2017 ഒക്‌ടോബർ 18, ബുധനാഴ്‌ച

കുട്ടികളുടെ ആരോഗ്യം

ഭാരതീയ ആരോഗ്യശാസ്ത്രപ്രകാരം 14 വയസ്സ്‍വരെ ബാല്യാവസ്ഥയായി കണക്കാക്കുന്നു. ഔഷധ പ്രയോഗത്തിന്‌ ഈ പതിനാല്‌ വര്‍ഷത്തിനെ മൂന്ന്‍ ഭാഗങ്ങളായി തിരിക്കുന്നു. ജനനം മുതല്‍ നാല്‌ വയസ്സ്‍ വരെ ഒന്ന്‍, നാല്‌ മുതല്‍ എട്ടു വരെ രണ്ട്‍, എട്ടുമുതല്‍ പതിനാല്‌ വരെ മൂന്ന്‍. വാതം പിത്തം കഫം എന്ന മൂന്ന്‍ തത്ത്വങ്ങളാണ്‌ ശരീരത്തിനെ നിയന്ത്രിക്കുന്നത്‍. ഇതിനെ ത്രിദോഷമെന്ന്‍ ആയുര്‍വേദം വിശേഷിപ്പിക്കുന്നു. പതിനാല്‌ വയസ്സ്‍ വരെ കഫത്തിന്റെ നിയന്ത്രണത്തിലും ശേഷം അറുപത്‍ വരെ പിത്തത്തിന്റെ പിടിയിലും അറുപതിനുശേഷം വാതത്തിന്റെ പിടിയിലുമാണ്‌. പ്രക്ര്‌തിയിലെ ഒരു ദിവസത്തില്‍, രാവിലെ പത്ത്‍ മണിവരെ കഫവും പത്ത്‍ മുതല്‍ നാല്‌ മണിവരെ പിത്തവും നാലിനുശേഷം കഫവുമാണ്‌ ദിവസത്തിന്റെ സ്വഭാവം. പ്രക്ര്‌തിയിലെ വാതപിത്തകഫ പ്രഭാവങ്ങള്‍ നമ്മളിലും സ്വാധീനം ചെലുത്തുന്നു.

ബാല്യത്തില്‍ കുട്ടികള്‍ കഫത്തിന്റെ പിടിയിലാണ്‌. കഫസംബന്ധമായ അസുഖങ്ങളാണ്‌ കുട്ടികളില്‍ ഉണ്ടാവുന്നത്‍. കഫത്തിന്‌ ഗുരുത്വം, ഘനം കൂടുതലാണ്‌. ഗുരുത്വം കൂടുതലുള്ള ദോഷത്തെ സമ്യക്കായി നിലനിര്‍ത്താന്‍ ഉറക്കമാണ്‌ ശ്രദ്ധേയമായിട്ടുള്ളത്‍. അതുകൊണ്ടാണ്‌ ചെറിയ കുട്ടികള്‍ കൂടുതല്‍ സമയം ഉറങ്ങുന്നത്‍. ഉറക്കത്തില്‍ ശ്വാസോച്ഛ്വാസവും ഹ്രദയത്തിന്റെ പ്രവര്‍ത്തനവും മറ്റ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളും നിയമിതരീതിയില്‍ ആയിത്തീരുന്നു. ഭക്ഷണത്തിന്‌ എത്രകണ്ട്‍ പ്രാധാന്യമുണ്ടോ അത്രതന്നെ പ്രാധാന്യമുള്ളതാണ്‌ ഉറക്കവും. ഉറക്കം ശരീരത്തിന്‌ രോഗങ്ങള്‍ വരാതെ സൂക്ഷിക്കുന്നു.

രണ്ട്‍ വയസ്സുവരെയുള്ള കുട്ടികള്‍ 16-18 മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം 8 വയസ്സുവരെയുള്ളവര്‍  12-14 മണിക്കൂറും 8 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ 9-10 മണിക്കൂര്‍ ഉറങ്ങണം.

