികൂടിയ കാര്യവും രാജാവിനെ അറിയിച്ചു. അവര്‍ക്കെല്ലാം വധ ശിക്ഷ കൊടുക്കാന്‍ രാജാവിന്റെ കല്പനയുമായി.  

ശൂലത്തില്‍ കയറ്റി നിര്‍ത്തുക എന്നതായിരുന്നു ശിക്ഷ. അഞ്ചുപേരെയും ശൂലത്തില്‍ തറച്ചു. നാലുപേരും മരിച്ചുപോയി എന്നാല്‍ തപസ്വി മരിച്ചില്ല. ദിവസങ്ങളോളം ശൂലത്തില്‍ കിടന്നു. ഒരു ദിവസം തപസ്വി മറ്റ്‍ ചില മഹര്‍ഷിമാരെ മനസാ സ്മരിച്ചു. ആ മഹര്‍ഷിമാരെല്ലാം പക്ഷികളുടെ രൂപത്തില്‍ അരികിലെത്തി. അവരൊക്കെ ദു:ഖം അറിയിച്ചു.  എനിയ്ക്ക്‍ യാതൊരു ദു:ഖവുമില്ലെന്നും നിങ്ങള്‍ക്കെല്ലാം സുഖംതന്നെയല്ലേ എന്ന്‍ അന്വേഷിയ്ക്കാനുമാണ്‌ സ്മരിച്ചത്‍ എന്ന്‍ പറഞ്ഞു. ഈ സംവാദം  തപസ്വിയെ കാണാന്‍ വന്നിരുന്ന നാട്ടുകാരില്‍ ചിലര്‍ കേട്ടു. വിവരം രാജാവിനെ ധരിപ്പിച്ചു. ഉടന്‍ രാജാവ്‍ ശൂലത്തിലേറ്റിയിട്ടുള്ള തപസ്വിയുടെ സമീപത്തെത്തി, കാല്‍ക്കല്‍ വീണ്‌, ഞാന്‍ അജ്ഞാനത്തില്‍ ചെയ്ത്‍ പോയ തെറ്റാണ്‌, അങ്ങ്‍ എന്നില്‍ പ്രീതികാട്ടണം, മാപ്പ്‍ തരണം, എന്നൊക്കെ വിനീതമായി അപേക്ഷിച്ചു.  തപസ്വിയെ താഴെ ഇറക്കി, രാജാവ്‍ ശൂലം വലിച്ചെടുക്കാന്‍ പറഞ്ഞു. എത്ര പരിശ്രമിച്ചിട്ടും തപസ്വിയെ ശരീരത്തില്‍നിന്ന്‍ ശൂലം പുറത്തേയ്ക്ക്‍ വരുന്നില്ല. ഒടുവില്‍ ആ ശൂലം രാവി മുറിച്ചു, എന്നിട്ട്‍ തപസ്വിയെ മുക്തമാക്കി. അന്നുമുതല്‍ ആ താപസന്‍ അണിമാണ്ഡവ്യന്‍ എന്നപേരില്‍ പ്രസിദ്ധനായി. അണിമാണ്ഡവ്യമഹര്‍ഷി നടന്നകന്നു.  എന്താണ്‌ ഇത്തരത്തിലൊരു ശിക്ഷയ്ക്ക്‍ തനിയ്ക്ക്‍ വിധേയനാകണ്ടി വന്നത്‍ എന്ന്‍ മുനി ചിന്തിച്ചു. ഓര്‍മ്മയില്‍ യാതൊരു ഹിംസയും ചെയ്തതായി കാണുന്നില്ല. ഏതായാലും ധര്‍മ്മരാജാവിന്റെ കൊട്ടാരത്തിലെത്തി, അദ്ദേഹത്തൊട്‍ ചോദിച്ചു, ഇത്തരത്തിലൊരു ശിക്ഷയ്ക്ക്‍ താന്‍ വിധേയനാവാന്‍ എന്താണ്‌ കാരണമെന്ന്‍. ധര്‍മ്മദേവന്‍ പറഞ്ഞു, താങ്കള്‍ ബാല്യത്തില്‍ ഒരു പ്രത്യേകയിനം പക്ഷികളെ കൂര്‍ത്ത പുല്ലുകൊണ്ട്‍ അവയുടെ പുറകില്‍  ഇത്തരത്തില്‍ കുത്തിക്കയറ്റിയിട്ടുണ്ട്‍. അതിന്റെ ശിക്ഷയാണ്‌ ഇപ്പോള്‍ അനുഭവിച്ചത്‍ എന്ന്‍. മുനി ചോദിച്ചു, ധര്‍മ്മദേവാ, ആ സംഭവം എപ്പോഴാണ്‌ നടന്നത്‍, അന്ന്‍ എനിയ്ക്ക്‍ എത്ര പ്രായമായിരുന്നു. ധര്‍മ്മദേവന്‍ പറഞ്ഞു, താങ്കള്‍ക്ക്‍ ചെറുപ്പമായിരുന്നു, പന്ത്രണ്ട്‍ വയസ്സ്‍ പ്രായം. മുനി പറഞ്ഞു, അല്ലയോ ധര്‍മ്മദേവാ.. ആ പ്രായം വളരെ ചെറിയ പ്രായമാണല്ലൊ. ആ സമയത്ത്‍ സത്യാസത്യങ്ങളെ തിരിച്ചറിയാനുള്ള കഴിവില്ലല്ലൊ. ഈ നിയമം ശരിയല്ല. പതിനാല്‌ വയസ്സ്‌ വരെ മനുഷ്യന്‍ ചെയ്യുന്ന പാപങ്ങളൊന്നും ഏല്‍ക്കാന്‍ പാടില്ല. അതുകൊണ്ട്‍ ഇന്നുമുതല്‍ ആ നിയമത്തില്‍ ഞാന്‍ മാറ്റം വരുത്തുന്നു. താങ്കള്‍ എനിയ്ക്ക്‍ ഏല്‍പ്പിച്ച ശിക്ഷ ഉചിതമല്ലാത്തതുകൊണ്ട്‍ താങ്കള്‍ ഒരു ശൂദ്രയോനിയില്‍ മനുഷ്യനായി മ്ര്‌ത്യുലോകത്ത്‍ ജനിക്കും. ലോകത്തിന്‌ നീതിശാസ്ത്രം മുഴുവനും ഉപദേശിയ്ക്കുന്നവനായി തീരും.  അവിടെ ഈശ്വരദര്‍ശനത്താല്‍ താങ്ങള്‍ ത്ര്‌പ്തനായി സകല പാപങ്ങളില്‍നിന്നും മുക്തനാകും. മഹാഭാരതത്തില്‍ വിദുരര്‍ എന്ന പ്രഗത്ഭനായ നീതിജ്ഞന്‍ ധര്‍മ്മദേവന്റെ മനുഷ്യജന്മമാണെന്ന്‍ കഥ.

പൊരുള്‍:
ഏതൊരു ഹിംസ ചെയ്താലും അതിനുള്ളത്‍ അതേ വ്യക്തിതന്നെ സഹിയ്ക്കണ്ടിവരും. അബോധത്തില്‍ ചെയ്ത ഹിംസയില്‍ പാപമില്ല. ആരെയും ദ്വേഷിയ്ക്കാതിരുന്നാല്‍ അറിവ്‍ പ്രകാശിക്കും. അഹിംസാപ്രതിഷ്ഠിതമായ ജീവിതമാണ്‌ നയിയ്ക്കുന്നതെങ്കില്‍, ആര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലത്തും എത്താം, ഈശ്വരങ്കലിയ്ക്കുള്ള എളുപ്പവഴിയാണെന്ന്‍ താല്പര്യം. സാക്ഷാത്‍ ധര്‍മ്മരാജന്‍ തന്നെയായാലും ബ്രാഹ്മണശാപം ഫലിയ്ക്കും.