ബാല്യത്തില്‍ കഫസംബന്ധിയായ രോഗങ്ങള്‍ കുട്ടികളില്‍ കാണുന്നു. നിത്യവും കാച്ചിയ എണ്ണ ശരീരം മുഴുവനും തേച്ച്‍ നല്ലപോലെ ഉഴിയണം.  ചക്കില്‍ ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണയാണ്‌ തേപ്പിക്കണ്ടത്‍. കടയില്‍നിന്ന്‍ വാങ്ങാന്‍ കിട്ടുന്ന വെളിച്ചെണ്ണ ഉപയോഗിക്കരുത്‍. എണ്ണകൊണ്ട്‍ അഭ്യംഗം ചെയ്യാനാണ്‌ ആയുര്‍വേദം ശാസിക്കുന്നത്‍. എണ്ണ വളരെനല്ല കഫനാശിനിയാണ്‌. എണ്ണതേപ്പിച്ച്‍ നന്നായി ഉഴിയണം. കുട്ടിയുടെ കഷത്ത്‍ വിയര്‍പ്പ്‍ പൊടിയുന്നതുവരെ ഉഴിച്ചില്‍ തുടരാമെന്ന്‍ ആയുര്‍വേദം പറയുന്നു. ജലദോഷം, മൂക്കടപ്പ്‍, ചുമ, കഫംകെട്ടല്‍, ചെവിവേദന‍, തലവേദന, പനി ഇത്യാദി കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന ഒരസുഖവും ഇതുകൊണ്ട്‍ ഉണ്ടാവില്ല.

കഫത്തിന്റെ ഒന്നാമത്തെ സ്ഥാനം ശിരസ്സാണ്‌. മൂര്‍ദ്ധാവില്‍ എണ്ണതേച്ച്‍ മെല്ലെമെല്ലെ തിരുമ്മണം. കഫത്തിന്റെ രണ്ടാമത്തെ സ്ഥാനം ചെവിയാണ്‌. അതിന്‌ ചെവിയുടെ രണ്ട്‍ ഭാഗത്തും, ചെവിക്ക്‍പുറകിലെ ഭാഗത്തും എണ്ണതേച്ച്‍ നന്നായി ഉഴിയുക, ചെവി പതുക്കെപ്പതുക്കെ തിരുമ്മുക. ഓരോ തുള്ളിവീതം ചെവിയില്‍ ഒറ്റിക്കുകയും ചെയ്യുക. ചെവിയുടെ ഭാഗത്തെ കഫശല്യം ഇതോടെ മാറിക്കിട്ടും. കഫത്തിന്റെ മൂന്നാമത്തെ സ്ഥാനം കണ്ണാണ്‌. കണ്‍പുരിക ഭാഗത്തും കണ്ണിനുതാഴെയും എണ്ണതേച്ച്‍ നല്ലപോലെ ഉഴിയുക.  എണ്ണ കണ്ണില്‍ ആവരുത്‍. കുളിപ്പിച്ച ശേഷം കണ്‍മഷി കണ്ണിലെഴുതണമെന്ന്‍ ആയുര്‍വേദം പറയുന്നു. സൗവീരാഞ്ജനം കണ്ണിലെഴുതാനാണ്‌ ശാസന. ഇത്‍ കണ്ണിന്റെഭാഗത്തെ കഫത്തിന്റെ ഉപദ്രവം ഇല്ലാതാക്കുന്നു.  കണ്ണിനുണ്ടാകുന്ന 99 ശതമാനം രോഗങ്ങളും കഫത്തിന്റെ പ്രഭാവം കൊണ്ടാണ്‌. കാറ്ററാക്‍ട്‍, മാലക്കണ്ണ്‌, കോങ്കണ്ണ്‍, കണ്ണിന്‍ പഴുപ്പ്‍, കണ്ണില്‍ മിടിപ്പ്‍, തുടിപ്പ്‍ -സമ്മര്‍ദ്ധം- സന്ധ്യക്ക്‍ കണ്ണ്‍ കാണായ്‍ക, കൂടുതല്‍ നോക്കുമ്പോള്‍ വേദന, ഗ്ലൂക്കോമ, കണ്ണില്‍ ചുവപ്പ്‍ നിറം,  മറ്റ്‍ നിറഭേദങ്ങള്‍,  ഇവയൊക്കെ കണ്ണിന്റെ ഭാഗത്തെ കഫത്തിന്റെ പ്രഭാവത്താല്‍ വരുന്നതാണ്‌. ശുദ്ധമായ നാടന്‍ പശുവിന്‍നെയ്യ്‌ കണ്ണിലെഴുതുന്നത്‍ വളരെ നല്ലതാണ്‌. ഇത്‍ കഫം കോപിക്കാതിരിക്കാന്‍ ഉത്തമമാണ്‌.

എണ്ണ തേച്ച്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ്‍ ചെറുചൂടുവെള്ളത്തില്‍ കുളിപ്പിക്കുക. കുളിപ്പിക്കുമ്പോള്‍ ദേഹത്ത്‍ തേക്കാന്‍ കടലപ്പൊടിയോ ചെറുപയര്‍ പൊടിയോ ഉപയോഗിക്കണം. വീട്ടില്‍ പൊടിച്ചെടുത്ത പൊടിയാണ്‌ വേണ്ടത്‍.  കുളിക്കാന്‍ സോപ്പ്‍ ഉപയോഗിക്കരുത്‍. സോപ്പില്‍ കാസ്റ്റിക്‍സോഡ -സോഡപ്പൊടി- യാണ്‌. നൂറ്‍ഗ്രാം തൂക്കം വരുന്ന സോപ്പിന്‌ 40 രൂപയോളം വിലയുണ്ട്‍. 450 രൂപ കിലൊ. ചെറുപയറിന്റെ വിലയേക്കാള്‍ പത്തിരട്ടി വിലയുണ്ട്‍ സോപ്പിന്‌. ചെറുപയര്‌ ഉപയോഗിക്കുന്നതുകൊണ്ട്‌ ത്വക്കിന്റെ പല രോഗങ്ങളും ഇല്ലാതാകും. സോപ്പിന്‌ ആ വക യാതൊരു ഗുണവും ഇല്ലെന്ന്‍ മാത്രമല്ല അതിലെ സോഡപ്പൊടി ത്വക്കിനെ കേടുവരുത്തുകയും ചെയ്യുന്നു.  മാത്രമല്ല വിദേശ കമ്പനികള്‍ക്ക്‍ ലാഭമുണ്ടാക്കി കൊടുക്കുന്നത്‍ നിര്‍ത്താനാവുന്നതോടെ സ്വദേശികളായ കര്‍ഷകരെ നാം പരോക്ഷമായി സഹായിക്കുകയും ചെയ്യുന്നു.

രാവിലെ കുട്ടികളെ ഉറക്കത്തില്‍നിന്ന്‍ വിളിച്ചുണര്‍ത്തരുത്‍. ഉറക്കം മതിയായാല്‍ തനിയെ ഉണര്‍ന്നുകൊള്ളും. കഫനാശത്തിന്‌ ഉറക്കം സഹായിക്കുന്നതുകൊണ്ട്‍ കുട്ടികള്‍ക്ക്‍ ഭഗവാന്റെ വരദാനമാണ്‌ കൂടുതല്‍ സമയം ഉറങ്ങുക എന്നത്‍. കഫത്തിന്റെ പ്രഭാ വമാണ്‌ ഉറക്കത്തിന്‌ കാരണം. അതിരാവിലെ കുട്ടികളെ നിര്‍ബ്ബന്ധിച്ച്‍, ഒച്ചവെച്ചും ചീത്തപറഞ്ഞും അടിച്ചും ഇടിച്ചും ചവിട്ടിയും ഒക്കെ വിളിച്ചുണര്‍ത്തി, അവരെ രോഗത്തിലേക്ക്‍ തള്ളിവിടുകയാണ്‌ അമ്മമാര്‍ ചെയ്യുന്നത്‍. അങ്ങിനെ നേരത്തെ വിളിച്ചുണര്‍ത്തുമ്പോള്‍ കുട്ടികളില്‍ ഏറ്റവും അത്യാവശ്യമായ അനുസരണ എന്ന ഒന്ന്‍ ഇല്ലാതെയാകുന്നു.  കുട്ടികളുള്ള ഏത്‍ വീട്ടില്‍ ചെന്നാലും അമ്മമാര്‍ പറയും, കുട്ടി ഒന്നും പറഞ്ഞാ കേക്കില്ലാ എന്ന്‍.  അതെ, കുട്ടികള്‍ കേള്‍ക്കില്ല, അനുസരിക്കില്ല, കാരണം നിങ്ങള്‍ അവരെ ഉറക്കത്തില്‍നിന്ന്‍ വഞ്ചിക്കുകയാണ്‌. ഉറക്കം മതിയാവാത്തതുകൊണ്ട്‍ കുട്ടിയില്‍ കഫം കോപിക്കുന്നു. അടിക്കാനും ഇടിക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനുമൊക്കെയുള്ള പ്രവണത കഫത്തിന്റേതാണ്‌. നന്നായി ഉറങ്ങിയാല്‍ അതൊന്നും ഉണ്ടാവില്ല.  അതിന്‌ വീട്ടില്‍ വൈകുന്നേരം ടി.വി. വെക്കരുത്‍. മുതിര്‍ന്നവര്‍ ടി.വി. കാണുന്നുവെങ്കില്‍ മാത്രമേ കുട്ടികള്‍ അതിനുമുന്നില്‍ ഇരിക്കൂ. അത്‍ തുറക്കുന്നില്ലെങ്കില്‍, കുട്ടികള്‍ക്ക്‍ സന്ധ്യയോടെ ഉറക്കം വരും.  കുട്ടികള്‍ക്ക്‍അപ്പോള്‍ ആഹാരം കൊടുത്ത്‍ ഉറക്കണം.

കുട്ടികളുടെ സങ്കല്‍പ്പശക്തി മുതിര്‍ന്നവരേക്കാള്‍ എത്രയോ മടങ്ങ്‍ കൂടുതലാണ്‌. നൂറ്‍ ഇരട്ടിയിലധികമാണിത്‍.  ഒരു പാട്‍ സംശയങ്ങള്‍ അവര്‍ക്കുണ്ടാകും. എന്ത്‍കൊണ്ടാണ്‌ മരത്തിന്റെ ഇലകള്‍ക്ക്‍ പച്ച നിറം, തക്കാളി എങ്ങിനെ ചുവപ്പ്‍ നിറമുള്ളതായി, സൂര്യന്‍ ഉദിക്കുന്നതെങ്ങിനെ, ചന്ദ്രന്റെ നിലാവ്‍ എങ്ങിനെ ഉണ്ടാവുന്നു, തുടങ്ങി‍ ധാരാളം സംശയങ്ങള്‍ ചോദിക്കും. അതിന്‌ ശരിയായ ഉത്തരം കൊടുക്കണം. അതറിയില്ലെങ്കില്‍ സ്നേഹത്തോടെ പറയണം, മോനേ/മോളേ അത്‍ അമ്മക്ക്‍ അറിയില്ല, ആരോടെങ്കിലും ചോദിച്ചറിഞ്ഞ്‍ നാളെ പറഞ്ഞ്‍ തരാം എന്ന്‍ ഉത്തരം കൊടുക്കണം. ഇത്തരം സന്ദര്‍ഭത്തില്‍ അമ്മയും അതിനുള്ള കാരണങ്ങള്‍ പഠിക്കാനും അറിയാനും മെനക്കെടും, അമ്മക്കും അതൊക്കെ ഒരു അറിവായി തീരുകയും ചെയ്യും. കുട്ടികളുടെ സങ്കല്‍പശക്തിയെ നശിപ്പിക്കുന്ന വിധം - ഛേ... കഴുതേ... കുരുത്തം കെട്ടതേ,..... ഇതൊക്കെയാണോ ചോദ്യങ്ങള്‍ ചോദിക്കണ്ടത്‍.. എന്ന്‍ പറഞ്ഞ്‍ അവരുടെ ജിഞാസയെ നശിപ്പിക്കരുത്‍, സങ്കല്‍പ്പശക്തിയെ നശിപ്പിക്കരുത്‍.   കുട്ടിയെ എന്താക്കി തീര്‍ക്കണം എന്ന്‍ അമ്മക്ക്‍ ഒരു സങ്കല്‍പം വേണം.  ഭഗവാന്‍ ശ്രീ ശങ്കരാചാര്യരുടെ കഥ,  ചട്ടമ്പിസ്വാമികളുടെ കഥ,  ശ്രീ  നാരായണ ഗുരുവിന്റെ കഥ, ശിവാജിയുടെ കഥ,  റാണി ലക്ഷ്മീബായിയുടെ കഥ, കുറൂരമ്മയുടെ കഥ, ശ്രീക്ര്‌ഷ്ണന്റെ കഥ, ശ്രീരാമന്റെ കഥ, പരമശിവന്റെ കഥകള്‍, ദേവീമാഹാത്മ്യത്തിലെ കഥകള്‍,  ഇതൊക്കെ ഭംഗിയായി കുട്ടികള്‍ക്ക്‍ പറഞ്ഞ്‍ കൊടുത്താല്‍ കുട്ടികളും അതേപോലെ മഹാന്മാരായി വളരും. തന്റെ കുട്ടിയെ എന്താക്കി തീര്‍ക്കണം എന്ന്‍ അമ്മമാരാണ്‌ തീരുമാനിക്കണ്ടത്‍, അതിന്‌ അനുസരിച്ച്‍ കഥകളും മറ്റും പറഞ്ഞുകൊടുത്താല്‍ കുട്ടി അതായിത്തീരും. കഥകള്‍ കേട്ടുകൊണ്ട്‍ കുട്ടികള്‍ ഉറങ്ങട്ടെ.   ലോകത്തെ ഏറ്റവും മഹത്തായതും ഏറ്റവും ബുദ്ധിമുട്ടുള്ളതുമായ പണിയാണ്‌ കുട്ടികളെ വളര്‍ത്തി വലുതാക്കുക എന്നത്‍.  മറ്റ്‍ ഏതൊരു സ്ഥാപനത്തിനോ സംഘടനക്കോ ഒന്നും മക്കളെ വാര്‍ത്തെടുക്കാന്‍ സാധ്യമേ അല്ല.  ഇതിനെ കുറിച്ച്‍ ഏറ്റവും കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടുള്ളത്‍ യൂറോപ്പിലാണ്‌. വിദേശത്തെ കോണ്‍വെന്റ്‍െ  എന്ന്‍ പറയുന്നത്‍ അനാഥക്കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാനുള്ളതാണ്‌. കോണ്‍വെന്റ്‍ സമ്പ്രദായം അതിന്‌ സാധിക്കാതെ വന്നു എന്ന്‍ ബോധ്യപ്പെട്ടിരിക്കുന്നു. ലോകത്ത്‍ മറ്റൊരിടത്തും നമ്മുടെ മഹത്തായ ഈ പാരമ്പര്യവും ഇല്ല. കോണ്‍വെന്റ്‍ എന്ന അനാഥാലയത്തില്‍ വളര്‍ന്നുവന്ന കുട്ടികളിലാണ്‌ അക്രാമികത കൂടുതല്‍ കണ്ടുവരുന്നത്‍. ധര്‍മ്മബോധം അവിടെ പകര്‍ന്നുനല്‍കാന്‍ കഴിയുന്നില്ല.
പ്ലേ സ്കൂളിലും അനാഥാലയങ്ങളിലും ഒന്നും കുട്ടികളെ വാര്‍ത്തെടുക്കാന്‍ സാധ്യമേ അല്ല. അതൊന്നും കുട്ടികളെ മനുഷ്യനാക്കാന്‍ പര്യാപ്തമല്ല.   by Vijayan,